SYS സ്റ്റേറ്റ് പ്രസിഡൻറ് സയ്യിദ് താഹ തങ്ങൾ സഖാഫി എഴുതുന്നു...

കെ എം ബഷീർ SYS പ്രവർത്തകനും സിറാജ് പത്രത്തിന്റെ ചാലക ശക്തികളിൽ ഒരാളും, സുന്നികളുടെ ആത്മീയ നേതൃത്വം വടകര മുഹമ്മദ്‌  ഹാജിതങ്ങളുടെ പുത്രനുമായിരുന്നു. അതുകൊണ്ട് തന്നെ പ്രസ്ഥാന ബന്ധുക്കൾക്ക് ബഷീറിന്റെ കൊലപാതകം അങ്ങനെ മറക്കാൻ കഴിയില്ല.

അർദ്ധരാത്രിക്കുശേഷം മദ്യപിച്ചു ലക്കുകെട്ട് മറ്റൊരാളുടെ ഭാര്യയോടൊത്ത് ശ്രീരാം വെങ്കട്ടരാമൻ എന്ന ഐ എ എ സ്സു കാരൻ ബശീറിനെ അമിത വേഗതയിൽ കാറിടിപ്പിച്ച് കൊന്നു. തുടർന്ന് തന്റെ സ്വാധീനമുപയോഗിച്ച് ആവുന്നത്ര തെളിവുകൾ നശിപ്പിച്ചു. ബശീറിന്റെ ഫോൺ ഇത് വരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ലഹരി പരിശോധന കുതന്ത്രങ്ങൾ പ്രയോഗിച്ച് തടഞ്ഞു. അന്വേഷണങ്ങളിൽ നിന്നും രക്ഷപ്പെടാൻ കഴിയുന്നത്ര ശ്രമിച്ചു. എല്ലാറ്റിനും പുറമെ തന്റെ കാരണത്താൽ  അനാഥരായ പറക്കമുറ്റാത്ത ബശീറിന്റെ മക്കളോടോ, വിധവയായ ഭാര്യയോടോ ബന്ധുക്കളോടോ ഫോണിൽ വിളിച്ചെങ്കിലും ഒരു സോറി പറയാൻ ഇന്ന് വരെ ഇദ്ദേഹം തയ്യാറായിട്ടില്ല. 
IAS പോകട്ടെ സ്കൂളിന്റെ പടി കാണാത്തവർ പോലും നമ്മുടെ നാട്ടിൽ ചെയ്യുന്ന മര്യാദയല്ലേ അത്. ഇങ്ങനെയുള്ള ഒരാളോട് പ്രസ്ഥാന ബന്ധുക്കൾക്കും ബശീറിന്റെ സഹപ്രവർത്തകർക്കും മനുഷ്യത്വമുള്ള ആർക്കും രോഷമുണ്ടാവുക സ്വാഭാവികമാണ്. മനുഷ്യത്വ രഹിതമായ ഇത്തരം ചെയ്തികൾ ഇവിടെ ആവർത്തിക്കപ്പെടരുത് എന്നത് ഈ നാടിന്റെ ആവശ്യമാണ്. അതിനാവശ്യമായ നടപടികളാണ് ഗവൺമെന്റ് കൈകൊള്ളേണ്ടത്.

ഈ വ്യക്തിയെ തൂക്കിലേറ്റണമെന്നൊന്നുമല്ല സുന്നി പ്രസ്ഥാനം സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. കേസിന്റെ വിധി വരുന്നതുവരെയെങ്കിലും ജില്ലാമജിസ്‌ട്രെറ്റിന്റെ അധികാരമുള്ള കലക്ടർ പദവിയിൽ കളങ്കിതനായ ഒരാളെ അവരോധിക്കെരുതെന്നുമാത്രമേ അഭ്യർത്ഥിച്ചിട്ടുള്ളൂ. അത് ഇരയോട് ചെയ്യുന്ന നീതിയാണ്, ഈ നാടിനോടും.

ന്യായമായ ഈ ആവശ്യം തള്ളിക്കളഞ്ഞ ഗവൺമെന്റിനോട് പ്രസ്ഥാനത്തിന്റെ ശക്തമായ പ്രതിഷേധമറിയിക്കാനാണ് ഈ മുപ്പതാം തിയ്യതി സെക്രട്ടറിയേറ്റിലേക്കും, ജില്ലാ ഭരണ കേന്ദ്രങ്ങളിലേക്കും മാർച്ച്‌ പ്രഖ്യാപിച്ചിട്ടുള്ളത്.

എന്നാൽ, ഈ ഘട്ടത്തിൽ സുന്നിപ്രസ്ഥാനത്തെ രാഷ്ട്രീയനിലപാടിലെ തെറ്റും ശരിയും ഉപദേശിക്കാൻ ചില 'ഉപദേശകരും' 'ഗുണ കാംക്ഷികളും' ഇറങ്ങിയിട്ടുണ്ട്, സുന്നി പ്രവർത്തകർക്ക് ഇത് നന്നായറിയാം. അവരുടെ ഉപദേശം തൽക്കാലം വേണ്ടന്ന് സ്നേഹ പൂർവ്വം ഉണർത്തുകയാണ്.

ബഷീറിനെ ശ്രീരാം കൊന്നത് അദ്ദേഹം സുന്നി പ്രവർത്തകനായതിന്റെ പേരിലല്ല. എന്നാൽ സുന്നി പ്രവർത്തകരായി എന്ന കാരണത്താൽ പത്തിലധികം പേർ ഇവിടെ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. അവർക്കുമുണ്ട് അനാഥകളും വിധവകളും, കോടിക്കണക്കിന് വില വരുന്ന സുന്നീ വഖഫുകൾ ഇവിടെ അപഹരിക്കപ്പെട്ടിട്ടുണ്ട്, മസ്ജിദുകൾ പിടിച്ചെടുക്കപ്പെട്ടിട്ടുണ്ട്.

ഇവിടെങ്ങളിലെല്ലാം പലപ്പോഴായി നീതി നിഷേധിക്കപ്പെട്ടതും, ഭരണകക്ഷികൾ വേട്ടക്കാരോടൊപ്പം ചേർന്ന് ഭരണ, പാർട്ടി സംവിധാനങ്ങൾ മുഴുവൻ ഉപയോഗപ്പെടുത്തിയതും സുന്നികൾ മറന്നിട്ടില്ല. മറന്നെന്ന് മാന്യ ഉപദേശികൾ തെറ്റിധരിച്ച് പോയതാണ്. അന്നൊന്നും ഇക്കണ്ട ഒരു ഫോറങ്ങളെയും ഈ വഴിക്കൊന്നും സുന്നികൾ കണ്ടിട്ടുമില്ല.

ചുരുക്കത്തിൽ, ഈ പ്രസ്ഥാനം ആർക്കും തീറെഴുതികൊടുക്കപ്പെട്ടതല്ല.
കൃത്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാനും, ജനാധിപത്യ രീതിയിൽ സമര പോരാട്ടങ്ങൾക്ക് ആവശ്യമാകുമ്പോൾ നേതൃത്വംനൽകാനും കരുത്തുറ്റ നേതൃ നിര പ്രസ്ഥാനത്തിനുണ്ട്. കലക്കുവെള്ളത്തിൽ മീൻപിടിക്കാൻ ഉദ്ദേശിച്ചവർ നിവർത്തിയ വല തല്ക്കാലം ചുരുട്ടി എടുത്തിടത്ത് തന്നെ വെച്ചേക്കുക.