നബിതിരുമേനിയുടെ(സ്വ) ബദ്ധവൈരിയായിരുന്ന അബൂസുഫ്യാന്റെ മകളായിരുന്നു റംല ബീവി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ശാമിലേക്ക് പുറപ്പെട്ട വര്‍ത്തക സംഘം മടങ്ങിവരുമ്പോള്‍ മുസ്ലിംകളുടെ ന്യായമായ അവകാശം ചോദിച്ചു വാങ്ങുവാനുള്ള പുറപ്പാട് ആണല്ലോ ബദര്‍ യുദ്ധത്തില്‍ കലാശിച്ചത്. ജീവിതത്തിലെ വലിയൊരു ഭാഗം നബിയോടുള്ള(സ്വ) അതിശക്തമായ വിയോജിപ്പിലും ശത്രുതയിലുമാണ് അബൂസുഫ്യാന്‍ ഉണ്ടായിരുന്നത്. ആദ്യകാലത്ത് ഇസ്ലാം സ്വീകരിച്ച ഉബൈദുല്ലാഹി ബ്നു ജഹ്ശ് ആയിരുന്നു റംലബീവിയുടെ ആദ്യഭര്‍ത്താവ്. തിരുമേനിയുടെ(സ്വ) മറ്റൊരു ഭാര്യയായിരുന്ന സൈനബ് ബിന്‍ത് ജഹ്ശിന്റെ സഹോദരനാണ് ഇദ്ദേഹം. ഖുറൈശികളുടെ അതിശക്തമായ മര്‍ദനവും ഉപദ്രവവും സഹിക്കവയ്യാതെ അബ്സീനിയയിലേക്ക് ഉബൈദിനോടൊപ്പം പലായനം ചെയ്ത റംലബീവി അവിടെവച്ച് ഹബീബ എന്ന് കുഞ്ഞിന് ജന്മം നല്‍കി. അങ്ങനെയാണ് അവര്‍ ഉമ്മുഹബീബയാവുന്നത്. എന്നാല്‍ അബ്സീനിയയില്‍ വച്ച് ഉബൈദ് ക്രിസ്തുമതത്തിലേക്ക് മാറി. റംല ബീവിയെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. ഈ മതംമാറ്റം അവരുടെ വിവാഹമോചനത്തിന് കാരണമായി. എങ്കിലും ഉബൈദിന്റെ മരണം വരെ അവര്‍ അബ്സീനിയ വിട്ടില്ല. അനന്തരം, കൈക്കുഞ്ഞുമായി ഒറ്റപ്പെട്ട റംലയെ ഈ പരിതസ്ഥിതിയില്‍ സ്വീകരിക്കാന്‍ മക്കയില്‍ ആരും ഉണ്ടായിരുന്നില്ല. ഈ അവസ്ഥയില്‍ അവരുടെ സംരക്ഷണം ഏറ്റെടുക്കുവാനും വിവാഹം കഴിക്കുവാനും തയാറാണെന്ന് അറിയിച്ച് തിരുനബി(സ്വ) അബ്സീനിയയിലേക്ക് ദൂതനെ അയച്ചു.
തിരുനബിയുടെ(സ്വ) കഠിന ശത്രുവായ ഒരാളുടെ മകളെ അവരുടെ പ്രതിസന്ധിഘട്ടത്തില്‍ സംരക്ഷിക്കാനുള്ള സഹാനുഭൂതിയെ എല്ലാവരും മുക്തകണ്ഠം പ്രശംസിച്ചു. തിരുനബിക്കു(സ്വ) വേണ്ടി അബ്സീനിയന്‍ ചക്രവര്‍ത്തി 400 ദീനാര്‍ വിവാഹമൂല്യമായി നല്‍കുവാന്‍ തയാറായി. അഭയാര്‍ഥിയായി അബ്സീനിയയില്‍ വന്നു ഒറ്റപ്പെട്ട ഉമ്മുഹബീബ മദീനയുടെ രാജ്ഞിയായി മടങ്ങിയെത്തുകയായിരുന്നു!
വാര്‍ത്ത കേട്ട് അബൂസുഫ്യാന്‍ പൊട്ടിത്തെറിച്ചില്ല. എല്ലാവരും അത് പ്രതീക്ഷിച്ചു. കഠിന ശത്രുവായ മുഹമ്മദിന് എട്ടോളം ഭാര്യമാര്‍ നിലവിലുണ്ടായിരിക്കെ തന്റെ മകളെകൂടി കല്യാണം കഴിച്ചതിനെ അദ്ദേഹം പ്രശംസിച്ചു: 'മുഹമ്മദ് എത്ര നല്ല വരനാണ്' എന്നായിരുന്നു അബൂസുഫ്യാന്‍ അഭിമാനത്തോടെ പറഞ്ഞത്. ഈ വിവാഹത്തിന് ശേഷം നബിതിരുമേനിയുമായി (സ്വ) നേര്‍ക്കുനേര്‍ പോരിന് വരാന്‍ അബൂസുഫ്യാന്‍ മടിച്ചു. ഹിജ്റ ഏഴില്‍ നടന്ന നബിതിരുമേനിയുടെ(സ്വ) അവസാന മൂന്ന് വിവാഹങ്ങളില്‍ ആദ്യത്തേതാണ് ഇത്.