ഉമ്മു സല്‍മ / ഹിന്ദ് ബിന്‍ത് അബി ഉമയ്യ(റ)

തിരുനബിയുടെ ഭാര്യമാരില്‍ അവസാനം മരണപ്പെടുന്നത് ഉമ്മു സല്‍മ ബീവിയാണ്. മക്കയില്‍ നിന്ന് മദീനത്തേക്ക് ഹിജ്റ വന്നവരില്‍ ഉള്‍പ്പെടും. അവരെ ആദ്യം വിവാഹം കഴിച്ചിരുന്നത് സ്വഹാബിയായ അബ്ദുല്ലാഹി ബ്ന്‍ അബ്ദില്‍ അസദ് ആയിരുന്നു. ഉമ്മു സല്‍മയെപ്പോലെ ആദ്യകാലത്തേ ഇസ്ലാം സ്വീകരിച്ചവരില്‍ ഒരാളായ അബ്ദുല്ല(റ) ഉഹ്ദ് യുദ്ധത്തിലേറ്റ മാരകമായ മുറിവിനെത്തുടര്‍ന്ന് മരണമടഞ്ഞു. മരണശയ്യയില്‍ കിടക്കുമ്പോള്‍ അബ്ദുല്ല ഭാര്യയോട് തന്റെ മരണാനന്തരം പുനര്‍ വിവാഹിതയാകാന്‍ ഉപദേശിച്ചിരുന്നു. നിനക്ക് ഏറ്റവും മികച്ച ഒരു ഭര്‍ത്താവിനെ ലഭിക്കട്ടെ എന്ന് അദ്ദേഹം പ്രാര്‍ഥിക്കുകയും ചെയ്തു. അദ്ദേഹം മരിക്കുമ്പോള്‍ അവര്‍ക്ക് നാല് ചെറിയ മക്കളാണ് ഉണ്ടായിരുന്നത്. മദീനയില്‍ മറ്റു ബന്ധുക്കളൊന്നും ഇല്ലാതിരുന്ന അവരെ ആ അവസ്ഥയില്‍ സഹായിച്ചത് അന്‍സാറുകളും മുഹാജിറുകളും ആയിരുന്നു. ഉമ്മു സല്‍മയുടെ ദീക്ഷാകാലം- ഇദ്ധ അവസാനിച്ചപ്പോള്‍ അബൂബക്റും പിന്നീട് ഉമറും അവരെ വിവാഹം ചെയ്യാന്‍ തയാറായെങ്കിലും മഹതി ആ ആലോചനകള്‍ നിരസിക്കുകയാണുണ്ടായത്. അതിനു ശേഷമാണ് തിരുനബി(സ്വ) അവരെ വിവാഹം ചെയ്തത്.