കഴുമരത്തിലേറ്റുന്ന കിനാവുകള്‍



ണ്ണിലെ കൂര്‍ത്ത കല്ലില്‍ അമര്‍ന്നു കിടക്കുന്ന അയാളുടെ താടിരോമങ്ങളിലൂടെ കിനിഞ്ഞിറങ്ങിയ രക്തം മണ്ണിനെ ചുംബിച്ചു. ചെഞ്ചോപ്പണിഞ്ഞ സൂര്യന്‍ പടിഞ്ഞാറിന്റെ അതിരുകളില്‍ കണ്ണുചിമ്മാനൊരുമ്പെടുകയാണ്. വയറു നിറഞ്ഞ പറവകള്‍ കലപിലകൂട്ടി തെക്കോട്ട് കൂട്ടംകൂട്ടമായി പറന്നു പോവുന്നുണ്ട്. 

അയാളുടെ മുന്നില്‍ അടുക്കിവെച്ച ജീവിതം പോലെ പൊടിപെടിച്ച സിമന്റു ചാക്കുകള്‍ക്ക് മുകളില്‍ ഞാനിരുന്നു. അയാളുടെ ജീവനറ്റ കിനാവുകളാവണം സൂര്യനെ കടലില്‍ മുക്കിത്താഴ്ത്തുന്നുണ്ട്. ശ്വാസം കിട്ടാതെ പിടഞ്ഞു കൈകാലിട്ടിടിക്കുന്ന ചുവന്ന കിരണങ്ങള്‍ തിരകള്‍ക്കിടയിലൂടെ ആണ്ടുപോവുന്നു. വിയര്‍പ്പു രസം പുരണ്ട ഹൃദയം രണത്തിന്റെ കവാടങ്ങള്‍ കടന്നുവെന്ന് ഇപ്പോഴും അവസാന മിടിപ്പ് മാറിയിട്ടില്ല. മണ്ണില്‍ താഴ്ന്ന കല്ലുകള്‍ കുത്തിക്കയറുന്നു. വേദന ആത്മാവിനെ തൊടുന്നു. ചോര പുരണ്ട ചുണ്ടുകള്‍ വിറയലോടെ ചലിക്കുന്നുണ്ടോ? 
'ജാവേദ്...' 
ഞാന്‍ ഞെട്ടിത്തരിച്ചു. അവന്റെ പാതിയടഞ്ഞ കണ്ണുകളിലേക്ക് തുറിച്ചുനോക്കി. അതേ, മിടിക്കുന്നുണ്ട് അവന്റെയുള്ളില്‍ ഒരു പിതാവിന്റെ, കാമുകന്റെ, മകന്റെ ഹൃദയങ്ങള്‍. 
'നിനക്കെങ്ങനെയെന്റെ പേരറിയാം.' തെല്ലാശ്ചര്യത്തോടെ ഞാനവനോട് ചോദിച്ചു. 
'മരണത്തിന്റെ കവാടങ്ങള്‍ക്കിപ്പുറം അറിവില്ലായ്മയില്ല ജാവേദ്' 
അവന്റെ രക്തം കിനിയുന്ന ചുണ്ടുകള്‍ ചലിക്കാന്‍ തുടങ്ങി. 
'നിനക്ക് കെ എം ബഷീറിനെ അറിയില്ലേ? അധികാരത്തിന്റെ ഹുങ്കില്‍ തെരുവില്‍ ജീവിതം ഹോമിക്കപ്പെടുമ്പോള്‍ അവനെയും പ്രതീക്ഷിച്ച് വീട്ടിലിരിക്കുന്ന ചിലരുണ്ടായിരുന്നില്ലേ? അവന്റെ ഉമ്മയെപ്പോലെ എനിക്കുമുണ്ടൊരുമ്മ. അറ്റുപോയ കിനാവുകളെ തുന്നിച്ചേര്‍ത്തു കൊണ്ട് അവരിരിപ്പുണ്ടാവും വീടിന്റെ ഉമ്മറപ്പടിയില്‍. മധുവിധുവിന്റെ രുചിയറിയാതെ ഒരു പെണ്‍മൈന ആണിനോടൊപ്പം കിനാവില്‍ വിരിപ്പു പങ്കിടുന്നുണ്ടാവും. ബംഗാളിലെ തെരുവീഥികളില്‍ മറ്റുകുട്ടികളെ നോക്കി ഒരു മകനിരിപ്പുണ്ടാവും ഒരു മുഷിഞ്ഞ പിതാവിനെയും കാത്ത്. 
എല്ലാ മനുഷ്യരും ഇങ്ങനെത്തന്നെയാണ്. ബംഗാളി, സ്വപ്‌നങ്ങറ്റവര്‍, ഹൃത്ത് പൊട്ടിയൊലിക്കുന്നവര്‍
ഞാനയാളുടെ കണ്ണുകള്‍ പതുക്കെയടക്കുമ്പോള്‍ മനമില്ലാ മനസ്സോടെ ഇരുണ്ടയാകാശം കണ്ടുകൊണ്ട് അയാള്‍ മുറുക്കിയടച്ചു.