വൃദ്ധസദനത്തില്‍ വെച്ചാണ് അയാളെ ആദ്യമായി കാണുന്നത്. ഏകദേശം എഴുപത് വയസ്സ് തോന്നിച്ചിരുന്നു. ആരോടും സംസാരിക്കാത്ത പ്രകൃതം. സാന്ത്വന സന്ദര്‍ശനത്തിന്റെ ഭാഗമായി ഒരുദിന ഭക്ഷണവുമായി വൃദ്ധസദനത്തിലെത്തിയതായിരുന്നു ഞങ്ങള്‍. പുതിയൊരു വാഹനം കോമ്പൗണ്ടിലെത്തിയത് കണ്ടാവണം അന്തേവാസികളെല്ലാം ഞങ്ങളുടെ ചുറ്റും കൂടി. പ്രായം തളര്‍ത്തി, ചര്‍മം ചുരുണ്ടു പോയ കൈകളില്‍ ഭക്ഷണപ്പൊതി നല്‍കുമ്പോള്‍ ഹൃദ്യമായി പുഞ്ചിരിക്കുന്ന പല്ലില്ലാത്ത മോണകളില്‍ കണ്ട അനന്തമായ ആനന്ദ ലഹരിയിലായിരുന്നു ഞങ്ങള്‍. ഭക്ഷണമാണല്ലോ ലോകത്തെ ഏറ്റവും അമൂര്‍ത്തമായ ആനന്ദം.
അപ്പോഴാണ് ഈ ബഹളങ്ങളൊന്നും ശ്രദ്ധിക്കാതെ ഒരാള്‍ കുറച്ചു മാറിനില്‍ക്കുന്നത് കണ്ടത്. ഇവിടെ നടക്കുന്ന കോലാഹലങ്ങളൊന്നും അറിഞ്ഞ ഭാവമേയില്ല.
ഒരു ഭക്ഷണപ്പൊതിയും കൈയില്‍ പിടിച്ച് അയാളുടെ അരികിലെത്തി.
'ചേട്ടാ...'
പുറം തിരിഞ്ഞ് അനന്തതയിലേക്ക് നോക്കിയിരുന്ന അയാളൊന്ന് തിരിഞ്ഞു നോക്കി. താടിയും മുടിയും നീട്ടി വളര്‍ത്തി കനത്ത മീശ കാറ്റില്‍ പറത്തി ഭീമാകാരമായ രൂപം. കണ്ണുകളില്‍ ക്ഷോഭത്തിന്റെ ജ്വാല. കവിളുകളില്‍ ഈര്‍ശ്യതയുടെ ക്രൗര്യം. ചുണ്ടുകളില്‍ പരിഹാസ ഭാവം. മനസില്‍ തോന്നിയതു പുറത്തു കാണിക്കാതെ ഞാന്‍ ഭക്ഷണപ്പൊതി അയാളിലേക്ക് നീട്ടി. അയാള്‍ കണ്ടഭാവം കാണിച്ചില്ല. മുഖം തിരിച്ച് പടിഞ്ഞാറ് ഭാഗത്തേ കുന്നിന്‍ ചെരിവിലേക്ക് അലക്ഷ്യമായി നോക്കി.
'എന്താ പേര്?' ഒരു ദീര്‍ഘമായ സംഭാഷണം തുടങ്ങാനെന്നവണ്ണം ഞാന്‍ മുഖവുരയിട്ടു.
'ഉം' അയാള്‍ ഒന്ന് മുരണ്ടു. എന്തു വേണം എന്നര്‍ഥത്തില്‍. ആ മുരള്‍ച്ചയില്‍ സംസാരിക്കാന്‍ ഒട്ടും താത്പര്യമില്ലെന്നും പറയാനുള്ളത് പറഞ്ഞ് പോയ്‌ക്കോ എന്നും കൂടെ അര്‍ഥമുണ്ടെന്ന് തോന്നി.
'ഇവിടെ ഉള്ളവര്‍ക്ക് ഇന്ന് ഞങ്ങള്‍ ഭക്ഷണം നല്‍കുന്നുണ്ട്. കുറച്ച് ഭക്ഷണം കഴിച്ചൂടെ? നിങ്ങള്‍ കഴിക്കുന്നതാണ് നമ്മുടെ സന്തോഷം.' എന്റെ ശബ്ദത്തില്‍ പരമാവധി വിനയം വരുത്താന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു.
അയാള്‍ പടിഞ്ഞാറോട്ടുള്ള ദൃഷ്ടി വടക്കോട്ട് തെറ്റിച്ചു. അലസമായ ഇളംകാറ്റ് അയാളുടെ താടിരോമങ്ങളെ ഇക്കിളിപ്പെടുത്തി. അക്ഷരങ്ങള്‍ക്ക് അധികം ബലം കൊടുക്കാതെ അയാള്‍ പറഞ്ഞു:
'സകാതിന് കിട്ടുന്ന ഭക്ഷണമൊന്നും ഞാന്‍ കഴിക്കാറില്ല. ഞങ്ങള്‍ പവപ്പെട്ടവരും നിങ്ങള്‍ ഭക്ഷണം തരുമ്പോള്‍ ആര്‍ത്തിയോടെ കഴിക്കാന്‍ വിധിക്കപ്പെട്ടവരുമാണെന്ന നീചമായ മനോഭാവം പുലര്‍ത്തുന്ന നിങ്ങളോട് പുച്ഛമാണെനിക്ക്. ശരിയാണ് ഇവിടെയുള്ളവരെല്ലാം പാവങ്ങളാണ്. അതുകൊണ്ട് അവര്‍ പ്രതികരിക്കുന്നില്ല. നിങ്ങള്‍ അവര്‍ക്ക് കൊടുത്തോളൂ. അവര്‍ നിങ്ങളാഗ്രഹിക്കുന്നത് പോലെ ആര്‍ത്തിയോടെ കഴിച്ചോളും. ഞാനങ്ങനെയല്ല, എന്റെ രണ്ടു മക്കളും വിദേശത്താ.'
അലസമായിരുന്നു വാക്കുകള്‍, പക്ഷേ, അവയക്ക് അഭേദ്യമായ ബലമുണ്ടെന്നു തോന്നി. ഞാനൊന്നു ചിരിച്ചു.
'എന്നാലും കുറച്ചു കഴിച്ചൂടെ.'
അയാള്‍ വീണ്ടും പരുശമായി നോക്കി. ഇപ്രാവശ്യം ആദ്യ നോട്ടത്തെക്കാള്‍ രൂക്ഷമായിരുന്നു. അവിടെയുള്ള ഒരു കല്ലിലേക്ക് വിരല്‍ ചൂണ്ടി അയാള്‍ പറഞ്ഞു:
'അവിടെ വെച്ചോളൂ.'
അയാള്‍ ആ കല്ലിനു മുമ്പില്‍ ബഹുമാനത്തോടെ ഇരുന്നു. ഞാനും കൂടെ ഇരുന്നു.
അയാള്‍ സാവധാനം പൊതിയഴിച്ചു.
'എന്താ പേര്?' ഞാന്‍ മെല്ലെ ചോദിച്ചു.
'എന്തും വിളിച്ചോളൂ.' അയാളും മെല്ലെയാണ് മറുപടി പറഞ്ഞത്.
ഞാന്‍ ചിരിച്ചു. അയാള്‍ ചിരിച്ചില്ല. മുഖത്ത് ഒന്നുകൂടെ ഗൗരവം വരുത്തി ഭക്ഷണം കഴിക്കാന്‍ തുടങ്ങി.
'എന്നാലും, ഞാനെന്താ വിളിക്കേണ്ടത്.'
'എന്തും വിളിക്കാന്ന് പറഞ്ഞില്ലേ?' മുഖത്തെ ഗൗരവം വിടാതെ അയാള്‍ പറഞ്ഞു. ശബ്ദം തീരെ താഴ്ന്നിരുന്നു.
'ചേട്ടാ എന്നു വിളിക്കാം ലേ?' ഞാന്‍ വീണ്ടും ചോദിച്ചു. അയാള്‍ ഒന്നും പറഞ്ഞില്ല. ഭക്ഷണത്തില്‍ മാത്രമായിരുന്നു അയാളുടെ ശ്രദ്ധ.
'അല്ലേലും ഒരു പേരിലെന്തിരിക്കുന്നു.' ഞാന്‍ ആത്മഗതമെന്നോണം പറഞ്ഞു.
'ഇപ്പോഴെങ്കിലും മനസിലായല്ലോ? ഇവിടെ ആര്‍ക്കും പേരില്ല. ആരും ആരെയും പേരു വിളിക്കാറില്ല. ആരെങ്കിലും കാണാന്‍ വരുമ്പോഴാണ് ഞങ്ങള്‍ പേരു പോലും ഓര്‍ക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി എന്നെയാരും കാണാന്‍ വന്നിട്ടില്ല. പിന്നെന്തിന് ഞാനെന്റെ പേര് ഓര്‍ത്തിരിക്കണം.'
അപ്പോഴും അയാളുടെ കണ്ണുകള്‍ ഭക്ഷണ പാത്രത്തില്‍ തന്നെയായിരുന്നു.
ഞാനല്‍പസമയം മിണ്ടാതിരുന്നു. അയാള്‍ ഭക്ഷണം പൂര്‍ണമായും കഴിച്ചു.
'നല്ല ഭക്ഷണം, മോനുണ്ടാക്കിയതാണോ?'
'അതെ.'
ജീവിതത്തിലിന്നുവരെ നൂഡില്‍സല്ലാതെ മറ്റൊരു ഭക്ഷണം പാകം ചെയ്തില്ലെങ്കിലും ആരുണ്ടാക്കി എന്ന് കൃത്യമായി പറയാനറിയാത്തതിനാല്‍ ക്രെഡിറ്റ് എനിക്കിരുന്നോട്ടെ എന്നുവച്ചു.
കൈ കഴുകി തുണിയില്‍ കൈ തുടച്ച് എന്നെ നോക്കി അയാള്‍ ഒന്നു കൂടി പുഞ്ചിരിച്ചു.
'വിവാഹം കഴിഞ്ഞതാണോ?'
'അതെ'
ചെറുചിരിയോടെ അയാള്‍ പറഞ്ഞു: 'അടുത്ത തവണ വരുമ്പോള്‍ ഭാര്യയോട് ഉണ്ടാക്കിത്തരാന്‍ പറയണം. അപ്പോ കഴിക്കാന്‍ രുചിയുണ്ടാവും.'
വാക്കുകളിലെ നര്‍മം മനസ്സിലാക്കി ഞാന്‍ ചിരിച്ചു. അയാളും ചിരിച്ചു.
'മക്കളൊക്കെ ഗള്‍ഫിലാണെന്നു പറഞ്ഞു?'
അയാളുടെ ചിരി മാഞ്ഞു.
ചോദിക്കേണ്ടിയിരുന്നില്ല.
ശബ്ദം ഒന്നുകൂടി ഇടറി അയാള്‍ പറയാന്‍ തുടങ്ങി.
'മക്കള്‍ രണ്ടാളും ഗള്‍ഫില്‍ തന്നെയാ. അവരുടെ കുടുംബവും. നാട്ടിലൊന്നും വരാറില്ല. അല്ലെങ്കിലും നാട്ടില്‍ വരാന്‍ അവരുടെ ആരാ ഇവിടെ ഉള്ളത്? പത്തു വര്‍ഷം മുമ്പ് അവരുടെ അമ്മയുണ്ടായിരുന്നു. അവരോടൊപ്പം ജീവിച്ച അമ്മയെ പോലും തിരിഞ്ഞു നോക്കാത്ത അവരെങ്ങനെ എപ്പോഴെങ്കിലും കാണുന്ന എന്നെ നോക്കുന്നത്.' അയാളുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.
മക്കളോടൊപ്പം എപ്പോഴുമുണ്ടാകുന്നത് അമ്മമാരാണ്. അച്ഛന്മാര്‍ എപ്പോഴെങ്കിലുമെ കൂടെ കാണൂ. അതിനാലാണല്ലോ മക്കള്‍ക്ക് അമ്മമാരോട് സ്‌നേഹം കൂടുന്നത്.
ഒറ്റപ്പെട്ടു പോയ പിതാവിന്റെ മാനസിക വിഷമങ്ങളാവും, പറയട്ടെ പറഞ്ഞ് മനസൊക്കെ ഒന്ന് തണുക്കട്ടെ.
'അല്ല, അതൊക്കെ എന്തിനാ നിന്നോട് പറയുന്നത്.' മുഖത്ത് വീണ്ടും ഗൗരവം വരുത്തി.
'കുറെയായോ ഇവിടെയെത്തിയിട്ട്?'
'ഉം. എത്രയായി എന്നൊന്നും ഓര്‍മയില്ല.'
യാത്ര പറഞ്ഞിറങ്ങുമ്പോഴേക്ക് ഞങ്ങള്‍ സൗഹാര്‍ദമെന്നോ മറ്റോ പറയാവുന്ന അദൃശ്യമായ ഒരു ചങ്ങലയില്‍ ബന്ധിക്കപ്പെട്ടിരുന്നു. മക്കളുടെ സ്‌നേഹം അനുഭവിക്കേണ്ട പ്രായത്തില്‍ അനാഥയായിപ്പോയ ഒരു വിങ്ങുന്ന മനസ്സ് ഞാനയാളില്‍ കണ്ടു. ഒരുപക്ഷേ, ഇട്ടേച്ചുപോയ മകനെ എന്നിലൂടെ കാണാന്‍ ശ്രമിക്കയായിരിക്കുമോ? ഒരു മകന്റെ സാന്നിധ്യം അയാള്‍ അനുഭവിക്കുന്നുണ്ടാവും.
പോകാന്‍ നേരം അയാളുടെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു. ഞങ്ങളുടെ വണ്ടി ഗേറ്റ് കടന്നുപോകുമ്പോള്‍ അയാള്‍ കൈകള്‍ വീശിക്കാണിക്കുന്നുണ്ടായിരുന്നു.
പിന്നീട് പലപ്പോഴായി അങ്ങോട്ടു പോയിരുന്നു. അപ്പോഴെല്ലാം അയാളോട് സംസാരിച്ചു. അദ്ദേഹത്തിനായി പ്രത്യേക സമ്മാനങ്ങളും കരുതിയിരുന്നു. എപ്പോഴും വ്യത്യസ്തമായ കഥകള്‍ എനിക്കു വേണ്ടി അയാള്‍ കരുതിവെച്ചു. എല്ലാം ജീവിതത്തിലെ കൈപേറിയ അനുഭവങ്ങള്‍.
ഓരോ മാസവും അയാള്‍ എനിക്കു വേണ്ടി കാത്തിരുന്നു. ഞാനും. അയാളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഞാനിഷ്ടപ്പെട്ടു. അയാളും അങ്ങനെത്തന്നെ കരുതുന്നുവെന്ന് ഞാന്‍ വിജാരിച്ചു. ജഡപിടിച്ചിരുന്ന താടിയും മുടികളും അയാള്‍ കഴുകി ഭംഗിയായി ചീകിവെച്ചു. എല്ലാ മാസവും രണ്ടാം തിയ്യതിയായിരുന്നു ഞങ്ങള്‍ അവിടെ പോയിരുന്നത്. അന്നയാള്‍ കൂടുതല്‍ സന്തോഷവാനായിരിക്കും. നേരത്തെ എണീറ്റ് കുളിച്ച് എന്റെ വരവും കാത്തിരിക്കുമത്രെ. ഞാന്‍ പോയിക്കഴിഞ്ഞാല്‍ വീണ്ടും അദ്ദേഹം മൗനലോകത്തേക്ക് ഊളിയിടും. പലപ്പോഴും ഭക്ഷണം പോലും കഴിക്കില്ല. അടുത്ത മാസം രണ്ടാം തിയ്യതി വീണ്ടും ഉന്മേഷവാനാവും.
സ്‌നേഹോഷ്മളതയില്‍ മാസങ്ങള്‍ കഴിഞ്ഞു.
സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു. മറ്റു ചില പദ്ധതികളുമായി തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലേക്ക് പോയി. അവിടെയും അനാഥരായ, അഗതികളായ വൃദ്ധരുടെ മക്കളായി കയറിച്ചെന്നു. പതുക്കെ പതുക്കെ പലതും മറന്നുപോയി. കൂട്ടത്തില്‍ അയാളെയും.
മാസങ്ങള്‍ കഴിഞ്ഞാണ് നാട്ടിലെത്തിയത്. പിന്നെയും കുറെ ദിവസങ്ങള്‍ കഴിഞ്ഞാണ് അയാളെ കുറിച്ചോര്‍ത്തത്. അവിടേക്ക് പോകാന്‍ പിന്നെയും ദിവസങ്ങളെടുത്തു.
അവിടെയെത്തുമ്പോള്‍ വൈകുന്നേരം നാലുമണി കഴിഞ്ഞിരുന്നു. അയാളെ കണ്ടില്ല. പലരോടും ചോദിച്ചു. രൂപവും അടയാളങ്ങളും പറഞ്ഞു. ആര്‍ക്കും അങ്ങനെ ഒരാളെ ഓര്‍മയില്ല. അയാളുടെ പേരറിയാത്തതിനാല്‍ കണ്ടെത്താന്‍ ഒരു വഴിയുമില്ലായിരുന്നു.
അവിടത്തെ ജോലിക്കാര്‍ പലരും പുതിയതായി വന്നവരാണ്. അവര്‍ക്കാര്‍ക്കും അങ്ങനെ ഒരാളെ അറിയില്ല.
അയാള്‍ കിടന്നിരുന്ന മുറിയില്‍ ഇപ്പോള്‍ മറ്റൊരാളുണ്ട്. ഒരു നാല്‍പത്തുഞ്ചുകാരന്‍.
നിരാശയോടെ തിരിഞ്ഞു നടക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മകള്‍ ഹൃദയത്തെ കുത്തിനോവിച്ചു കൊണ്ടിരുന്നു.