ഇന്ത്യയിലെ കര്‍ഷകര്‍ ഇങ്ങനെ ജീവിച്ചാല്‍ മതിയോ? 1


ഇരുപത് വയസുകാരനായ കരണ്‍ ഗൗതം വാവ്ഹലേയ്ക്ക് സൈന്യത്തില്‍ ചേരണമെന്നായിരുന്നു ആഗ്രഹം. പക്ഷേ അതിന് സാധിക്കുന്ന സാഹചര്യമുണ്ടായില്ല. സൈനീകനാവാനുള്ള മോഹം ഉപേക്ഷിച്ച്, മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ കോയല്‍ എന്ന,  താന്‍ ജനിച്ചു വളര്‍ന്ന ഗ്രാമത്തില്‍ നിന്നും 200 കിലോമാറ്റര്‍ യാത്ര ചെയ്താലെത്തുന്ന കര്‍ണാടകയിലെ കരിമ്പു പാടങ്ങളിലാണ് കരണ്‍ ഇന്നുള്ളത്. ഈ പാടങ്ങളില്‍ കഠിനാധ്വാനം ചെയ്യുന്ന അനേകം തൊഴിലാളികളില്‍ ഒരാളാവാനായിരുന്നു കരണിന്റെ വിധി. 

സീസണ്‍ ആവുമ്പോഴേക്കും തൊഴില്‍ തേടി ഈ കരിമ്പ് വിളയുന്ന പാടങ്ങളിലേക്ക് എത്താനായി സ്വന്തം നാടുകളില്‍ നിന്ന് പലായനം ചെയ്യുന്ന ദശലക്ഷക്കണക്കിന് പേരിലൊരാളാണ് കരണ്‍. കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി ഉണ്ടാവുന്ന ഉഷ്ണതരംഗവും വരള്‍ച്ചയും പ്രളയവുമെല്ലാം ഈ പാടങ്ങളിലെ തൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണമാക്കുന്നു. വിളവെങ്ങാനും കുറഞ്ഞു പോയാല്‍ തങ്ങള്‍ക്ക് വീട്ടാന്‍ പോലുമാവാത്ത കടക്കെണിയിലൂടെ ഈ തൊഴിലാലികളില്‍ പലരും ഇവിടെ കുടുങ്ങിപ്പോവുന്ന സംഭവങ്ങളും വിരളമല്ല. 

അതിജീവനമാണ് ഏറ്റവും പ്രധാനമെന്ന് കരണ്‍ ക്ലൈമറ്റ് ഹോം ന്യൂസിനോട് പറഞ്ഞു. ''വര്‍ഷത്തിലെ പല മാസങ്ങളിലും ആവര്‍ത്തിക്കുന്ന ജല ദൗര്‍ലഭ്യം മൂലം ഞങ്ങള്‍ക്കാര്‍ക്കും സ്വന്തം നാടുകളില്‍ ജോലി ചെയ്യാന്‍ നിവര്‍ത്തിയില്ല. ജീവിക്കണമെങ്കില്‍ നാട് വിട്ട് പലായനം ചെയ്യുകയേ നിവര്‍ത്തിയുള്ളൂ എന്നതാണ് ഞങ്ങളുടെയൊക്കെ അവസ്ഥ'', കരണ്‍ പറയുന്നു.

ഇത് തങ്ങളുടെ ഗ്രാമത്തിന്റെ മാത്രം കാര്യമല്ലെന്നും ഇതേ ദുര്‍ഗതിയുള്ള നിരവധി ഗ്രാമങ്ങളുണ്ടെന്നും കരണ്‍ കൂട്ടിച്ചേര്‍ക്കുന്നു.