ക്ഷാമകാലത്തെ ഉമറിന്റെ ഭരണം


ഹിജ്‌റ പതിനെട്ടാം വര്‍ഷം ഉമര്‍ ഖാലിഫേറ്റ് കാലത്തെ രണ്ടു ദു:ഖങ്ങളുടെ വര്‍ഷമാണ്. ഒന്ന് അമാവാസ് എന്ന പേരിലറിയപ്പെട്ട പ്ലേഗ് വ്യാധി പടര്‍ന്നു പിടിച്ചതും മറ്റൊന്ന് റമാദ് എന്ന പേരിലറിയപ്പെട്ട ക്ഷാമവുമാണ്. നിരവധി മനുഷ്യജീവനുകളാണ് രണ്ട് ദുരിതങ്ങളിലുമായി ശ്വാസമറ്റു വീണത്. അത്തരം പ്രതിസന്ധി ഘട്ടങ്ങളെ ഖലീഫ ഉമര്‍ എങ്ങനെ നേരിട്ടുവെന്നും ജനങ്ങളോടൊപ്പം അദ്ദേഹം എങ്ങനെയാണ് നിലകൊണ്ടതെന്നും വിലയിരുത്തപ്പെടേണ്ട ഭരണമാതൃകകളാണ്.

ചാരം എന്നര്‍ത്ഥം വരുന്ന റമാദ് എന്ന പേരിലാണ് ഉമറി(റ)ന്റെ കാലത്തെ ക്ഷാമം അറിയപ്പെട്ടത്. ഇബ്‌നു കസീര്‍ പറയുന്നു: മഴയില്ലാത്തത് കാരണം ഭൂമി ചാരനിറം കണക്കെ കരുവാളിച്ചു പോയതിനാലാണ്  റമാദ് എന്ന നാമലബ്ധിയുണ്ടായത്. മണ്ണിനോടൊപ്പം ചാരം കൂടി കാറ്റില്‍ പറന്ന് നടന്നതിനാലാണ് ഈ പേര് വന്നതെന്ന് പറഞ്ഞവരുമുണ്ട്. എന്തു തന്നെയായാലും ക്ഷാമം കാരണം ഹിജാസിന്റെ ഭൂമി ഉണങ്ങിവരണ്ടു. പലരും അയല്‍നാടുകളിലേക്ക് കുടിയേറി. വെള്ളവും ഭക്ഷണവുമില്ലാതെ വിഷമിച്ചു. ജനങ്ങള്‍ ശക്തമായ വിശപ്പ് കാരണം ജീവനറ്റ് വീണുകൊണ്ടിരുന്നു. മൃഗങ്ങള്‍ ചത്തൊടുങ്ങി. ഭക്ഷ്യയോഗ്യമല്ലാത്ത മൃഗങ്ങളുടെ മാംസങ്ങള്‍ തേടി ജനങ്ങള്‍ അലഞ്ഞു നടന്നു.  ജനങ്ങളുടെ വിഷമങ്ങളറിഞ്ഞ് ഖലീഫ പൊതു ഖജനാവിലുള്ള പണവും ധാന്യങ്ങളും തീരുന്നതുവരെ വിതരണം ചെയ്തു. ജനങ്ങള്‍ക്ക് വന്നു ഭവിച്ചിരിക്കുന്ന ദുരിതം അവസാനിക്കുന്നതുവരെ ഞാനിനി നെയ്യും ഇറച്ചിയും കഴിക്കുകയില്ലെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തു. സമൃദ്ധിയുടെ കാലത്ത് പാലും നെയ്യും ചേര്‍ത്ത റൊട്ടിയാണ് ഖലീഫ കഴിച്ചിരുന്നത്. എന്നാല്‍ റമാദ ക്ഷാമകാലത്ത് സുര്‍ക്കയും സെയ്‌ത്തെണ്ണയുമായിരുന്നു  ഖലീഫയുടെ ഭക്ഷണം. അതുകൊണ്ട് ഖലീഫക്ക് വയറു നിറയുമായിരുന്നില്ലെങ്കിലും ഉള്ളത് തിന്ന് തൃപ്തിപ്പെട്ടു. അദ്ദേഹം പറഞ്ഞു: 'ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ വയറുനിറച്ചു തിന്നുന്ന ഭരണാധികാരി എത്ര മോശം'

ഭക്ഷണം കഴിക്കാത്തതിനെ തുടര്‍ന്ന് ഖലീഫയുടെ ശരീരം ശോഷിച്ച് പോകുകയും കരുവാളിക്കുകയും ചെയ്തു. ഒമ്പത് മാസത്തോളം ഇതേ അവസ്ഥ തുടര്‍ന്നു. ഒരിക്കല്‍ വീട്ടിലേക്ക് ചെന്നപ്പോള്‍ തന്റെ മകന്‍ പഴം ഭക്ഷിക്കുന്നത് കണ്ട ഖലീഫ ദേശ്യത്തോടെ അലറി: അമീറുല്‍ മുഅമിനീന്റെ മകനേ.. മോശം.. മോശം. മുഹമ്മദി(സ)ന്റെ സമൂഹം പ്രയാസപ്പെടുമ്പോള്‍ നീയിവിടുന്ന് പഴങ്ങള്‍ ഭക്ഷിക്കുകയാണോ? മറ്റൊരിക്കല്‍ കുറച്ചു ഭക്ഷണം കയ്യില്‍ കിട്ടിയപ്പോള്‍ ഖലീഫ ഒരാളോട് പറഞ്ഞു: 'കുറച്ചു ഭക്ഷണം എന്റെ വീട്ടില്‍ കൊണ്ടുപോയിക്കൊടുക്കൂ.. അവര്‍ ഭക്ഷണം കഴിച്ചിട്ട് ഒരുപാട് ദിവസമായിക്കാണും!'അബൂ ഹുറൈറ(റ) പറയുന്നു: റമാദ കാലത്ത് തോല്‍സഞ്ചിയും പുറത്തേറ്റി, ഒലിവെണ്ണയുടെ പാത്രവും കയ്യില്‍ പിടിച്ച് നടക്കുന്നതായി ഒരിക്കല്‍ ഞാന്‍ ഉമറി(റ)നെ കണ്ടു. എന്നെ കണ്ടപ്പോള്‍ ഖലീഫ ചോദിച്ചു: 'എവിടുന്ന് വരുന്നു?''അടുത്ത് നിന്ന് തന്നെ'ഞാന്‍ പറഞ്ഞു.ശേഷം സിറാറ് എന്ന സ്ഥലം വരെ ഞാന്‍ ഖലീഫയെ പിന്തുടരുകയും സഞ്ചി ചുമക്കുകയും ചെയ്തു. രാജ്യമെങ്ങും വറുതിയും പട്ടിണിയുമുണ്ടായ കാലത്ത് ഒരിക്കല്‍ ഒട്ടകത്തെ അറുത്ത് പാവങ്ങള്‍ക്ക് വിതരണം ചെയ്യാന്‍   ഉത്തരവായി. ഉദ്യോഗസ്ഥര്‍ മാംസകിറ്റുകള്‍ വീടുകളിലെത്തിച്ചു. ഒട്ടകക്കരളും ഇറച്ചിയുടെ നല്ല ഭാഗങ്ങളും ഖലീഫയുടെ വീട്ടിലുമെത്തിച്ചു. തീന്‍മേശക്കരികിലെത്തിയപ്പോഴാണ് ഖലീഫ കരള്‍ക്കറി ശ്രദ്ധിച്ചത്. 
'എവിടുന്നാണിത്?'
'ഇന്നറുത്ത ഒട്ടകത്തിന്റെ'
ക്ഷുഭിതനായ ഖലീഫ പൊട്ടിത്തെറിച്ചു.


'ഛെ.. കരള്‍ കറിവെച്ച് തിന്ന് എല്ലും മുള്ളും ജനങ്ങള്‍ക്ക് കൊടുക്കുന്ന ഭരണാധികാരി എത്ര മോശം..!'ശേഷം ഖലീഫ ഉമര്‍ വീട്ടിലെത്തിച്ചതെല്ലാം പാവങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ ഉത്തരവിട്ടു.
ക്ഷാമകാലത്തൊരിക്കല്‍ ഖലീഫ രാത്രി മദീനയിലൂടെ സഞ്ചരിച്ചപ്പോള്‍ ഒരാളെയും ചിരിക്കുന്ന മുഖത്തോടെ കണ്ടില്ല. ആരെയും വീടുകളില്‍ സാധാരണ പോലെ വര്‍ത്തമാനം പറഞ്ഞിരിക്കുന്നത് കണ്ടില്ല. ഇതു കണ്ട് ഉമര്‍ ഒരാളോട് കാരണമന്വേഷിച്ചു. ജനങ്ങളെല്ലാം പ്രയാസത്തിലും ഭക്ഷണം കിട്ടാത്ത വിഷമത്തിലുമാണെന്നറിഞ്ഞപ്പോള്‍ ഖലീഫയുടെ മനസ്സ് നീറി. തന്റെ കീഴ് പ്രവിശ്യകളായ ബസറയിലെ ഗവര്‍ണറായ അബൂമൂസല്‍ അശ്അരിക്കും ഈജിപ്തിലെ ഗവര്‍ണറായ അംറ് ബിന്‍ ആസ്വിനും അദ്ദേഹം സഹായമഭ്യര്‍ത്ഥിച്ച് കത്തെഴുതി. ഗോതമ്പും മറ്റു ധാന്യങ്ങളുമടങ്ങുന്ന വലിയ  ഒട്ടകക്കൂട്ടങ്ങളെ അവര്‍ മദീനയിലേക്കയച്ചു. ഈജിപ്തില്‍നിന്ന് ചെങ്കടല്‍ വഴിയാണ് ചരക്കുകള്‍ മദീനയിലേക്കെത്തിച്ചത്. ആദ്യത്തെ ഒട്ടകം മദീനയില്‍ എത്തിയപ്പോഴും അവസാനത്തെ ഒട്ടകം ഈജിപ്ത് വിട്ടിട്ടില്ലായിരുന്നുവെന്ന് ചരിത്രകാരന്മാ പറയുന്നു. (ഹയാത്തു സ്വഹാബ2/467) കൊണ്ടുവന്നതെല്ലാം ഖലീഫ മദീന നിവാസികള്‍ക്കിടയില്‍ വിതരണം ചെയ്തു. മദീനയിലെയും ചുറ്റുമുള്ളതുമായ എല്ലാ വീട്ടിലും അറവിനായി ഒരു ഒട്ടകവും അതിന്റെ പുറത്തുള്ള ഭക്ഷണവും എത്തിച്ചുകൊടുത്തു. അബ്ദുറഹ്മാന്‍ ബിന്‍ ഔഫ്, സുബൈര്‍ ബിന്‍ അവ്വാം, സഅദ് ബിന്‍ അബീവഖാസ് എന്നിവര്‍ക്കായിരുന്നു വിതരണച്ചുമതല. ഭക്ഷണ ധാന്യങ്ങളുമായി 4000 ഒട്ടകങ്ങളുമായി  അബൂഉബൈദയും മദീനയിലെത്തിയിരുന്നു. ഖലീഫ അദ്ദേഹത്തോട്  കൊണ്ടുവന്നവ ജനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ കല്‍പിക്കുകയും തുടര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുകയും ചെയ്തു. ഉണങ്ങിയ ഇല കയ്യിലെടുത്തു കൊണ്ട് ഉമര്‍ പറയുമായിരുന്നു: ഞാനീ ഇലയായിരുന്നെങ്കില്‍, ഞാന്‍ സൃഷ്ടിക്കപ്പെട്ടില്ലായിരുന്നെങ്കില്‍, എന്റെ ഉമ്മ എനിക്ക് ജന്മം നല്‍കിയിട്ടില്ലായിരുന്നുവെങ്കില്‍, ഞാനൊന്നുല്ലായിരുന്നെങ്കില്‍..
ക്ഷാമം ശക്തമായതിനെ തുടര്‍ന്ന് നബിസഖാക്കളില്‍ ചിലര്‍ മഴത്തേട്ട നിസ്‌കാരം നടത്താന്‍ ഖലീഫയോട് ആവശ്യപ്പെട്ടു. ഉമര്‍ അതിന് നേതൃത്വം നല്‍കാന്‍ നബി(സ)യുടെ പിതൃവ്യനായ അബ്ബാസിനെ ചുമതലപ്പെടുത്തുകയും അനന്തരം ജനങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടി മഴയെ തേടിയുള്ള ഇസ്തിസ്ഖാഹ് നിസ്‌കാരം നിര്‍വ്വഹിക്കുകയും നാഥനോട് മനമുരുകി പ്രാര്‍ത്ഥിക്കുകയും ചെയ്തു. അതോടെ ക്ഷാമത്തിന് പരിഹാരമായി മഴ പെയ്തുവെന്നാണ് ചരിത്രം. മദീനയിലെ ജനസംഖ്യയുടെ മൂന്നിലൊന്നു ഭാഗം ക്ഷാമം കാരണം മരണമടഞ്ഞതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു.
ഇരുപത്തയ്യായിരത്തോളം പേര്‍  അതേ വര്‍ഷം പടര്‍ന്നു പിടിച്ച അമാവാസ് പ്ലേഗിലും മരിച്ചുവെന്നാണ് വാഖിദിയടക്കമുള്ള ചരിത്രകാരന്‍മാര്‍ പറയുന്നത്. അമാവാസ് എന്നത് ഫലസ്തീനിലെ ബൈത്തുല്‍ മുഖദ്ധസിനോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമാണ്. ആദ്യം രോഗം പടര്‍ന്നു പിടിച്ചത് ഇവിടുന്നായതിനാല്‍ ഈ സ്ഥലത്തിന്റെ പേരിലാണ് പ്ലേഗ് അറിയപ്പെട്ടത്. മുആദു ബിന്‍ ജബല്‍, ആമിറു ബിന്‍ അബ്ദില്ലാഹി ബിന്‍ അല്‍ജര്‍റാഹടക്കമുള്ള നിരവധി സ്വഹാബിവര്യന്‍മാര്‍ ഈ രോഗം ബാധിച്ച് മരണമടഞ്ഞതായി ചരിത്രം രേഖപ്പെടുത്തുന്നു. ആ ഘട്ടത്തില്‍ റോമുകാര്‍ക്കെതിരെയുള്ള യുദ്ധത്തിന് പുറപ്പെട്ട ഖലീഫ സുര്‍ഗ് എന്ന ദേശത്തെത്തിയപ്പോള്‍ ശാം പ്രദേശത്ത് പ്ലേഗ് ശക്തമായി പടര്‍ന്നു പിടിച്ചതായി വിവരം കിട്ടി. അദ്ദേഹം തിരിച്ചു പോകണോ വേണ്ടെയോ എന്ന് അനുയായികളുമായി ചര്‍ച്ച ചെയ്തു. ചര്‍ച്ചാനന്തരം ഉമര്‍ തിരിച്ചു മദീനയിലേക്ക് മടങ്ങാനൊരുങ്ങിയപ്പോള്‍ അബൂഉബൈദ ചോദിച്ചു: 'അങ്ങ് അല്ലാഹുവിന്റെ ഉത്തരവില്‍ നിന്ന് ഓടിപ്പോവുകയാണോ?''അബൂഉബൈദാ.. നിങ്ങളങ്ങനെ പറയരുതായിരുന്നു. നമ്മള്‍ അല്ലാഹുവിന്റെ ഉത്തരവില്‍ നിന്ന് അല്ലാഹുവിന്റെ ഉത്തരവിലേക്ക് ഓടി പോകുന്നു'. അപ്പോഴാണ് അബ്ദുറഹ്മാന്‍ ബിന്‍ ഔഫ് സദസ്സിലേക്ക് വരുന്നത്. അദ്ദേഹം പറഞ്ഞു: ഞാന്‍ നബി(സ) പറഞ്ഞതായി കേട്ടിട്ടുണ്ട്. ഒരു സ്ഥലത്ത് പകര്‍ച്ചവ്യാധിയുണ്ടായാല്‍ അവിടേക്ക് യാത്ര പോകരുത്, നിങ്ങളുള്ളിടത്ത് വ്യാധി പുറപ്പെട്ടാല്‍ അവിടെ നിന്ന് ഓടി രക്ഷപ്പെടുകയും അരുത്.
എന്നാല്‍ ശാമില്‍ പകര്‍ച്ച വ്യാധി ജനജീവിതത്തെ സാരമായി ബാധിക്കുകയും രാഷ്ട്രസംവിധാനങ്ങള്‍ താറുമാറാകുകയും ചെയ്തു. വ്യധി അല്‍പം ശമിച്ചതിന് ശേഷം ഖലീഫ അയ്‌ല വഴി ശാമിലേക്ക് തിരിച്ചു. അദ്ദേഹം വന്നയുടനെ ആദ്യം ചെയ്തത് മരണപ്പെവരുടെ അനന്തരസ്വത്തുക്കള്‍ അവകാശികള്‍ക്ക് വിതരണം ചെയ്യുകയായിരുന്നു. അതി ദയനീയമായിരുന്നു മരണമടഞ്ഞവരുടെ ബന്ധുക്കളുടെ അവസ്ഥ. ദുരിത ബാധിത പ്രദേശങ്ങളില്‍ അതിനു ശേഷം ഭക്ഷണ വിതരണം നടത്തി. ശാമിലേക്ക് ശത്രുക്കളോ യാത്രക്കാരോ കടക്കാതിരിക്കാന്‍ അതിര്‍ത്തികളടച്ചു. അബ്ദുല്ലാ ബിന്‍ ഖൈസ്, മുആവിയ, ശറാജീല്‍ ബിന്‍ ഹസന്‍ തുടങ്ങി നിരവധി പേര്‍ക്ക് വിവിധ പ്രദേശങ്ങളുടെ ഭരണച്ചുമതകള്‍ നല്‍കി.
താരീഖു ഇബ്‌നി ഖല്‍ദൂന്‍  2/553, അല്‍ ബിദായ  7/103,106, അല്‍ മുന്‍തളിമു ഫീ താരീഖില്‍ മുലൂക് 4/140,141, മുവത്തഅ് മാലിക് 2/894