മോഡിയും കോടതിയും തുറന്നയുദ്ധത്തിലേക്കോ?

3(From left to right) Union Law Minister Kiren Rijiju, Vice President Jagdeep Dhankhar, President Droupadi Murmu, newly-appointed Chief Justice of India DY Chandrachud and his predecessor UU Lalit in Rashtrapati Bhavan on Wednesday. | President of India/ Twitter

ഇന്ത്യന്‍ വൈസ് പ്രസിഡണ്ട് ജഗ്ദീപ് ധങ്കര്‍ ഈയിടെ ഒരു പൊതുപരിപാടിയില്‍ വിമര്‍ശനാത്മകമായി പ്രസംഗിച്ചിരുന്നു. സുപ്രീം കോടതിയിലും ഹൈകോടതികളിലും ജസ്റ്റിസുമാരെ നിയമിക്കുന്നതിലുള്ള ജുഡീഷ്യറിയുടെ പ്രാമുഖ്യം ഇല്ലാതാക്കാന്‍ 2014 സര്‍ക്കാര്‍ നിര്‍ദേശിച്ച ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷനെ ഇന്ത്യന്‍ ജുഡീഷ്യറി അടിച്ചമര്‍ത്തുന്നതിനെയാണ് അദ്ദേഹം വിമര്‍ശിച്ചത്. 

ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷനെ അനുകൂലിച്ചാണ് പാര്‍ലമെന്റില്‍ ഭൂരിപക്ഷം ആളുകളും വോട്ടുചെയ്തത്. പക്ഷേ, ജുഡീഷ്യറി അത് റദ്ദാക്കുകയായിരുന്നു. ലോകത്തെവിടെയും ജനഹിതത്തിനെതിരായി ജുഡീഷ്യറി പ്രവര്‍ത്തിച്ചതായി കാണാനാവില്ലെന്നും ധങ്കര്‍ കൂട്ടിച്ചേര്‍ത്തു. 

നിലവിലെ ഇന്ത്യന്‍ അവസ്ഥയില്‍ ധങ്കറിന്റെ അഭിപ്രായങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ജുഡീഷ്യല്‍ നിയമനം എപ്പോഴും എക്‌സിക്യൂട്ടീവിന്റെയും ജുഡീഷ്യറിയുടെയും ഇടയില്‍ പുകയുന്ന പ്രശ്‌നമാണ്. സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ പേരുകള്‍ ശുപാര്‍ശ ചെയ്യുകയും എക്‌സിക്യൂട്ടീവ് അവരെ നിയമിക്കാന്‍ ബാധ്യസ്ഥരാവുകയും ചെയ്യുന്ന കൊളീജിയം നിയമന സംവിധാനമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഈ സമ്പ്രദായത്തിനു നേരെയുള്ള ആക്രമണം അടുത്തിടെ വര്‍ധിച്ചിട്ടുണ്ട്. 

ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നിയമനത്തോടൊപ്പമാണ് ഈ ആക്രമണങ്ങള്‍ വര്‍ധിച്ചത്. നവംബറില്‍ അധികാരമേറ്റ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ കീഴില്‍ സുപ്രീം കോടതി 19 ജഡ്ജിമാരെയാണ് നിയമിക്കുന്നത്. സുപ്രീം കോടതിയുടെ ആകെ ജഡ്ജിമാരുടെ എണ്ണം 34 ആണ്. അതിന്റെ പകുതിയിലധികമാണ് ഈ എണ്ണമെന്നോര്‍ക്കുക. 

ഈ വിമര്‍ശനത്തോട് സുപ്രീം കോടതി കൃത്യമായി പ്രതികരിച്ചിട്ടുണ്ട്. നിയമനങ്ങള്‍ സംബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്ന കേസില്‍, കൊളീജിയം സംവിധാനത്തിനെതിരെ അഭിപ്രായം പറഞ്ഞതിന് സുപ്രീം കോടതി കേന്ദ്രത്തെ ശാസിക്കുകയും ചെയ്തു. 


വടംവലി


ജഡ്ജിമാരുടെ നിയമനം ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും തമ്മിലുള്ള ദീര്‍ഘകാല വടംവലിയായിരുന്നു. സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരുമായി കൂടിയാലോചിച്ച ശേഷം രാഷ്ട്രപതിയാണ് ഉന്നത ജസ്റ്റിസുമാരെ നിയമിക്കേണ്ടതെന്ന് ഭരണഘടന പറയുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ജഡ്ജിമാരെ നിയമിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് പ്രഥമ പരിഗണനയുണ്ടായിരുന്നു. പക്ഷേ, 1993-ല്‍, എക്‌സിക്യൂട്ടീവ് ജുഡീഷ്യറിയുടെ ഉപദേശത്തിന് വിധേയമാണെന്ന് സുപ്രീം കോടതി വിധിക്കുകയും ഇന്ത്യയുടെ ചീഫ് ജസ്റ്റിസും സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരും അടങ്ങുന്ന ഒരു കൊളീജിയം സംവിധാനം ജസ്റ്റിസുമാരുടെ നിയമനത്തിനായി ഏര്‍പ്പെടുത്തുകയും ചെയ്തു.

ഈ സംവിധാനത്തിനു മാറ്റം വരുത്താന്‍ ബി ജെ പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ 2014 ല്‍ ഒരു ഭരണഘടനാ ഭേദഗതി പാസാക്കി. കൊളീജിയം സംവിധാനത്തിനു പകരം നാഷണല്‍ ജുഡീഷ്യല്‍ അപ്പോയ്ന്റ്‌മെന്റ് കമ്മീഷന്‍ നിലവില്‍ വന്നു. ഇന്ത്യയുടെ ചീഫ് ജസ്റ്റിസും രണ്ട് മുതിര്‍ന്ന സുപ്രീം കോടതി ജഡ്ജിമാരും നിയമമന്ത്രിയും മറ്റു രണ്ട് പ്രമുഖ വ്യക്തികളും ഉള്‍കൊള്ളുന്നതായിരുന്നു പ്രസ്തുത കമ്മീഷന്‍. 

എന്നാല്‍, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഈ ഭേദഗതി റദ്ദാക്കി. ജസ്റ്റിസുമാരുടെ നിയമനത്തില്‍ ജുഡീഷ്യറിയുടെ പ്രാമുഖ്യം അടിസ്ഥാന ഘടനയുടെ ഭാഗമാണെന്ന് കോടതി പറഞ്ഞു. പാര്‍ലമെന്റിനു പോലും മറികടക്കാന്‍ കഴിയാത്ത ഭരണഘടനയുടെ അടിസ്ഥാന വശങ്ങളാണെന്നാണ് കോടതി സമര്‍ഥിച്ചത്. 

കേന്ദ്രത്തിന്റെ നിലപാട്


നിയമന പ്രക്രിയയില്‍ നിയന്ത്രണം വീണ്ടെടുക്കാനുള്ള ശ്രമിത്തിലാണ് കേന്ദ്രം. നിയമനത്തിനുള്ള പേരുകള്‍ കൊളീജിയം ആവര്‍ത്തിച്ചു നിര്‍ദേശിച്ചിട്ടും നിയമനം നടത്താതെ കേന്ദ്രം പിടിച്ചുവെച്ചിരിക്കുകയാണ്. കൊളീജിയം ഒരു പേര് ആവര്‍ത്തിക്കുമ്പോള്‍ നിയമനം നടത്താന്‍ കേന്ദ്രം നിയമപരമായി ബാധ്യസ്ഥരാണ്. ഒരുപാട് പേരെ ഒന്നിച്ചു നിയമിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ ചിലരെ നിയമിച്ച് മറ്റുള്ളവരുടെ നിയമനം ഒഴിവാക്കാറുണ്ട്. 
കഴിഞ്ഞ നവംബര്‍ 28 ന് കൊളീജിയം നിര്‍ദേശിച്ച 21 പേരില്‍ 19 പേരെയും നിയമിക്കാതെ കേന്ദ്രം തിരിച്ചയച്ചുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്രയധികം പേരെ തിരികെ നല്‍കുന്നത് അസാധാരണമാണ്. തിരികെ നല്‍കിയവരില്‍ 9 പേരെ ആദ്യമായി അയച്ചതാണ്. മറ്റു 10 പേര്‍ ആവര്‍ത്തനങ്ങളായിരുന്നു. 

ഇതിനെല്ലാം പുറമെ സര്‍ക്കാര്‍ അംഗങ്ങള്‍ കൊളീജിയം സംവിധാനത്തിനെതിരെ പരസ്യമായി ആക്രമണം നടത്തുന്നതും വര്‍ധിച്ചിട്ടുണ്ട്. കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു, ഒന്നിലധികം പ്രസംഗങ്ങളില്‍, കൊളീജിയം അതാര്യമാണെന്നും ഉത്തരവാദിത്തമില്ലെന്നും ആരോപിച്ചിരുന്നു. നവംബര്‍ 25 ന്, കൊളീജിയത്തിന്റെ ശുപാര്‍ശകള്‍ അന്ധമായി അനുസരിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും സ്വന്തം നിലയില്‍ ജാഗ്രത പാലിക്കേണ്ടത് സര്‍്കകാരിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

കൊളീജിയം സംവിധാനത്തില്‍ ഒരുപാട് രാഷ്ട്രീയം ഉള്‍പെട്ടിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് വ്യക്തമായി അത് കാണാനാവില്ല. കൊളീജിയത്തിനു പകരം ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷനാണ് വേണ്ടതെന്ന് നവംബര്‍ 5 ലെ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലും കൊളീജിയത്തെ വിമര്‍ശിച്ച് റിജിജു സമാനമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു .


Vice President Jagdeep Dhankar criticised the Indian judiciary for striking down the National Judicial Appointments Commission. Credit: PTI

ജുഡീഷ്യല്‍ പ്രതികരണം


ജുഡീഷ്യറിയുടെ ഭാഗത്ത് നിന്ന് കോടതിക്ക് അകത്തു വെച്ചും പുറത്തും വെച്ചും ഇവ്വിഷയകമായി പ്രതികരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2021 സെപ്തംബര്‍ മുതല്‍ കൊളീജിയം നിയമനത്തിനായി ആവര്‍ത്തിച്ച 11 പേരുകളില്‍ കേന്ദ്രസര്‍ക്കാര്‍ ഗുഢാലോചന ചെയ്ത് നിയമനം തടഞ്ഞുവെച്ചുവെന്നാരോപിച്ച് ബംഗളുരു അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ നല്‍കിയ കോടതിയലക്ഷ്യ കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. അവരെ നിയമിക്കാത്തത് സുപ്രീം കോടതി നല്‍കിയ നിശ്ചയിച്ച സമയപരിധിക്ക് വിരുദ്ധമാണെന്നാണ് അസോസിയേഷന്റെ വാദം. 

കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ഫയല്‍ ചെയ്ത കേസ് വാദം കേള്‍ക്കുന്നത് ഈ നവംബറിലാണ്. നവംബര്‍ 11 ന് പുറപ്പെടീച്ച ഉത്തരവില്‍, കൊളീജിയം ഒരു ജഡ്ജിയുടെ പേര് ആവര്‍ത്തിക്കുന്ന പക്ഷം കേന്ദ്ര സര്‍ക്കാരിന് ഒരു നിലക്കും നിയമിക്കാതിരിക്കാനാവില്ല. അതിന് സംവരണം പോലും പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി അടിവരയിട്ടു. അതിനാല്‍ കൊളീജിയം നല്‍കിയ പേരുകളില്‍ തീര്‍പ്പുകല്‍പിക്കാതിരിക്കുന്നത് ഒരു കാരണവശാലും സ്വീകാര്യമല്ലെന്ന് സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. നിയമനം വൈകുന്നതില്‍ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര നിയമ സെക്രട്ടറിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. 

അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണിയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും കോടതി നിര്‍ദേശിച്ച നിയമം കേന്ദ്രം പാലിക്കുന്നുവെന്ന് ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നവംബര്‍ 28 ന് കോടതി പറഞ്ഞു. രേഖാമൂലമുള്ള ഉത്തരവില്‍ ഇത്രയുമേ ഉണ്ടായിരുന്നുള്ളുവെങ്കിലും ഹിയറിംഗ് സമയത്ത് റിജിജുവിന്റെ നവംബര്‍ 25 ലെ ജുഡീഷ്യറി തന്നെ ജഡ്ജിമാരെ നിയമിക്കുന്നു എന്ന അഭിപ്രായത്തിനോടും ബെഞ്ച് പ്രതികരിച്ചു. നിയമനം നടത്തേണ്ടവരെ പരിശോധിക്കേണ്ട ആവശ്യം കേന്ദ്രത്തിനുണ്ടെങ്കില്‍ ജുഡീഷ്യറി ഉത്തരവ് പുറപ്പെടീക്കാം. പക്ഷേ, അതിന് ജുഡീഷ്യറിയെ നിര്‍ബന്ധിക്കാതിരിക്കുന്നതാണ് കേന്ദ്രത്തിന് നല്ലത് എന്നായിരുന്നു ബെഞ്ചിന്റെ പ്രതികരണം. 

കടപ്പാട്: സ്‌ക്രോള്‍.ഇന്‍