കച്ചിത്തുരുമ്പുകൾ

മഴ ശക്തമായി പെയ്തുകൊണ്ടിരുന്നു. തെരുവിലെ ഓട നിറഞ്ഞ് ദുർഗന്ധം വഹിക്കുന്ന വെള്ളം നിരത്തിന്റെ ഇരുവശവും ചേർന്ന് ഒഴുകി. മുടന്തുള്ള കാലുമായി അയാൾ റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു. ജട പിടിച്ച അയാളുടെ താടിയറ്റത്തിലൂടെ വെള്ളം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.
സന്ധ്യയുടെ ഇരുട്ട് തെരുവിന് പുതുപ്പണിയിക്കാൻ ഒരുങ്ങുകയാണ്. അങ്ങിങ്ങായി തെരുവുവിളക്കുകളുടെ മങ്ങിയ മഞ്ഞ പ്രകാശങ്ങൾ കാണാം. വാഹനങ്ങൾ ധൃതിയിൽ അങ്ങോട്ടുമിങ്ങോട്ടും പറയുന്നുണ്ട്. തിങ്ങിനിറഞ്ഞ മനുഷ്യർക്കിടയിൽ അയാൾ ഒരു പ്രതിമ പോലെ നിന്നു. മഴക്ക് ശമനമില്ല. ജീവിതത്തിന്റെ അർത്ഥം തേടി ഡൽഹിയിലും ബോംബെയിലും മദ്രാസിലും അലഞ്ഞുതിരിഞ്ഞു നടന്ന ദിനങ്ങൾ അയാളുടെ ഓർമ്മകളിൽ വിരുന്നെത്തി. അജ്മീർ ഫക്കീറുകളുടെ ഖവാലിയും മലാങ്കുകളുടെ കൊട്ടിപ്പാട്ടുകളും കാതിൽ മുഴങ്ങി. തോരാതെ പെയ്യുന്ന മഴക്കും അമരമായ ഒരു സംഗീത ചാരുതയുണ്ടെന്ന് അയാൾ അനുഭവിച്ചറിഞ്ഞു.
റെയിൽവേ പ്ലാറ്റ്ഫോമിൽ തിരക്ക് കൂടുതലാണ്. പണി കഴിഞ്ഞു മടങ്ങുന്ന ബംഗാളികൾ അയാൾക്ക് അറിയാത്ത ഭാഷയിൽ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.

"യാത്രിയോം കൃപയാം ധ്യാൻ ദേ, ഗാഡി നമ്പർ......."
നിസാമുദ്ദീൻ എക്സ്പ്രസ് ഉടൻ വരുമെന്ന അറിയിപ്പ് ചിലമ്പിക്കുന്ന ശബ്ദമായി പ്ലാറ്റ്ഫോമിലെ കോളാമ്പി മൈക്കിലൂടെ മുഴങ്ങിക്കേട്ടു. അയാൾ പ്ലാറ്റ്ഫോമിൽ അല്പം മാറി അകലേക്ക് മുടന്തി നടന്നു. അറ്റമില്ലാത്ത റെയിൽപ്പാളങ്ങൾ നോക്കി നെടുവീർപ്പിട്ടു. തന്റെ ശിരസ് രക്തത്തിൽ കുളിച്ചു കിടക്കുന്ന രംഗം അയാൾ സങ്കൽപ്പിച്ചു നോക്കി. തീവണ്ടിയുടെ ഒരുക്കുചക്രങ്ങൾ തന്നെ ഗളഛേദം നടത്തുന്ന നിമിഷത്തെ അയാൾ ഹാർദ്ദമായി സ്വാഗതം ചെയ്തു. ആത്മഹത്യ എന്ന അവസാന സ്വപ്നത്തിലേക്ക് താൻ എത്തിച്ചേർന്ന വഴികൾ അയാൾക്ക് അജ്ഞാതമായി തോന്നി.
അരികിലെ ഇരിപ്പിടത്തിൽ അയാൾ ഇരുന്നു. കാൽ വേദനിക്കുന്നുണ്ട്. മഴ തോർന്നു തുടങ്ങിയിരുന്നു. മൂടൽ മഞ്ഞ് റെയിൽപാളത്തിന്റെ ദൂരക്കാഴ്ച മറച്ചു. സങ്കടങ്ങൾ മാത്രം നിറഞ്ഞ തന്റെ ഭൂതകാലസ്മരണകളിൽ
അയാൾ ആഴ്ന്നു പോയിരുന്നു.
"മേരേ ആംഗോം മുജേ വാപസ് കർദേ ഖുദാ"
മനോഹരമായ ശബ്ദത്തിൽ മഴ പോലെ പെയ്ത ഒരു ഗാനം അയാളുടെ ഹൃദയത്തെ തഴുകി കടന്നു പോയി. അയാൾ തന്റെ ചിന്തയിൽ നിന്ന് ഉണർന്നു. ഒരു അന്ധൻ തന്റെ വടിയുമായി എങ്ങോട്ടെന്നില്ലാതെ നടന്നു പോവുകയാണ്. അയാൾ തന്റെ മുടന്തുള്ള കാലുമായി അന്ധനു പിറകിൽ വെച്ചുപിടിച്ചു. താളത്തിൽ ഒഴുകുന്ന അയാളുടെ പാട്ട് സായാഹ്ന കാറ്റിൽ ഒഴുകിപ്പരന്ന് വേദനിക്കുന്ന തന്റെ കാലിനെ അലസമായി തലോടുന്നതായി അയാൾക്ക് അനുഭവപ്പെട്ടു. കുഴലൂത്തുകാരന്റെ പിറകിൽ കൂടിയ എലിക്കൂട്ടം പോലെ അയാൾ ആ പാട്ടിന്റെ അമരമായ ലഹരിയിൽ അലിഞ്ഞു ചേർന്ന് നടന്നു.
റെയിൽവേ പാളം മുറിച്ച് കടക്കാനായി അന്ധൻ വലതു ഭാഗത്തേക്ക് തിരിഞ്ഞു. പെട്ടെന്നാണ് സിഗ്നലിൽ കത്തിയ ചുവപ്പ് അയാളുടെ ശ്രദ്ധയിൽപ്പെട്ടത്. എങ്ങുനിന്നോ തീവണ്ടിയുടെ അടങ്ങിയ മൂളൽ കേട്ടു. അത് അടുത്തടുത്ത് വരികയാണ്. മുന്നിലെ വെളിച്ചം മഴപെയ്തു നനഞ്ഞ ഉരുക്കു പാളത്തിൽ പ്രതിഫലിച്ചു.
അയാൾ വേച്ചുവേച്ച് മുന്നോട്ടാഞ്ഞു. അന്ധനെ പിറകോട്ട് വലിച്ചു. നിമിഷനേരം കൊണ്ട് വലിയ അലർച്ചയോടെ നിസാമുദ്ദീൻ എക്സ്പ്രസ് നിർത്താതെ കടന്നുപോയി. അന്ധൻ അയാളെ അണച്ചു പിടിച്ചു. കൈകൾ കൊണ്ട് ദേഹത്ത് അലസമായി തടവി അന്ധൻ പറഞ്ഞു: "ഖുദാ ഹാഫിസ്"
"ദൈവം രക്ഷിക്കട്ടെ" അന്ധന്റെ വാക്കുകൾ അയാൾ മനസ്സിൽ വിവർത്തനം ചെയ്തു. മുറിഞ്ഞു പോയ പാട്ടുകൾ വീണ്ടും ചേർത്ത് ആലപിച്ച് അന്ധൻ അകലേക്ക് പോകുന്നത് അയാൾ ചെറിയ പുഞ്ചിരിയോടെ നോക്കി നിന്നു.
പ്ലാറ്റ്ഫോമിന്റെ എതിർവശത്തുള്ള പരസ്യ ബോർഡിലെ അക്ഷരങ്ങൾ അയാൾ വായിച്ചു നോക്കി: "ജീവിതം എത്ര മനോഹരമാണ്!"