നൈജർ (നിഷേർ) എന്ന ആഫ്രിക്കൻ രാജ്യത്തിന് കേരളത്തിന്റെ മുപ്പതിലിരട്ടിയിലേറെ വലിപ്പമുണ്ടെങ്കിലും രണ്ടരക്കോടിയിൽ താഴെയാണ് അവിടുത്തെ ജനസംഖ്യ. വലിയൊരു ഭാഗം സഹാറയിൽ ആയതിനാലും അന്തരീക്ഷഊഷ്മാവ് വളരെ കൂടുതൽ ആയതിനാലും ആഫ്രിക്കയുടെ വറചട്ടി എന്ന് നൈജർ അറിയപ്പെടുന്നു. ലോകത്തേറ്റവും ദരിദ്രരാജ്യങ്ങളിൽ ഒന്നാണ് നൈജർ. 60 ശതമാനത്തിലേറെ ആൾക്കാർ ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കുന്ന ഈ രാജ്യം ഐക്യരാഷ്ട്രസഭയുടെ മാനവവികസനസൂചികപ്രകാരം 188 രാജ്യങ്ങളിൽ 187 ആം സ്ഥാനത്താണ്. മൂന്നിൽ രണ്ടാൾക്കാരും നിരക്ഷരരാണ്. ആൾക്കാർ നൂറുശതമാനം ഇസ്ലാംമതവിശ്വാസികളാണ്. മൂന്നിൽ ഒന്നു കുട്ടികളേ പ്രാഥമികവിദ്യാലയത്തിൽ പോലും പോകാറുള്ളൂ. ഇപ്പോഴും നാലുവയസ്സിനുള്ളിൽ ആയിരത്തിൽ 248 കുട്ടികളും ഇവിടെ മരിച്ചുപോകുന്നു, കേരളത്തിൽ ഇത് ആയിരത്തിൽ ആറാണെന്ന് ഓർക്കണം. ഒരു ലക്ഷം ആൾക്കാർക്ക് മൂന്നു ഡോക്ടർമാരുള്ള നൈജറിൽ ഒരു സ്ത്രീ ശരാശരി ആറിലേറെ തവണ പ്രസവിക്കുന്നുണ്ട്. ശുദ്ധജലമെന്നത് കിട്ടാക്കനിയായ ആ രാജ്യത്തെ ശരാശരി മനുഷ്യായുസ്സ് 45 വയസ്സാണ്.
ലോകത്തിലെ തന്നെ ഏറ്റവും വികസിതരാജ്യങ്ങളുടെ മുൻപന്തിയിൽ ഉള്ള രാജ്യമാണ് ഫ്രാൻസ്. സാംസ്കാരിക, വിദ്യാഭ്യാസ, സൈനിക രംഗങ്ങളിൽ എല്ലാം ഫ്രാൻസിനു മുന്നിൽ അധികം രാജ്യങ്ങൾ ഇല്ല. അതീവസമ്പന്നരാജ്യമാണ് ഫ്രാൻസ്. കോരിത്തരിപ്പിക്കുന്ന പൂന്തോട്ടങ്ങൾ, അതീവവൃത്തിയിൽ സൂക്ഷിച്ചിരിക്കുന്ന തെരുവുകൾ, കലാശേഖരങ്ങൾ നിറഞ്ഞ മ്യൂസിയങ്ങൾ, ഓപ്പറാ ഹൗസുകൾ, തീയേറ്ററുകൾ, ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ എല്ലാം ഫ്രാൻസിൽ ഉണ്ട്. കാർബൺ പുറത്തുവിടാതെ പ്രകൃതിയെ സംരക്ഷിക്കാനായി ഹരിതോർജ്ജം ഉണ്ടാക്കാനും ഇറക്കുമതി ചെയ്യുന്ന പെട്രോളിയത്തിന്മേലുള്ള ആശ്രിതത്തം കുറയ്കാനുമായി ഏറ്റവും കൂടുതൽ ആണവനിലയങ്ങൾ പ്രവർത്തിപ്പിക്കുന്ന രാജ്യവുമാണ് ഫ്രാൻസ്. ഇതിന് ഫ്രാൻസിന് യുറേനിയം വേണം. ഫ്രാൻസിന് യുറേനിയം ലഭിക്കുന്നത് പണ്ട് തങ്ങളുടെ കോളനിയായിരുന്ന നൈജറിൽ നിന്നാണ്. ലോകത്തെ യുറേനിയം തലസ്ഥാനമായ നൈജർ ആണ് നാലാമത്തെ വലിയ യുറേനിയം ഉൽപ്പാദകർ.
ഇന്ത്യയിൽ നിന്ന് ബ്രിട്ടീഷുകാർ പോയപ്പോൾ ഭാഷ ഒഴികെ എല്ലാത്തരത്തിലും അവർ ഒഴിഞ്ഞുപോയി. ഇതുപോലെയാണ് പലയൂറോപ്യൻ രാജ്യങ്ങളും ആഫ്രിക്ക വിട്ടതും. എന്നാൽ മറ്റു യൂറോപ്യൻ രാജ്യങ്ങൾ ആഫ്രിക്കയിൽനിന്നും പോയതുപോലെയല്ല ഫ്രാൻസ് അവിടുന്നുപോയത്. അവർ അവിടുന്ന് ഭരണം കൈമാറി പോയെങ്കിലും ഇപ്പോഴും പലതരത്തിൽ ഫ്രാൻസിന്റെ അധീനതയിലാണ് അവരുടെ പഴയ പലകോളനികളും. ഫ്രാൻസിന്റെ അദൃശ്യമായ കരങ്ങൾ അവിടുത്തെ എല്ലാ മേഖലയിലും കടന്നെത്തുന്നു. അവരുടെ സ്വാധീനത്തിൽ നിന്നും ഇവർക്ക് ഒരുതരത്തിലും രക്ഷപ്പെടാനാവില്ല, നൈജറിന്റെ കയറ്റുമതിയുടെ 80 ശതമാനം യുറേനിയം ആണെങ്കിലും മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ അഞ്ചുശതമാനം മാത്രമേ അതിൽ നിന്നും ലഭിക്കുന്നുള്ളൂ. കഴിഞ്ഞ അമ്പതിലേറെ വർഷമായി ഇവിടുന്നുള്ള യുറേനിയം ഫ്രാൻസിലേക്ക് കൊണ്ടുപോവുകയാണ്, ഫ്രാൻസിന്റെ തെരുവുകളെ വെള്ളിവെളിച്ചത്തിൽ നിലനിർത്താൻ. അവിടുത്തെ അഞ്ചിൽ നാല് ബൾബുകളും കത്തുന്നത് നൈജറിൽ നിന്നുള്ള യുറേനിയം കൊണ്ടാണ്. നൈജറിൽ നഗരവാസികളിൽത്തന്നെ പത്തിൽ രണ്ടുപേർക്കേ വൈദ്യുതി ഉള്ളൂ. 1960 ൽ നൈജറിൽ യുറേനിയം കണ്ടെത്തിയപ്പോൾ അതൊരു വലിയ അനുഗ്രഹമാകുമെന്നാണ് കരുതിയതെങ്കിലും ഇത്രയും വലിയൊരു ശാപമായി അതുമാറുമെന്ന് ആരും കരുതിയില്ല.
നൈജറിലെ ഇരട്ട യുറേനിയം ഖനനനഗരങ്ങളാണ് അർലിറ്റും അകോകാനും. ഫ്രഞ്ചു കമ്പനിയായ അരേവയുടെ ഉപകമ്പനിയായ സൊമൈർ ആണ് ഇവിടെ ഖനനം നടത്തുന്നത്. വർഷം തോറും 2300 ടൺ യുറേനിയം അവർ ഇവിടെനിന്നും കുഴിച്ചെടുക്കുന്നു. ഈ നിധി ഫ്രാൻസിലേക്ക് കൊണ്ടുപോകുന്നതല്ലാതെ നൈജറിൽ ഉള്ളവർക്ക് ഇതിൽനിന്നും കാര്യമായൊന്നും ലഭിക്കുന്നില്ല, അവിടെനിന്നും വരുന്ന റേഡിയേഷൻ തലമുറകളോളം അവരെ തീരാരോഗികൾ ആക്കുന്നു. ഖനനത്തിന്റെ പാരിസ്ഥിതികമായ ദുരന്തങ്ങൾ വേറെയും. പണ്ടുകാലം മുതലേ കന്നുകാലികളെ വളർത്തിജീവിച്ചിരുന്ന ആ സ്ഥലങ്ങളിൽ ഖനനം കാരണം മണ്ണും വെള്ളവും ഉപയോഗശൂന്യമായിരിക്കുന്നു. റേഡിയേഷനാൽ ആൾക്കാരും മൃഗങ്ങളും കൊല്ലപ്പെടുന്നു. ഫ്രഞ്ച് കമ്പനിയായ അരേവയുടെ ആഗോളവരുമാനം നൈജറിന്റെ ദേശീയവരുമാനത്തിന്റെ ഇരട്ടിയാണ്. സ്വാതന്ത്ര്യം നൽകി ഒഴിഞ്ഞുപോയിട്ടും ഒരു വലിയ ദരിദ്രരാജ്യത്തിന്റെ പ്രകൃതിവിഭവങ്ങൾ മുഴുവൻ നക്കാപ്പിച്ച കൊടുത്ത് കൊള്ള ചെയ്യുകയാണ് സംസ്കാരത്തിന്റെ ഔന്നത്യത്തിൽ നിൽക്കുന്ന ഫ്രാൻസ്.