കെ എം ബഷീർ: ചോദ്യങ്ങൾ അനാഥമാകരുത്


മുഹമ്മദലി കിനാലൂര്‍ എഴുതുന്നു....

ഇന്ന് കെ എം ബഷീറിന്റെ ഓർമദിനമാണ്. 2019 ആഗസ്ത് 3 ന് അർധരാത്രി ശ്രീരാം വെങ്കിട്ടരാമൻ കാറിടിച്ചുകൊന്നതാണ് കെ എം ബഷീറിനെ. കഴിഞ്ഞ കുറെ ദിവസങ്ങളായി കേരളം ബഷീറിനെ ചർച്ച ചെയ്യുകയാണ്. ബഷീറിന് നീതികിട്ടാൻ തെരുവിലും സമൂഹമാധ്യമങ്ങളിലും വലിയ ഒച്ചകൾ ഉയരുന്നുണ്ടായിരുന്നു ഈ നാളുകളിൽ. ബഷീറിന്റെ ഓർമകളെ കൈക്കുമ്പിൾ കൊണ്ട് മറച്ചുപിടിക്കാൻ ശ്രമിക്കുന്ന ഛിദ്രശക്തികളെ വാക്ക് കൊണ്ടും സമരം കൊണ്ടും കേരളം പ്രതിരോധിച്ചതിനും നമ്മൾ സാക്ഷികളായി. കെ എം ബി കേസിൽ കാക്കിയും കള്ളവും ചേർന്നെഴുതിയ തിരക്കഥയിൽ നീതിയുടെ വെളിച്ചം കെട്ടുപോകാതിരിക്കട്ടെ എന്നാഗ്രഹിച്ചവരാണ് മലയാളികളിലെ മഹാഭൂരിപക്ഷം. ചെറുന്യൂനപക്ഷം മാത്രമാണ് അതിൽ നിന്ന് വ്യത്യസ്‌തമായി ചിന്തിച്ചത്, പ്രവർത്തിച്ചത്. ആ ചെറുന്യൂനപക്ഷം അജ്ഞാതരല്ല. അവരിൽ പോലീസുകാരുണ്ട്, ചില ഉന്നതഉദ്യോഗസ്ഥരുണ്ട്. കെ എം ബഷീർ എന്ന മാധ്യമപ്രവർത്തകന്റെ ദാരുണമായ കൊലപാതകത്തിലെ കുറ്റവാളിക്ക് രക്ഷപ്പെടാൻ പഴുതുണ്ടാക്കിക്കൊടുത്തത് ഈ വിഭാഗമാണ്.
അപകടമരണം എന്നെഴുതി ലാഘവപ്പെടുത്താവുന്നതല്ല ബഷീറിന്റെ അന്ത്യം. ഈ കേസിൽ ഒരു കൊലയാളിയുണ്ട്, അയാളെ രക്ഷിക്കാൻ അരയും തലയും മുറുക്കിയിറങ്ങിയ ബ്യുറോക്രാറ്റുകളുണ്ട്, കൊലയാളിയുടെ കാലുഴിഞ്ഞ പോലീസുണ്ട്. ചെറുമീനുകളല്ല ഇവരൊന്നും. നാട്ടിലെ നിയമമറിയാത്ത ഒരാളും ഇക്കൂട്ടത്തിലില്ല. നമ്മുടെ നികുതിപ്പണം തിന്നുകൊഴുത്ത വൻസ്രാവുകളാണ് ശ്രീരാം വെങ്കിട്ടരാമനെ നിയമത്തിന്റെ വലപൊട്ടിച്ച് രക്ഷപ്പെടുത്താൻ അണിയറയിൽ കരുക്കൾ നീക്കിയത്. ആ നീക്കങ്ങൾക്കൊടുവിലാണ് ശ്രീരാം ഒരു മണിക്കൂർ പോലും ജയിലിൽ പോകാതെ ജാമ്യം നേടിയത്.
ശ്രീരാം വെങ്കിട്ടരാമൻ എന്ന ഉദ്യോഗസ്ഥന്റെ മനസ് എത്രമേൽ മലിനമാണ് എന്ന് വെളിപ്പെട്ട കേസാണിത്. ഒരു യുവാവിനെ വണ്ടിയിടിച്ചുകൊന്നിട്ട് നിയമത്തിന്റെ പിടിയിൽ നിന്ന് കുതറിമാറാൻ എന്തെല്ലാം നെറികെട്ട കളികളാണ് ഈ ഉദ്യോഗസ്ഥനിൽ നിന്നുണ്ടായത്, എന്തെല്ലാം നാടകങ്ങളരങ്ങേറി? പകർച്ചവ്യാധി പിടിപെട്ടവനെ പോലെ, കിംസ് ആശുപത്രിയിൽ നിന്ന് വെള്ളപുതച്ച് പുറത്തുവന്ന ആ 'മൃതശരീരം' കേരളത്തിന്റെ നീതിബോധത്തിനുമേൽ കാർക്കിച്ചുതുപ്പുകയായിരുന്നു. ദേവികുളത്തെ 'ആദർശധീരനും' വേദികളിലെ 'ഉപദേശി'യുമായി വിലസിയ ഉദ്യോഗസ്ഥൻ മുഖം മറച്ച് പ്രത്യക്ഷപ്പെട്ട ആ നിമിഷം അയാൾ താനൊരു കുറ്റവാളിയാണെന്ന് മൗനമായി അംഗീകരിക്കുകയായിരുന്നു. കുറ്റവാളിയുടെ ക്രൗര്യഭാവം ക്യാമറകൾക്ക് മുമ്പിൽ വെളിപ്പെടുത്താൻ ശ്രീരാം ആഗ്രഹിച്ചില്ല എന്നതല്ലേ സത്യം.
ശ്രീരാമിനെ രക്ഷിക്കാൻ മ്യൂസിയം പോലീസ് കുറച്ചൊന്നുമല്ല പാടുപെട്ടത്. സംഭവസ്ഥലത്ത് നിന്ന് തന്നെ കുറ്റവാളിക്ക് രക്ഷയൊരുക്കാനുള്ള നീക്കം പോലീസ് ആരംഭിച്ചു. തെളിവുകൾ കുറ്റവാളി കൊണ്ടുവരുമോ എന്ന് ഹൈക്കോടതി കടുപ്പിച്ച് ചോദിക്കുവോളം കഠിനമായ 'രക്ഷാപ്രവർത്തന'മാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. മദ്യത്തിന്റെ, അല്ലെങ്കിൽ മയക്കുമരുന്നിന്റെ അനിയന്ത്രിതമായ ഉപയോഗം മൂലം നിലത്ത് കാലുറപ്പിച്ചുവെക്കാൻ പോലും കഴിയാതിരുന്ന കുറ്റവാളിയുടെ രക്തപരിശോധന നടത്തുകയെന്ന പ്രാഥമികമായ ഉത്തരവാദിത്വം പോലും പോലീസ് മറന്നു. അതിനവർ പറഞ്ഞ കാരണമായിരുന്നു വിചിത്രം: രക്തം പരിശോധിക്കാൻ ശ്രീരാമിന് സമ്മതമല്ലായിരുന്നുപോൽ. ഒരു മനുഷ്യനെ കാറിടിച്ചുകൊന്ന കേസിൽ പിടിക്കപ്പെട്ട ആളുടെ സമ്മതവും സൗകര്യവും നോക്കി മാത്രം തീരുമാനമെടുക്കുന്ന 'വിനയത്തിലേക്ക്' കേരളാപോലീസ് മാറിയതെങ്ങിനെ? ഇത്തരം കേസുകളിൽ പ്രതിയുടെ സമ്മതം ആവശ്യമില്ലെന്ന് ജസ്റ്റിസ് കമാൽ പാഷ തന്നെ പിന്നീട് പറയുകയുണ്ടായി. ഇനി ശ്രീരാം സമ്മതിച്ചില്ല എന്നിരിക്കട്ടെ. അപകടത്തിന് വിധേയനായ ആൾ കൊല്ലപ്പെട്ട സ്ഥിതിക്ക് കുറ്റവാളിയുടെ അറസ്റ്റ് രേഖപ്പെടുത്തി നിർബന്ധപൂർവം തന്നെ രക്തസാമ്പിൾ ശേഖരിക്കാൻ കഴിയുമായിരുന്നു എന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുകയുണ്ടായി. ശ്രീരാമിന്റെ കാര്യത്തിൽ അതൊന്നുമുണ്ടായില്ല. പൊലീസിന് അതിൽ താത്പര്യമുണ്ടായിരുന്നില്ല. എങ്ങിനെയെങ്കിലും കുറ്റവാളിയെ രക്ഷിക്കുകയെന്ന ഉദ്ദേശ്യത്തോടെ നിയമം വിട്ടു തന്നെ കളിച്ചു. കൊല്ലപ്പെട്ടത് വെറുമൊരു പത്രക്കാരൻ, കാറോടിച്ചതോ ഐ എ എസുകാരൻ, ഉന്നത ഉദ്യോഗസ്ഥൻ, ഉയർന്ന ജാതിക്കാരൻ! അപ്പോൾ പിന്നെ നിയമവും നീതിയുമൊന്നും കാര്യമാക്കിയില്ല. ഒടുവിൽ മാധ്യമങ്ങൾ ഇളകിയപ്പോൾ മാത്രം രക്തപരിശോധന. ഹൈക്കോടതി നിരീക്ഷിച്ചതുപോല, പതിനഞ്ചു മിനുട്ടിൽ നടക്കേണ്ട പരിശോധന പത്ത് മണിക്കൂർ കഴിഞ്ഞ് നടത്തുന്ന 'ശുഷ്‌കാന്തി'!
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന, കുറ്റവാളികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരുന്ന വിഭാഗമെന്നാണ് പോലീസിനെ നിർവചിക്കാറുള്ളത്. ഇവിടെ പക്ഷേ, ലക്കുകെട്ട് വാഹനമോടിച്ച് ആളെകൊന്ന കൊടും കുറ്റവാളിയെ സംരക്ഷിക്കുന്ന ക്വട്ടേഷൻ ഏറ്റെടുത്തിരിക്കുന്നു പോലീസുകാർ. അവർക്കൊപ്പിച്ച് മെഡിക്കൽ റിപ്പോർട്ടുകൾ തയാറാക്കാൻ മടിയില്ലാത്ത ഡോക്ടർമാർ. ശ്രീരാമിന് റെട്രോഗ്രേഡ് അംനേഷ്യ എന്ന മാരക മറവിരോഗമാണെന്നായിരുന്നു മെഡിക്കൽ റിപ്പോർട്ട്. ശ്രീരാമിന്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെ അപ്പീലിൽ ഹൈക്കോടതി വീണ്ടും വാദം കേൾക്കാനിരിക്കെയാണ് അയാൾക്ക് മറവിരോഗമുണ്ടായത്. ശ്രീരാം വെങ്കിട്ടരാമൻ ഒരു ക്രിമിനൽ മാത്രമല്ല ഒന്നാന്തരം 'അഭിനേതാവ്' കൂടിയാണ് എന്ന് വെളിപ്പെട്ട സന്ദർഭം ആയിരുന്നു അത്.
അർധരാത്രി അപകടം നടന്ന് കുറഞ്ഞ നേരത്തിനുള്ളിൽ തന്നെ സംഭവസ്ഥലത്ത് എത്തിയ പോലീസ്, എഫ് ഐ ആർ തയാറാക്കിയപ്പോൾ പക്ഷേ സമയം മറന്നു, സ്‌റ്റേഷനിൽ വിവരം ലഭിച്ച സമയം രാവിലെ 7.17 ആയി. വണ്ടി ഓടിച്ച ആൾ അജ്ഞാതൻ ആയി. റൊട്രോഗ്രേഡ് അംനേഷ്യ ശ്രീരാമിനെ വൈകി ബാധിച്ചു, മ്യൂസിയം പൊലീസിനെ 2019 ആഗസ്ത് 3 നു തന്നെ ആ രോഗം ഗ്രസിച്ചിരുന്നു!!
സത്യം പുറത്തുവരാൻ അധികാരികൾ ആഗ്രഹിച്ചില്ല എന്നതാണ് വസ്തുത. ഉണ്ടെങ്കിൽ അവർക്ക് മുമ്പിൽ ഇനിയും എത്രയോ സാദ്ധ്യതകളുണ്ടായിരുന്നു. ആ മണിക്കൂറുകളിലുള്ള ശ്രീരാമിന്റെ ഫോൺ കോളുകൾ പരിശോധിക്കാമായിരുന്നു. കിംസ് ആശുപത്രിയിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരിക്കുമ്പോഴും ശ്രീരാമിന്റെ ഫോൺ പ്രവർത്തനസജ്ജമായിരുന്നു, വാട്സ്ആപ്പിൽ അയാൾ സജീവമായിരുന്നു. ആ നേരത്ത് ആർക്കെല്ലാം, എന്തെല്ലാം മെസ്സേജുകൾ പോയി എന്നറിയാൻ സംവിധാനമുണ്ടല്ലോ. അപകടം നടക്കുന്നതിനു തൊട്ടുമുമ്പത്തെ മണിക്കൂറുകളിൽ അയാൾ എന്തെടുക്കുകയായിരുന്നു എന്നന്വേഷിക്കാനും നിജസ്ഥിതി മനസിലാക്കാനും പോലീസ് മിനക്കെട്ടില്ല! അയാൾ കുടിച്ചുകൂത്താടിയ ആ രാത്രിയിൽ അയാളോടൊപ്പം ഉണ്ടായിരുന്ന വമ്പൻ സ്രാവുകളിലേക്ക് അന്വേഷണം പോയില്ല. അന്ന് രാത്രി നടന്നു എന്ന് പിന്നീട് ജോൺ ബ്രിട്ടാസ് വെളിപ്പെടുത്തിയ ലൈഫ് മിഷൻ പണം കൈമാറ്റത്തിനു ബഷീറിന്റെ കൊലപാതകവുമായി ബന്ധമുണ്ടോ എന്നതും അന്വേഷിക്കപ്പെട്ടില്ല. ഈ കേസിൽ നിർണായകമായേക്കാവുന്ന ബഷീറിന്റെ ഫോൺ എവിടെ എന്ന കാര്യത്തിലും വ്യക്തതയില്ല. ബഷീറിനെ കാറിടിച്ചു കൊല്ലുമ്പോൾ കൂടെയുണ്ടായിരുന്ന വഫ ഫിറോസിന്റെ ഉന്നത ബന്ധങ്ങളുടെ പിറകെപ്പോകാനും പോലീസ് താല്പര്യപ്പെട്ടില്ല. കവടിയാറിലെ സിവിൽ സർവീസ് കോളനിയിൽ ശ്രീരാമിനെ കൊണ്ടുവിടാൻ അയാൾക്കൊപ്പം മദ്യസൽക്കാരത്തിൽ പങ്കെടുത്ത വേറെയും മേലാളന്മാർ ഉണ്ടായിട്ടും എന്തിന് ആ അർധരാത്രി വഫ ഫിറോസിനെ വിളിച്ചുവരുത്തി എന്നത് ഇപ്പോഴും ദുരൂഹമാണ്. ഏത് പാതിരാവിലും വിളിപ്പുറത്ത് ചെല്ലാൻ മാത്രം വഫ ഫിറോസ് ബ്യുറോക്രറ്റുകളോട് എങ്ങനെയാണു ബാധ്യതപ്പെടുന്നത് എന്നതും അന്വേഷണപരിധിയിൽ വരേണ്ടതല്ലേ? ആരുടെ ക്വട്ടേഷൻ ആയിരുന്നു ശ്രീരാം ആ രാത്രിയിൽ ഏറ്റെടുത്തത് എന്ന ചോദ്യത്തിനും ഉത്തരം കിട്ടേണ്ടതുണ്ട്. അയാൾക്ക് മറവിരോഗം ആണെന്ന് റിപ്പോർട്ട് നൽകിയ സർക്കാർ ഡോക്ടർമാരെ ഈ കേസുമായി ബന്ധപ്പെടുത്തി ചോദ്യം ചെയ്തതായി അറിവില്ല. അതുകൊണ്ടാണ് നീതിയെവിടെ എന്ന് നിരന്തരം ചോദിക്കുന്നത്. ചോദ്യങ്ങൾ അനാഥമാകരുത് എന്നതുകൊണ്ടാണ് വാക്കുകൾ കടുപ്പിക്കേണ്ടി വരുന്നത്. കേസിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല എന്ന് മുഖ്യമന്ത്രി പറയുമ്പോൾ ബഷീറിന്റെ പ്രിയപ്പെട്ടവർക്ക് അത് വിശ്വാസയോഗ്യമായി തോന്നാത്തത് എന്തുകൊണ്ട് എന്നതിനുള്ള വിശദീകരണം കൂടിയാണ് ഈ പറഞ്ഞതൊക്കെ. ആലപ്പുഴയിൽ നിന്ന് ശ്രീരാമിനെ തെറിപ്പിച്ച നടപടി നല്ലത്. അയാൾ ശിക്ഷിക്കപ്പെടുന്നു എന്നുറപ്പാക്കാൻ ബഷീറിന് വേണ്ടി നമ്മളിനിയും ഉണർന്നിരിക്കണം. നമുക്കാർക്കും റെട്രോഗ്രേഡ് അംനേഷ്യ ബാധിച്ചിട്ടില്ലെന്ന് പോലീസിനെയും സർക്കാരിനെയും ബോധ്യപ്പെടുത്തണം. ബഷീറിന്റെ ചോര തെരുവിൽ നിലവിളിക്കാനിട വരരുത്. അതുകൊണ്ട് കെ എം ബിയെ കുറിച്ച് നമുക്കിനിയും സംസാരിച്ചുകൊണ്ടേയിരിക്കാം.