നാവ്


അറുത്തെറിഞ്ഞൊരു നാവ്
നിലവിളിയായ് പടർന്ന്
വാക്കായ് ചോക്കുന്നു
ചെമ്പരത്തിച്ചോപ്പ്
കണ്ണിലേന്തിയ പുലരി
തുറിച്ച കണ്ണുമായ്
ഉച്ചയിലേക്ക് കത്തിപ്പടരുന്നു!

പിടഞ്ഞുതുള്ളുന്ന നാവിൽ നിന്ന്
വാക്കുകളിറ്റിറ്റു വീണ്
അവ്യക്തതയുടെ 
ചക്രവാളം വരയ്ക്കുന്നു
ആകാശമൗനം ചിറകേറ്റിയ
ഒരു കിളി
ദാഹിച്ചു വരണ്ട്
ഒരിറ്റ് കനിവ് ചോദിക്കുന്നു
നോക്കി നിൽക്കേ 
ചുറ്റിലും വളരുന്ന കാടുകൾ!

പറക്കാനിടമില്ലാതെ 
കിളിയാകാട്ടിൽ
കാട് മരവുരിയുടുത്ത് 
ഇര തേടുന്നു!

കണ്ണിൽ ചുണ്ടിൽ
ജീവൻ ഊർന്നിറങ്ങുന്ന തണുപ്പിൽ
കാട്ടാളക്കൂട്ടമാർക്കുന്നു
വഴിയടയ്ക്കുന്ന കുന്തമുനകളിൽ
കിളിയുടെ ആകാശം പരക്കാനാവാതെ
ചുരുണ്ടു പോകുന്നു!

ചിറകാഞ്ഞ് കുതിക്കുകയാണ്
അബോധത്തിന്റെ ആരവങ്ങൾ 



എഴുത്ത്: യൂസഫ് നടുവണ്ണൂർ