ബീന ഫിലിപ്പിനെതിരെ തുറന്നെഴുതി മുഹമ്മദലി കിനാലൂര്‍



പ്രശ്നം രാഷ്ട്രീയവിദ്യാഭ്യാസത്തിന്റേതാണ്. തിരഞ്ഞെടുപ്പ് ജയിക്കാൻ അഭ്യാസം മതി. ഇടതുപക്ഷമാകാൻ രാഷ്ട്രീയവിദ്യാഭ്യാസം വേണം. കോഴിക്കോട് മേയർക്ക് അതില്ല. അവർ നല്ല അധ്യാപികയാണ്, നല്ല രാഷ്ട്രീയക്കാരി അല്ല. അതറിഞ്ഞുതന്നെയാണ് പാർട്ടി അവരെ മേയർ ആക്കിയത്. അധ്യാപനം ഒരു കലയാണ്. അവിടെ അധ്യാപകന്റെ/ അധ്യാപികയുടെ നിലപാടിന് പ്രാധാന്യമില്ല. സ്കൂളിൽ പാഠഭാഗങ്ങൾ എഴുതപ്പെട്ടതാണ്. അത് പഠിപ്പിച്ചു പൂർത്തിയാക്കേണ്ട കാലവും നിർണിതമാണ്. രാഷ്ട്രീയം അങ്ങനെയല്ല. അവിടെ നിലപാടാണു മുഖ്യം. എഴുതപ്പെട്ട പാഠഭാഗങ്ങൾ ആകില്ല അവിടെ കാത്തിരിക്കുന്നത്. എഴുതപ്പെടാത്ത സമസ്യകൾ എപ്പോഴും പ്രതീക്ഷിക്കണം. അവിടെ ജാഗ്രത ആണ് പ്രധാനം. ആർ എസ് എസ് വേദിയിൽ പോകണോ എന്ന് പാർട്ടിയോട് ചോദിച്ച് തീരുമാനിക്കേണ്ട കാര്യം അല്ല. വരാൻ പറ്റില്ല എന്ന് തീർത്തുപറയാൻ കഴിയണം. അതിനു ബീന ഫിലിപ്പിനു കഴിഞ്ഞില്ലെങ്കിൽ അത് അവരുടെ മാത്രം കുഴപ്പമല്ല, അവരെ ആ പണി ഏല്പിച്ചവരുടെ കൂടി കുഴപ്പമാണ്.
സിപിഎമ്മിന് വലിയ ബഹുജനാടിത്തറയുള്ള ജില്ലയാണ്‌ കോഴിക്കോട്. പാർട്ടിയിൽ മുങ്ങിക്കുളിച്ച വനിത കൗൺസിലർമാർ ഉണ്ടായിരിക്കേ, ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ എബിസിഡി അറിയാത്ത ഒരാളെത്തന്നെ നഗരം ഭരിക്കാൻ പാർട്ടി നിയോഗിച്ചത് എന്തുകൊണ്ടാകും? മേയറെ തള്ളുന്ന നാലുവരി പ്രസ്താവനയ്ക്കപ്പുറം ചില അടിസ്ഥാനചോദ്യങ്ങൾ കോഴിക്കോട്ടെ സി പി എം അഡ്രസ് ചെയ്യണം. നാളെയൊരിക്കൽ ബിജെപിയോ കോൺഗ്രസോ കൈനീട്ടിയാൽ നോ പറയാൻ കഴിയാത്തത്ര ദുർബലമായ രാഷ്ട്രീയബോധമാണ് മേയറുടേത്. ഹിന്ദുവും ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസം അവർക്കറിയില്ല. അതുകൊണ്ടാണ് അവർ ബാലഗോകുലം വേദിയിൽ ചെന്നുകയറിയത്. കോഴിക്കോട് നഗരവാസികൾ മാത്രമല്ല, കോഴിക്കോട്ടെ പാർട്ടി തന്നെയും ഇതേക്കാൾ നല്ലൊരു മേയറെ നിശ്ചയമായും അർഹിക്കുന്നുണ്ട്.