മൂസാക്കാന്റെ ചായപ്പീടിക എല്ലാരും ഉണരുന്നതിനു മുമ്പേ ഉണരും. മൂസാക്ക അവിടെ കച്ചോടം തുടങ്ങുന്ന കാലത്ത് വൈദ്യുതി വെളിച്ചം ആ നാട്ടിലേക്ക് എത്തിനോക്കിയിട്ടില്ല. ഉമ്മറത്ത് ചിമ്മിനി വിളക്ക് കത്തിച്ചുവെക്കും. അതിന്റെ ചില്ലുമൂടി ആകെ കരി പുരണ്ടിട്ടുണ്ടാകും. തുണികൊണ്ടുണ്ടാക്കിയ തിരി കത്തുന്നതിന്റെ കറുത്ത പുക വന്നടിയുന്നതാണ്. അതൊന്നു ക്ലീന്‍ ചെയ്യണമെന്ന് എപ്പോഴും വിചാരിക്കും. സമയം കിട്ടണ്ടേ. സമാവറില്‍ വെള്ളമൊഴിച്ചു അടിയില്‍ ചിരട്ടക്കനലിട്ട് മൂസാക്ക സുബ്ഹി നിസ്‌കരിക്കാന്‍ തൊട്ടടുത്ത പള്ളിയിലേക്ക് പോകും. തിരിച്ചുവരുമ്പഴേക്ക് പശുവിനെ കറന്ന് ചൂടുപാലുമായി അതൃമാന്‍ എത്തിയിട്ടുണ്ടാകും. അന്ന് ലിറ്റര്‍ കണക്കൊന്നും നാട്ടുനടപ്പായിട്ടില്ല. ഗ്ലാസാണ് അളവുപാത്രം. അതൃമാന്‍ 2 ഗ്ലാസ്, കുഞ്ഞൂട്ടി 3 ഗ്ലാസ്, ചിരുത 4 ഗ്ലാസ് - ഒട്ടും വടിവില്ലാത്ത അക്ഷരത്തില്‍ പറ്റു പുസ്തകത്തിന്റെ ഒരു ഭാഗത്ത് മൂസാക്ക പാലിന്റെ കണക്കെഴുതിവെക്കും. പാല് കൊണ്ടുവരുമ്പം പൈസ കൊടുക്കുന്ന ഏര്‍പ്പാടില്ല. അതിനു വൈകുന്നേരം അതൃമാനും കുഞ്ഞൂട്ടിയും ചിരുതയും വീണ്ടും വരും.
അന്ന് ഏതാണ്ടെല്ലാ വീടുകളിലും പശു ഉണ്ടായിരുന്നു. പശു വളര്‍ത്താത്ത വീട് നന്നേ കുറവ്. കണാരനും ചിരുതക്കും മക്കളില്ല. വീട്ടില്‍ പക്ഷേ രണ്ടു പശുക്കളുണ്ട്.
'ഞങ്ങക്ക് മക്കളില്ലേലെന്ത്, പയ്ക്കളുണ്ടല്ലോ' എന്ന് വീട്ടില്‍ വരുന്നവരോടും വഴിയേ പോകുന്നവരോടും ചിരുത വെറുംവാക്ക് പറയും. മക്കളെ പോലെ സ്‌നേഹം കൊടുത്താണ് പശുക്കളെയും കിടാങ്ങളെയും രണ്ടുപേരും വളര്‍ത്തിയത്. ഉറങ്ങുന്നതിനു മുമ്പ് ആലയില്‍ പോയി നോക്കും. കിടാങ്ങളുടെ പുറത്ത് തലോടും. പശുക്കളുടെ കൊമ്പുകള്‍ക്കിടയില്‍ മക്കളുടെ തലയില്‍ എന്ന പോലെ കൈ ചലിപ്പിക്കും. അന്നേരം പശുക്കള്‍ അത് ആസ്വദിച്ചുകൊണ്ട് അനങ്ങാതെ അങ്ങനെത്തന്നെ നിന്ന് കൊടുക്കും. കടുംബക്കാര് ചിലരൊക്കെ വിരുന്ന് ചെല്ലാന്‍ പറയും. അവരോടൊക്കെ ചിരുതക്ക് ഒറ്റ മറുപടി. 'ന്നെയും ഓലെയും കണ്ടീല്ലേല് പയ്ക്കളും കുട്ട്യാളും ഒര്‍ങ്ങൂല'. അത് മാത്രല്ല, പശുവിനെ കറന്നു അടുത്ത പുരകളിലും മൂസാക്കാന്റെ ചായപ്പീടികേലും പാല് കൊണ്ടോയി കൊടുത്തിട്ട് കിട്ടുന്ന കായ് കൊണ്ട് വേണം കണാരനും ചിരുതക്കും പിന്നെ പയ്ക്കള്‍ക്കും കിടാങ്ങള്‍ക്കും തിന്നാന്‍ വല്ലതും വാങ്ങിക്കാന്‍.
മൂസാക്കാന്റെ പീടികേല് ചായക്ക് ആദ്യം വരിക കടയുടമയായ ഹാജ്യാര് തന്നെ. സുബ്ഹി നിസ്‌കരിച്ചു വരുന്ന വരവാണ്. പീടികേലേക്ക് കയറുമ്പോള്‍ മൂസാ എന്നൊരു നീട്ടിവിളിയുണ്ട്. 'ഇപ്പം കൊണ്ടൊരാട്ടോ' എന്ന് മൂസ മറുപടി പറയും. ഹാജ്യാര്‍ക്ക് നല്ലോണം സ്വത്തുണ്ട്. വയലും പറമ്പുമായി ഏക്കര്‍ കണക്കിനുണ്ട്. നല്ല കൃഷിക്കാരനുമാണ്. നെല്ലും വാഴയും കപ്പയും ചേമ്പും ചേനയും മഞ്ഞളും.. എല്ലാമുണ്ട് ഹാജ്യാരുടെ കൃഷിയിടത്തില്‍. എന്തുണ്ടായിട്ടെന്താ? അത് അനുഭവിക്കാനുള്ള മക്കളെ പടച്ചോന്‍ ഹാജ്യാര്‍ക്ക് കൊടുത്തിട്ടില്ല. മൂസ്സന്റെ കയ്യീന്ന് ഒരു ചായ വാങ്ങിക്കുടിച്ചാണ് ഹാജ്യാരുടെ ദിവസം തുടങ്ങുക. പീടികയില്‍ ഉള്ളോലോടൊക്കെ നാട്ടുവര്‍ത്തമാനവും തമാശയും പറയും. അത് കഴിഞ്ഞ് പിന്നെ കൃഷിയിടത്തിലേക്കാണ്. പണിക്കാര്‍ വരുന്നതിനു മുമ്പ് ഹാജ്യാര് തൂമ്പയുമായി പണി തുടങ്ങിയിട്ടുണ്ടാകും.
മൂസാക്കയുടെ ശരീരം നന്നേ മെലിഞ്ഞിട്ടായിരുന്നു. ഒരു കാലിനു സ്വാധീനക്കുറവുണ്ടായിരുന്നു. അത് വകവെക്കാതെ മഴയത്തും മഞ്ഞിലും കുംഭ മാസച്ചൂടിലും മൂസാക്ക കൃത്യമായി ചായക്കടയിലെത്തി. സുബ്ഹി നിസ്‌കരിച്ചു വരുന്നവര്‍ക്ക് ചായ സല്‍ക്കരിച്ചു. ഇടയ്ക്കിടെ കുറിക്കല്യാണമുണ്ടാകും. അന്ന് കൂടുതല്‍ ചായയും കടിയും വേണ്ടിവരും. കുറിക്കല്യാണത്തിനു വരുന്നോര്‍ക്ക് ചായയും കടിയുമുണ്ടാകും. അവരോട് പൈസ വാങ്ങിക്കില്ല. അവര്‍ ഇരുപത്തഞ്ചോ അമ്പതോ ഉറുപ്പിക കുറിക്കല്യാണ പുസ്തകത്തില്‍ എഴുതിച്ച് കാശും കൊടുത്തുപോകും. ചായയുടെയും കടിയുടെയും പൈസ കുറിക്കല്യാണം നടത്തിയ ആള്‍ മൂസാക്കു കൊടുക്കും. അന്നൊക്കെ ആഴ്ചയില്‍ രണ്ടോ മൂന്നോ കുറിക്കല്യാണം ഉണ്ടാകും. പഫ്സായിരുന്നു അന്നത്തെ മുന്തിയ കടി. ചില മുതലാളിമാര്‍ വീട്ടില്‍ വെച്ചാണ് കുറിക്കല്യാണം നടത്തുക. ഇറച്ചിയും പൊറോട്ടയും ഒക്കെയാകും ഭക്ഷണം. അതൊക്കെ വളരെ കുറവായിരുന്നു.
ഹാജ്യാരേക്കാള്‍ പ്രായത്തില്‍ ഇളപ്പമായിരുന്നു മൂസാക്ക. പക്ഷേ, ആദ്യം പോയത് മൂസ്സാക്കയാണ്. മൂപ്പര് മരിച്ചതില്‍ പിന്നെ മക്കളാരും ആ ചായപ്പീട്യ ഏറ്റെടുത്ത് നടത്തിയില്ല. ചായ കുടിക്കണ്ടോല് അടുത്ത അങ്ങാടിയില്‍ പോകും. അങ്ങനെയായിരുന്നു കുറെ കാലം. പിന്നെ തെരുവിന്റെ അങ്ങേയറ്റത്ത് അതൃമാന്‍ക്ക ഒരു ചായക്കട തുടങ്ങി. അത് ഇടയ്ക്ക് തുറക്കും, ഇടയ്ക്ക് നിര്‍ത്തും എന്ന നിലയായിരുന്നു. പയ്യെപ്പയ്യെ അത് കണ്ണടച്ചു, കാലാന്തരേണ അതൃമാന്‍ക്കയും.
അതിനിടയില്‍ ഹാജ്യാരും മരിച്ചു. മൂസാക്ക കച്ചോടം ചെയ്തിരുന്ന ഓടിട്ട കെട്ടിടം പൊളിച്ചു പുതിയ കെട്ടിടം വന്നു. പലതരം കച്ചോടം ഉണ്ട് ഇപ്പോള്‍ ആ നിരത്തില്‍. മസാലപ്പീട്യ, നാട്ടുവൈദ്യശാല, പച്ചക്കറിപ്പീട്യ, വാടക സ്റ്റോര്‍, റേഷന്‍ പീട്യ... മൂസാക്കാക്ക് മാത്രം പകരക്കാരായിട്ടില്ല. ചെറിയ ചായപ്പീട്യ ഇപ്പോഴുമുണ്ട്. മൂസാക്കാന്റെ പീട്യെലെ ആളനക്കം ഇല്ല. 'ആര്‍ക്കും ഇരിക്കാനും നിക്കാനും സമയല്ലാണ്ടായി, പിന്നെങ്ങനാ കുട്ട്യേ, പീട്യെല് ആളുണ്ടാക?' ഇപ്പോള്‍ വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന അയമൂട്ടി വൈദ്യര് കഴിഞ്ഞ പ്രാവശ്യം കണ്ടപ്പം പറഞ്ഞതാണ്. അമ്പത് വര്‍ഷം ആ നാടിന്റെ ചികിത്സകനായിരുന്ന ആളാണ് അയമൂട്ടി വൈദ്യര്‍.
'തെരക്ക് കൂടിയാ ആള്‍ക്കാര് തമ്മാമില് കാണൂല. പണം കൂടിയാ വണ്ടീന്നെര്‍ങ്ങൂല'. വൈദ്യര്ക്ക് ചികിത്സ മാത്രല്ല, തത്വശാസ്ത്രവും അറിയാമെന്ന് ഞാന്‍ കളിപറഞ്ഞു. 'വീട്ടിലൊറ്റക്കായി പോകുമ്പം ആരും വല്യ വല്യ ചിന്തക്കാരാകും. ഞാനിപ്പം കൊറേ ദെവസായിട്ട് ചിന്തിക്കുന്നത് എന്താന്നറിയോ? രണ്ട് പശുക്കളെ വാങ്ങിട്ടാ മത്യായ്നും. മ്മളെ ചിരുതനെപ്പോലെ. പശൂന് അയിറ്റിങ്ങളെ നന്ദിയെങ്കിലും ണ്ടാകും.'
വൈദ്യരുടെ കണ്ണ് നിറഞ്ഞത് കണ്ടു.
'വൈദ്യരേ, മതി. ഇനിയൊന്നും പറയണ്ട. എല്ലാം മനസിലായി'.
അവിടവിടങ്ങളില്‍ മേല്‍ക്കൂരയില്‍ ഓടുകളടര്‍ന്നു പോയ ആ വീട്ടില്‍ നിന്ന് റോട്ടിലേക്കിറങ്ങുമ്പോള്‍ മുന്നിലൂടൊരു പുത്തന്‍ കാര്‍ പാഞ്ഞുപോയി. അതിന്റെ ഡ്രൈവിങ് സീറ്റില്‍ വൈദ്യരുടെ മുഖച്ഛായയുള്ള ഒരാള്‍...