ത്വല്‍ഹതു ബ്നു അബ്ദില്ല


തിരക്കുപിടിച്ച ബുസ്‌റ പട്ടണം. പല ദേശങ്ങളില്‍ നിന്നും വ്യാപാരികളെത്തിയിട്ടുണ്ട്. മക്കയില്‍ നിന്നെത്തിയ കച്ചവട സംഘത്തോടൊപ്പം ത്വല്‍ഹ ബിന്‍ അബ്ദില്ലയുമുണ്ട്.
ത്വല്‍ഹ എല്ലാം വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് തന്റെ സമീപത്ത് നിന്നൊരു പുരോഹിതന്‍ വിളിച്ചുചോദിച്ചു: "കച്ചവടക്കാരേ... നിങ്ങളുടെ കൂട്ടത്തില്‍ മക്കക്കാരുണ്ടോ...?' 
ത്വല്‍ഹ അദ്ദേഹത്തോട് പറഞ്ഞു: "ഞാന്‍ മക്കക്കാരനാണ്.'
അദ്ദേഹത്തിന് സന്തോഷമായി. ത്വല്‍ഹയോട്  ചേര്‍ന്നുനിന്ന് ചില കാര്യങ്ങള്‍ കൂടി പുരോഹിതന്‍ ചോദിച്ചു:  നിങ്ങളുടെ നാട്ടില്‍ "അഹ്്മദ് ' എന്നയാളുണ്ടോ?
"ഏത് അഹ്്മദ്?' ത്വല്‍ഹ വ്യക്തത തേടി.
"അബ്ദുല്‍ മുത്തലിബിന്റെ പൗത്രന്‍, അഥവാ അബ്ദുല്ലയുടെ മകന്‍.'
പുരോഹിതന്‍ വ്യക്തമാക്കി. ഒരു ഉപദേശമെന്നോണം അദ്ദേഹം തുടര്‍ന്നു,
"ഈ മാസം അദ്ദേഹം പ്രവാചകനായി നിയോഗിക്കപ്പെടും. അവസാനത്തെ പ്രവാചകനാണദ്ദേഹം. വൈകാതെ, അവിടെ നിന്നും കല്ലുകളും ഈത്തപ്പനകളുമുള്ള മറ്റൊരു നാട്ടിലേക്ക് അദ്ദേഹം പലായനം ചെയ്യും. അതുകൊണ്ട് നീ അദ്ദേഹത്തെ വിശ്വസിക്കണം.'
പുരോഹിതന്റെ വാക്കുകള്‍ ത്വല്‍ഹയുടെ മനസ്സിനെ സന്തോഷിപ്പിച്ചു. കച്ചവട സംഘത്തെ കാത്തുനില്‍ക്കാതെ അദ്ദേഹം മക്കയിലേക്ക് പുറപ്പെട്ടു. മക്കയിലെത്തിയ ത്വല്‍ഹ നാട്ടുകാരോട് ചോദിച്ചു: "ഞങ്ങള്‍ പോയ ശേഷം ഇവിടെ പുതിയ വല്ല വിശേഷങ്ങളുമുണ്ടോ?'
"അതെ, അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് പ്രവാചകനാണെന്നു പറഞ്ഞുനടക്കുന്നുണ്ട്. അബൂബക്കര്‍ അവന്റെ പിന്നാലെ കൂടിയിട്ടുമുണ്ട്.' അവര്‍ പറഞ്ഞു.
ആ പുരോഹിതന്‍ പറഞ്ഞതെത്ര സത്യം.
ത്വല്‍ഹ നേരെ അബൂബക്കറിന്റെ അരികിലേക്ക് നടന്നു. ത്വല്‍ഹക്ക്, അബൂബക്കറിനെ നേരെത്തെത്തന്നെ നന്നായറിയാമായിരുന്നു. സല്‍സ്വഭാവിയും വിശ്വസ്തനും നല്ല കച്ചവടക്കാരനും നിഷ്‌കളങ്കനുമായ സാത്വികന്‍. 
അബൂബക്കറിന്റെ അരികിലെത്തിയ ത്വല്‍ഹ വിഷയങ്ങള്‍ ആരാഞ്ഞു. 
"മുഹമ്മദിന് പ്രവാചകത്വം ലഭിച്ചിട്ടുണ്ടെന്നും താങ്കള്‍ അദ്ദേഹത്തെ അംഗീകരിച്ചുവെന്നും കേള്‍ക്കുന്നു, ശരിയാണോ?'
"അതെ'
അബൂബക്കര്‍ പ്രതികരിച്ചു. ശേഷം ത്വല്‍ഹക്ക് ഇസ് ലാമിനെക്കുറിച്ച് അല്‍പം പറഞ്ഞുകൊടുത്തു. തനിക്ക് ബുസ്‌റ പട്ടണത്തില്‍ നിന്നുണ്ടായ അനുഭവം ത്വല്‍ഹ, അബൂബക്കറിനോടും പങ്കു വെച്ചു. 
വരൂ, നമുക്ക് തിരുനബിയുടെ
സവിധത്തില്‍ നിന്ന് ഇസ്‌ലാമിനെക്കുറിച്ചു കേള്‍ക്കാം. അബൂബക്കര്‍ ക്ഷണിച്ചു. 
രണ്ടു പേരും തിരുനബി സവിധത്തിലെത്തി. തിരുനബി ത്വല്‍ഹയെ ഇസ് ലാമിലേക്ക് ക്ഷണിക്കുകയും ഖുര്‍ആനിലെ ചില ഭാഗങ്ങള്‍ ഓതിക്കേള്‍പ്പിക്കുകയും ചെയ്തു. അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. അങ്ങനെ ത്വല്‍ഹ ആദ്യം ഇസ്‌ലാം പുല്‍കിയ എട്ടു പേരിലൊരാളായി.
ത്വല്‍ഹയുടെ ഇസ്‌ലാമാശ്ലേഷണം കുടുംബക്കാര്‍ക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു. ഉമ്മക്കായിരുന്നു ഏറ്റവും വലിയ സങ്കടം. ബുദ്ധിമാനും സല്‍സ്വഭാവിയുമായ തന്റെ മകന്‍ നാട്ടിലെ നേതാവാകണമെന്നായിരുന്നു ഉമ്മയുടെ ആഗ്രഹം. അവര്‍ ത്വല്‍ഹയെ ഉപദേശിച്ചുനോക്കി. പക്ഷേ, അദ്ദേഹം ഇസ്‌ലാമില്‍ തന്നെ ഉറച്ചുനിന്നു.
ഇനി എന്തു ചെയ്യും? 
ശിക്ഷിച്ചാല്‍ പിന്മാറുമായിരിക്കും!
കുടുംബക്കാര്‍ ഊഹിച്ചു. 
അവര്‍ ത്വല്‍ഹയുടെ കൈകള്‍ പുറകിലേക്ക് ബന്ധിച്ച ശേഷം സ്വഫാ മര്‍വക്കിടയില്‍ കൊണ്ടുവന്ന് മര്‍ദിക്കാന്‍ തുടങ്ങി. ഇതെല്ലാം വീക്ഷിച്ച് പിന്നില്‍ ഉമ്മയുമുണ്ട്. ദേഷ്യം അടക്കിപ്പിടിക്കാനാവാതെ അട്ടഹസിച്ചുകൊണ്ടിരിക്കുകയാണവര്‍.
ശിക്ഷ പലതും തുടര്‍ന്നു.
ഒരിക്കല്‍ ഖുറൈശീ സിംഹം എന്ന സ്ഥാനപ്പേരുള്ള നൗഫല്‍ ബിന്‍ ഖുവൈലിദ്, ത്വല്‍ഹയെയും അബൂബക്കറിനെയും ഒന്നിച്ച് കയറില്‍ കെട്ടിയിട്ടശേഷം മക്കയിലെ ജനങ്ങള്‍ക്ക് വിട്ടുകൊടുത്തു. അവര്‍ ശക്തമായി ശിക്ഷിച്ചു.
പക്ഷേ,  ഇവയൊന്നും ത്വല്‍ഹയെ ഇസ്‌ലാമില്‍ നിന്നും ഒരടിപോലും പിന്തിരിപ്പിച്ചില്ല.
അദ്ദേഹം ഉറച്ചുനിന്നു.
ഉഹ്ദ് യുദ്ധം. പരാജയം മുന്നില്‍ കണ്ട് വിശ്വാസികളില്‍ ചിലര്‍  പിന്തിരിഞ്ഞോടി. തിരുനബിയുടെ അരികില്‍ പതിനൊന്നു അന്‍സ്വാറുകളും മുഹാജിറുകളില്‍ നിന്ന് ത്വല്‍ഹയും മാത്രമവശേഷിച്ചു.
തിരുനബിയും സംഘവും മലകയറാനൊരുങ്ങിയ ഉടന്‍ ഒരു സംഘം ശത്രുക്കള്‍ തിരുനബിയെ വധിക്കാന്‍ ചീറിയടുത്തു.
"ഇവരെ ആരാണ് തടയുക? അവന്‍ സ്വര്‍ഗത്തില്‍ എന്റെ കൂട്ടുകാരനാണ്.' തിരുനബി പ്രഖ്യാപിച്ചു.
"ഞാന്‍ തടയാം നബിയേ...' ത്വല്‍ഹ സന്നദ്ധനായി.
"നീയവിടെ നില്‍ക്കൂ.' തിരുനബി തsഞ്ഞു.
"എന്നാല്‍ ഞാന്‍...' ഒരു അന്‍സ്വാരി പറഞ്ഞു.
"അതെ'
തിരുനബി സമ്മതം കൊടുത്തു.
അദ്ദേഹം രക്തസാക്ഷിത്വം വരിക്കുന്നതു വരെ പോരാടി.
തിരുനബിയും സംഘവും മലകയറല്‍ തുടര്‍ന്നു. വീണ്ടും ശത്രുസംഘം തിരുനബിയെ വധിക്കാന്‍ ഓടിയടുത്തു.
"ഇവരെ ആരു തടയും?'
"ഞാന്‍..' വീണ്ടും ത്വല്‍ഹ തയാറായി.
"നീയായിട്ടില്ല.' 
"എന്നാല്‍ ഞാന്‍..' മറ്റൊരു അന്‍സ്വാരി സന്നദ്ധത അറിയിച്ചു.
അദ്ദേഹവും രക്തസാക്ഷിത്വം വരിക്കുന്നതുവരെ പോരാടി.
തിരുനബിയും സംഘവും വീണ്ടും മല കയറാന്‍ തുടങ്ങി. ശത്രുക്കള്‍ പാഞ്ഞടുത്തു കൊണ്ടേയിരുന്നു. അപ്പോഴെല്ലാം തിരുനബിയുടെ ചോദ്യത്തിന് ആദ്യം ത്വല്‍ഹ തയാറാവുകയും തിരുനബി, ത്വല്‍ഹയെ തടഞ്ഞ്, ഓരോ അന്‍സാരിക്ക് സമ്മതം കൊടുത്തുകൊണ്ടേയിരിക്കുകയും ചെയ്തു. അവസാനം, പതിനൊന്ന് അന്‍സ്വാറുകളും രക്തസാക്ഷിത്വം വരിച്ചു. ഇപ്പോള്‍ തിരുനബിയോടൊപ്പം ത്വല്‍ഹ മാത്രമാണുള്ളത്. മുത്ത്‌നബിയുടെ മുന്‍പല്ല് പൊട്ടിയിട്ടുണ്ട്. മുറിവേറ്റ്, നെറ്റിയില്‍ നിന്നും മുഖത്ത് നിന്നും രക്തമൊലിക്കുന്നുണ്ട്. രണ്ടുപേരും നടന്നുനീങ്ങി.
അതാ ശത്രുക്കള്‍ വീണ്ടും വരുന്നു.
"ഇനി നിനക്ക് തടുക്കാം.'
തിരുനബി സമ്മതം കൊടുത്തു.
ത്വല്‍ഹ പോരാടി, അവരില്‍ നിന്നും തിരുനബിയെ സംരക്ഷിച്ചു. വീണ്ടും തിരുനബിയുമായി മലകയറി. വീണ്ടും ശത്രുക്കള്‍. തിരുനബിയെ മാറ്റി നിര്‍ത്തി ത്വല്‍ഹ പോരാടി. മലകയറിത്തീരും വരെ ഇതു തുടര്‍ന്നു കൊണ്ടേയിരുന്നു.
വളരെ ദൂരത്തായിരുന്ന അബൂബക്കറും അബൂ ഉബൈദയും ഇതുകണ്ട് തിരുനബി സവിധത്തിലേക്ക് ഓടിയടുത്തു. തിരുനബി(സ്വ) അവരോട് പറഞ്ഞു: 
"എന്നെ വിട്ടേക്കൂ...  നിങ്ങള്‍ ത്വല്‍ഹയുടെ അരികിലേക്ക് പോകൂ...'
പോയി നോക്കിയ അവര്‍
ബോധരഹിതനായ ത്വല്‍ഹയെയാണ് കണ്ടത്.
രക്തത്തില്‍ കുളിച്ച അദ്ദേഹത്തിന്റെ ശരീരത്തില്‍ വെട്ടും കുത്തുമായി എഴുപതില്‍ പരം മുറിവുകളുണ്ട്. ഞെട്ടിത്തരിച്ചു പോയി അവര്‍.
ത്വല്‍ഹയെക്കുറിച്ച് തിരുനബി ഇങ്ങനെ പറയുമായിരുന്നു. "മൃത്യുവരിച്ചതിനുശേഷവും മണ്ണിലൂടെ നടക്കുന്നവനെക്കാണണമെന്നാഗ്രഹമുള്ളവര്‍ ത്വല്‍ഹയെ നോക്കിക്കോളൂ.'
ഇതുകൊണ്ടു തന്നെ "അശ്ശഹീദുല്‍ഹയ്യ്' (ജീവിക്കുന്ന രക്തസാക്ഷി) എന്നായിരുന്നു മുസ്‌ലിംകള്‍ ത്വല്‍ഹക്ക് സ്ഥാനപ്പേര് നല്‍കിയിരുന്നത്.
ഇതിനു പുറമെ "ത്വല്‍ഹതുല്‍ ഖൈര്‍'(നന്മ ചൊരിയുന്ന ത്വല്‍ഹ) എന്നും "ത്വല്‍ഹത്തുല്‍ ജൂദ്' (ധര്‍മിഷ്ഠനായ ത്വല്‍ഹ) എന്നും തിരുനബി വിളിച്ചിരുന്നു. 
അതിനു നിമിത്തമായ ധാരാളം സംഭവങ്ങളുണ്ട്.
ത്വല്‍ഹ വലിയ കച്ചവടക്കാരനായിരുന്നു. ഒരു ദിവസം ഹളര്‍മൗതില്‍ നിന്നും അദ്ദേഹത്തിന് ഏഴു ലക്ഷം ദിര്‍ഹമെത്തി. 
അന്നുരാത്രി ഭാര്യ മഹാനരുടെ സവിധത്തിലെത്തി. അബൂബക്കറിന്റെ മകള്‍ ഉമ്മുകുത്സൂമാണ് ഭാര്യ.
വളരെ ദുഃഖിതനായി കാണപ്പെട്ട ഭര്‍ത്താവിനോട് ഭാര്യ ചോദിച്ചു.
"എന്തു പറ്റി? എന്നില്‍ നിന്നും വല്ലതും വന്നുപോയോ...?' 
"ഇല്ല, ഏറ്റവും നല്ല ഭാര്യയാണു നീ. എന്നെ ദുഃഖിപ്പിച്ചത് ഈ സമ്പത്താണ്.' 
ത്വല്‍ഹ പ്രതിവചിച്ചു.
"അതിനെന്തിനു ദുഃഖിക്കണം. നിങ്ങളുടെ സുഹൃത്തുക്കളിലേയും നാട്ടുകാരിലേയും ആവശ്യക്കാരെ നിങ്ങള്‍ക്കറിയില്ലേ? നാളെ രാവിലെ അവര്‍ക്ക് വീതിച്ചുകൊടുത്തേക്കൂ.' ഭാര്യ നിര്‍ദേശിച്ചു.
"അല്ലാഹു നിനക്ക് കരുണചെയ്യട്ടേ.. നീ നല്ല ഭാര്യ തന്നെ!' ത്വല്‍ഹക്ക് സന്തോഷമായി.
പിറ്റേന്ന് രാവിലെ മുഹാജിറുകളിലേയും അന്‍സ്വാറുകളിലേയും പാവങ്ങള്‍ക്ക് വീതിച്ചുകൊടുത്തു.


അവലംബം:
1) സുവറുന്‍ മിന്‍ ഹയാതിസ്വഹാബ / ഡോ: അബ്ദുര്‍റഹ്്മാന്‍ റഅഫത് ബാശാ. പേ:486
2) ഖുലാസ്വതുല്‍ ഖൗലില്‍ മുഫ്ഹിം അലാ തറാജിമി രിജാലി ജാമിഇല്‍ ഇമാമി മുസ്‌ലിം / അശൈഖ് മുഹമ്മദ് അമീനുബ്‌നു അബ്ദില്ലാഹ്. വാ : 1 , പേ: 260