മാപ്പിള കവികള്‍ ധാരാളം രാഷ്ട്രീയ ഗാനങ്ങൾ എഴുതിയിട്ടുണ്ട്. അത് കവികള്‍ ഭാഗമായ രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി എഴുതിയ പാട്ടുകളാകാം, അല്ലെങ്കില്‍ മറ്റു പാര്‍ട്ടികള്‍ക്ക് കൂലിക്ക് വേണ്ടി പാട്ട് കെട്ടിക്കൊടുത്തതുമാകാം.
പഴയകാലങ്ങളില്‍ ഒരു ബീഡിക്കുറ്റിക്കോ അര ഗ്ലാസ് കട്ടന്‍ ചായക്കോ വേണ്ടി പാട്ട് കെട്ടിയ കഥകളുണ്ട്. ചായ മക്കാനികളായിരുന്നു അതിന്റെ പ്രധാന കേന്ദ്രങ്ങള്‍. അവിടെവെച്ച് പാട്ട് കെട്ടി അത് വായ്ത്താരികളായിട്ട് കൈമാറ്റം ചെയ്യപ്പെട്ടതിൽ ഇന്നും നിലനില്‍ക്കുന്ന ധാരാളം പാട്ടുകളുണ്ട്.
പി ടി ബീരാന്‍ കുട്ടി മൗലവി മുസ്‌ലിം ലീഗുകാരനായിരുന്നു. "ഏറനാടിന്റെ പൂങ്കുയില്‍’ എന്നായിരുന്നു മൗലവിയെ സി എച്ച് മുഹമ്മദ് കോയ വിശേഷിപ്പിച്ചിരുന്നത്. ഏറനാട്ടില്‍ മുസ്‌ലിംലീഗ് കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഒരാളായിരുന്നു ബീരാന്‍ കുട്ടി മൗലവി. മലബാറിലെ കഥാ പ്രസംഗ വേദികളില്‍ നിറഞ്ഞുനിന്നിരുന്ന കാഥികനും ഗായകനുമായിരുന്നു അദ്ദേഹം. പരപ്പനങ്ങാടിയിലെ ദര്‍സില്‍ ഓതിപ്പഠിക്കുന്ന കാലത്താണ് പ്രസിദ്ധ മാപ്പിളകവി കമ്മുക്കുട്ടി മരക്കാരില്‍ നിന്ന് പാട്ട് കെട്ടുന്നതിനെക്കുറിച്ചും പാട്ടിന്റെ പ്രാസനിയമങ്ങളെക്കുറിച്ചും പഠിച്ച് അവഗാഹം നേടിയത്. അദ്ദേഹത്തിന്റെ രചനകളില്‍ കൃതിയായിട്ട് പുറത്തിറങ്ങിയത് "അലങ്കാര സംഗീത’വും "ഹജ്ജ് യാത്രാ കാവ്യ’വുമാണ്. അതിന് പുറമെ ധാരാളം ഒറ്റപ്പാട്ടുകളും രാഷ്ട്രീയ ഗാനങ്ങളും എഴുതിയിട്ടുണ്ട്.
1952ല്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ ഒരു കൂട്ടുകെട്ടുണ്ടായിരുന്നു. സി എച്ചിനെതിരെയായിരുന്നു ആ കൂട്ടുകെട്ട്. ആ സമയത്ത് കോഴിക്കോട് മുസ്‌ലിം ലീഗിന്റെ ഒരു പൊതുപരിപാടിയിൽ സി എച്ചിന്റെ നിര്‍ദേശപ്രകാരം പി ടി ഒരു ഗാനം രചിച്ചു. അതിന്റെ തുടക്കം ഇങ്ങനെയാണ്:
കാണാന്‍പോകുന്ന പൂരം
കേള്‍ക്കണോ ഈ കോഴിക്കോട്ട്
കണ്ടാല്‍ മിണ്ടാത്ത രണ്ട്
പാര്‍ട്ടി തമ്മില്‍ കൂട്ടുകെട്ട്
കോണ്‍ഗ്രസിന്റെയും കമ്മ്യൂണിസത്തിന്റെയും കൂട്ടുകെട്ടിനെ കളിയാക്കിക്കൊണ്ടാണ് പി ടി ആ പാട്ടെഴുതിയത്. ആ കാലഘട്ടത്തിലുള്ള ഏറ്റവും പുതിയ സിനിമാ പാട്ടായിരുന്ന "മാനെന്നും വിളിക്കില്ല, മൈലന്നും വിളിക്കില്ല’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രീതിയും പാട്ട് കെട്ടാന്‍ തിരഞ്ഞെടുത്തിരുന്നു.
ലീഗൊന്നും നശിക്കില്ല
ലേശം പിന്‍വലിക്കില്ല
നേശത്തിന്‍ പച്ചക്കൊടിയെ
"കായലരികത്ത്’ എന്ന പാട്ടിന്റെ ഈണത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കളിയാക്കിക്കൊണ്ട് എഴുതിയ പാട്ടാണ്. "മായാ വലകെട്ടി’ എന്ന് തുടങ്ങുന്ന പാട്ട്. ഇത്തരത്തില്‍ ഒരുപിടി പാട്ടുകള്‍ പി ടി ബീരാന്‍ കുട്ടി മൗലവി കൈരളിക്ക് സമ്മാനിച്ചിട്ടുണ്ട്.
ഏറനാടന്‍ ശൈലിയില്‍ രചന നിർവഹിച്ചിരുന്ന മാപ്പിള കവിയായിരുന്നു പുലിക്കോട്ടില്‍ ഹൈദര്‍. കാളപ്പൂട്ട്, നരിനായാട്ട്, കേരളചരിതം, മറിയക്കുട്ടിയുടെ കത്ത്, കോലാര്‍ യാത്ര, ഷൊര്‍ണൂര്‍ യാത്ര തുടങ്ങിയ കൃതികള്‍ക്ക് പുറമെ ധാരാളം ഒറ്റപ്പാട്ടുകളും രാഷ്ട്രീയ ഗാനങ്ങളും എഴുതിയിട്ടുണ്ട്. പുലിക്കോട്ടില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിരുന്നെങ്കിലും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ ജീവിതം കണ്ടു കോണ്‍ഗ്രസിലേക്ക് മാറുകയും ശേഷം മുസ്‌ലിം ലീഗിനോട് ചേര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്തു.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സമയത്ത് തന്റെ ഇഷ്ടനേതാവായ അബ്ദുറഹ്മാന്‍ സാഹിബിനെ കുറിച്ചെഴുതിയതിങ്ങനെയാണ്.
സ്വാതന്ത്ര്യ സമത്വത്തിനായി
പേരാടിയ ശ്രീമാന്‍
സര്‍വത്ര ശൂരനാം മുഹമ്മ
ദബ്ദുറഹിമാൻ കാരുണ്യ മദിമാന്‍
വേദാന്തവും ഗ്രഹിത്ത
സന്മാര്‍ഗപ്പരിപാടി
എന്തൊന്നിനും
മുന്നിട്ടിറങ്ങിടുന്ന പോരാളി
സാരാർഥ മാന്യരില്‍
ശിരസ്സായുള്ളൊരി ശ്രീമാന്‍
സര്‍വത്ര ശൂരനാം
മുഹമ്മദബ്ദുറഹിമാന്‍
കോണ്‍ഗ്രസ് വിട്ട് മുസ്‌ലിം ലീഗിലെത്തിയപ്പോള്‍ പുലിക്കോട്ടില്‍ ലീഗിനു വേണ്ടി പാട്ട് കെട്ടാന്‍ തുടങ്ങി. "മുടിനാരേഴായ് കീറീട്ട്’ എന്ന ഇശലില്‍ ലീഗിന് വേണ്ടി എഴുതിയ പാട്ട് വളരെ ശ്രദ്ധേയമാണ്.
മുസല്‍മാന്‍ വേഗമുണര്‍ന്നിട്ട്
മുസ്‌ലിം ലീഗില്‍ ചേര്‍ന്നിട്ട്
മുഴുവന്‍ സംഘടിക്കാനല്ലെ പറ-
യുന്നത് മുതിര്‍ന്ന് നിന്നിട്ട്
ഈ പാട്ടില്‍ പുലിക്കോട്ടില്‍ ഇന്ത്യന്‍ പൗരന്മാരായി നമുക്ക് ഇവിടെ ജീവിക്കണമെന്നു പറയുന്നതിനൊപ്പം വര്‍ഗീയവാദികളെ അടച്ചാക്ഷേപിക്കുകയും ചെയ്യുന്നുണ്ട്.
മുസ്‌ലിം ലീഗില്‍ വന്നതിന് ശേഷം പുലിക്കോട്ടില്‍ ധാരാളം കോണ്‍ഗ്രസ് വിരുദ്ധ ഗാനങ്ങള്‍ പാടിയിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ മുസ്‌ലിംകളോടുള്ള അവഗണനക്കെതിരെ അദ്ദേഹം പാടി.
കൂറുണ്ടാകണമിങ്ങോട്ടും
കൂറുണ്ടാകണമങ്ങോട്ടും
കൂറിന് കൂലി കൊടുക്കാഞ്ഞാല്‍
പിന്നെ ഞങ്ങളെങ്ങനെ വാലാട്ടും
കൊണ്ടോട്ടിയിലെ പ്രശസ്ത കവിയും ഗായകനുമായിരുന്നു മധുവായി മോയിന്‍. മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന മോയിന്‍ ലീഗിന് വേണ്ടി ധാരാളം വേദികളില്‍ നിമിഷനേരം കൊണ്ട് പാട്ട് കെട്ടി പാടിയിരുന്നു. 1956 നവംബര്‍ 1ന് കേരളപ്പിറവിക്ക് ശേഷം ലീഗും കോണ്‍ഗ്രസും മാർക്സിസ്റ്റും ഒറ്റക്കായിരുന്നു മത്സരിച്ചിരുന്നത്. 1957ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നു. ഈ സമയത്തെല്ലാം മധുവായി മോയിന്‍ എന്ന കൊണ്ടോട്ടിക്കാരുടെ പാട്ടുകാരന്‍ മുസ്‌ലിം ലീഗിന്റെ പ്രവത്തനങ്ങളില്‍ സജീവമായിരുന്നു. 1960ല്‍ കോണ്‍ഗ്രസ്, ലീഗ് ഒരുമിച്ച് മത്സരിച്ചു. എതിര്‍ കക്ഷികളായിരുന്ന രണ്ട് പാര്‍ട്ടികള്‍ ഒന്നിച്ചതില്‍ പ്രതിഷേധിച്ച് മോയിന്‍ മുസ്‌ലിം ലീഗ് വിട്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലേക്ക് ചെന്നു. പിന്നീടുള്ള കമ്മ്യൂണിസ്റ്റ് വേദികളിലെല്ലാം മോയിന്‍ മാർക്സിസ്റ്റിന് വേണ്ടി പാട്ട് കെട്ടാന്‍ തുടങ്ങി.
മാർക്സിസ്റ്റ് പാര്‍ട്ടിയില്‍ തുടര്‍ന്നുകൊണ്ടിരുക്കുമ്പോള്‍ ഇ എം എസ് മന്ത്രിസഭയെ പ്രകീർത്തിച്ച് എഴുതിയ "കേരള ബദര്‍’ എന്ന രാഷ്ട്രീയ മാപ്പിളപ്പാട്ടുകള്‍ ഏറെ ശ്രദ്ധയാകർഷിച്ചതും ധാരാളം വേദികളില്‍ ഏറെക്കാലം പാടിനടന്നിരുന്നതുമാണ്. "മുഹിബ്ബ്‌നൂര്‍’ ഇശലിലാണ് കേരള ബദര്‍ മധുവായി മോയിന്‍ രചിച്ചിട്ടുള്ളത്. അതിലെ ചില വരികളിങ്ങനെയാണ്.
അനീതി കേരളം ഇതിലതില്‍
വസിച്ചും കൊ-
ണ്ടനാതി പദ്ധതികളും
ഉന്നയിച്ചും കൊണ്ട്
ബലത്തില്‍ വന്നത്
ഫലത്തില്‍ വന്നത്
ഉണര്‍ത്തിടാനുണ്ടോ? പത്ത്
പതിനൊന്ന് വര്‍ഷമീ
ഭരിച്ചപ്പോള്‍
അരക്ഷിത വരള്‍ച്ച അന്നുണ്ടോ?
അരിവാള്‍ ഭരിച്ച ഇന്നുണ്ടോ?...
മാർക്സിസ്റ്റ് പാര്‍ട്ടിയെ പ്രശംസിച്ചും കോണ്‍ഗ്രസിനെ അടച്ചാക്ഷേപിച്ചുമാണ് കവി കേരള ബദര്‍ രചിച്ചിട്ടുള്ളത്.
1965ല്‍ ലീഗും കോണ്‍ഗ്രസും വേറിട്ടു മത്സരിച്ചു. അപ്പോള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിട്ട് മുസ്‌ലിം ലീഗിലേക്ക് തന്നെ ചേക്കേറി. ആ കാലഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ ചിഹ്നം കാളയായിരുന്നു. അതിനെ പരിഹസിച്ചു കൊണ്ട് മോയിന്‍ പാടിയതാണ് "കളി കുന്തിരി പുള്ളിച്ചിക്കാളെ’ എന്ന ഗാനം.
എടവണ്ണയിലെ പഞ്ചായത്തിലെ പെരകമണ്ണ അംശം ദേശത്ത് തുവ്വക്കാട് എന്ന നാട്ടിലെ ഗാനരചയിതാവും ചരിത്രത്തില്‍ അഗാധ പാണ്ഡിത്യവുമുള്ള വ്യക്തിയായിരുന്നു പാട്ടുകാരന്‍ മൂസണ്ണി കാക്ക. മോയിന്‍ കുട്ടി വൈദ്യര്‍, വടക്കിനിയേടത്ത് അഹ്മദ് കുട്ടി മൊല്ല, ചേറ്റുവായ് പരീക്കുട്ടി പോലെയുള്ള പഴയകാല മാപ്പിള കവികളുടെ കൃതികള്‍ പാടിപ്പറയാന്‍ കഴിവുള്ള കാഥികന്‍ കൂടിയായിരുന്നു മൂസണ്ണികാക്ക.
മൂസണ്ണികാക്ക സജീവ ലീഗു പ്രവര്‍ത്തകനായിരുന്നു. മുസ്‌ലിം ലീഗില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് നാട്ടില്‍ ലീഗും കോണ്‍ഗ്രസും തമ്മില്‍ ഒരു മത്സരമുണ്ടായി. ആ മത്സരത്തില്‍ മുസ്‌ലിം ലീഗ് വിജയിച്ചപ്പോള്‍ മൂസണ്ണികാക്ക ലീഗിനു വേണ്ടി പാട്ട് എഴുതി. ബൈത്ത് ഇശലില്‍ എഴുതിയ ആ ഗാനത്തിന്റെ തുടക്കം ഇങ്ങനെയാണ്.
എടവണ്ണ പഞ്ചായത്ത്
ആറാം വാര്‍ഡില്‍
അടവെ വസിക്കും
വോട്ടറന്മാരോട്
ഇടപെട്ട് നന്ദിയില്‍
വന്ന അമൈനാട്ട്
കാരയ നിങ്ങളില്‍
വന്ദനങ്ങളോതാന്‍
കൂടീ ഇറങ്ങിപ്പോണിതാ
ഒരു ജാഥാ..
ഈ പാട്ടില്‍ കവി വോട്ടുചെയ്തവര്‍ക്ക് നന്ദി പറയുകയും തോറ്റ സ്ഥാനാർഥി പുഴയുടെ അക്കരെ പോയതും റോഡും സ്ഥലവും നിര്‍മിച്ച് വികസനം ചെയ്യണമെന്നും പാട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. നിമിഷനേരം കൊണ്ട് കല്ല്യാണപ്പാട്ടുകള്‍ കെട്ടാന്‍ കഴിവുള്ള മൂസണ്ണി സാഹിബിന്റെ രചനയുടെ ഭംഗി മനസ്സിലാക്കാന്‍ ഈ ഒരു രാഷ്ട്രീയ ഗാനം മാത്രം മതി.