വസൂരിയെ കുറിച്ചുള്ള പാട്ട്‌


പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെക്കുറിച്ചും മഹാമാരി വരുമ്പോള്‍ അതിന്റെ പ്രതിരോധ മരുന്നുകളെക്കുറിച്ചും മാപ്പിള കവികള്‍ പാട്ടു കെട്ടിയിരുന്നു. ഇത്തരത്തില്‍ കാവ്യരൂപത്തില്‍ എഴുതിയ വൈദ്യഗ്രന്ഥങ്ങളാണ് പട്ടാളത്ത് കുഞ്ഞി മാഹീന്‍ കുട്ടി വൈദ്യര്‍ എഴുതിയ വൈദ്യജ്ഞാനം, അഷ്ടാംഗ ഹൃദയം മാപ്പിളപ്പാട്ട്, കാഞ്ഞീരാല കുഞ്ഞിരായിന്‍ എഴുതിയ നാസികാ ചൂര്‍ണപ്പാട്ട്, ഗുണംകുടി മസ്താന്‍ എഴുതിയ ചുമ(കൊര)പ്പാട്ട്, വെളിയങ്കോട് ഉമര്‍ ഖാളി (റ) എഴുതിയ ഒച്ചടപ്പിന്റെ ഔഷധത്തെ കുറിച്ചെഴുതിയ പാട്ട് തുടങ്ങിയവ. ഇത്തരത്തില്‍ എഴുതിയ ഒരു വൈദ്യ കാവ്യഗ്രന്ഥമാണ് ഏറനാട് താലൂക്ക് കീഴുപറമ്പ് അംശംദേശത്ത് മണ്ണത്തൊടി കാരാട്ട് ചെറിയ ബീരാന്‍ കുട്ടിയുടെ മകന്‍  എം കെ കുഞ്ഞിപ്പോക്കര്‍ കീഴുപറമ്പ് എഴുതിയ വസൂരി ചികിത്സാ കീര്‍ത്തനം.
പൂര്‍ണമായും ബൈത്ത് ഇശലിലെഴുതിയ ഒരു അഖണ്ഡ കാവ്യമാണ് വസൂരി ചികിത്സാ കീര്‍ത്തനം. അതിന്റെ ചട്ടയില്‍ തന്നെ ഇങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. "വസൂരി ചികിത്സാ കീര്‍ത്തനം. ഇതില്‍ എല്ലാവിധ വസൂരിയുടെ പേരും ലക്ഷണങ്ങളും അവ ഓരോന്നിനും ഉള്ള ചികിത്സകളും വിവരിക്കുന്നതിന് പുറമേ അവയിലോരോന്നിനും ഇന്ന ദിവസം കുളിക്കുമെന്നും മറ്റും വിവരിക്കുന്നുണ്ട്. വസൂരി കുത്തി വെക്കുന്നതിനെ കുറിച്ചുള്ള ഉലമാഇന്റെ അഭിപ്രായങ്ങളും എടുത്ത് വിവരിച്ചിട്ടുണ്ട്. ഇത് അഷ്ടാംഗ ഹൃദയം എന്ന വൈദ്യശാസ്ത്രത്തില്‍ നിന്ന് എടുത്ത് കവിതയായി ഉണ്ടാക്കിയിട്ടുള്ളതാണ്. ഇതിനെ പറ്റി അറബി മലയാളത്തില്‍ ഒരു ഗ്രന്ഥവും ഇല്ലെന്ന് തന്നെ പറയാം . എന്നാല്‍ ഈ പാട്ട് നല്ല വണ്ണം മനസ്സിലാക്കിയാല്‍ വസൂരി നോട്ടക്കാര്‍ക്കും വസൂരി ഉണ്ടായവര്‍ക്കും മറ്റും നിദാനം അറിഞ്ഞു ചികിത്സിപ്പാന്‍ കഴിയുന്നതാണ്'.
നൂറ്റിതൊണ്ണൂറ് മൊഴികളുള്ള ഈ വൈദ്യ പാട്ടു കൃതിയില്‍ വസൂരി ചികിത്സയും അതിന്റെ  ഇനങ്ങളും മരുന്നുകളും വളരെ വിശദമായി വിവരിക്കുന്നുണ്ട്. കൃതിയുടെ തുടക്കം കവി ഇങ്ങനെയാണ് കോര്‍വ ചെയ്തിട്ടുള്ളത്: 

"അല്ലാഹു എന്ന നാമമെ മുനം ചാറ്റി
അല്‍ഹംദുലില്ലാഹ് എന്നുമെ ചൊലയ് പോറ്റി 
അഹ്മദ് നബിയിലും ആല്‍ അരികരിലേറ്റി
അവസാന നാളവോളമേ സ്വല്ലല്ലാഹ്
അലൈഹിമി വസല്ലമ യാ അല്ലാഹ്...

ചൊല്ലുന്നു ശേഷം വൈദ്യ സാരമെണ്ടെ...
സുഗ്രന്ഥമില്‍ വിസ്തീര്‍ണമാക്കി  നവിണ്ടെ
ജുദ്രി എന പേരായ രോഗത്തിന്റെ 
സ്വഭാവവും പേരുകളും അതിനുള്ളാ...
ചുരുക്കം ചില ചികിത്സകളും ബിള്ളാം...'

ആദ്യം തന്നെ അല്ലാഹുവിനെ സ്തുതിക്കുകയും ശേഷം നബിയുടെയും കുടുംബത്തിന്റെയും   സ്വഹാബത്തിന്റെയും മേലില്‍ സ്വലാത്ത് ചൊല്ലി നേരെ വിഷയത്തിലേക്ക് കടക്കുകയാണ് കവി ചെയ്തിട്ടുള്ളത്. ഈ കൃതി രചിക്കാനുള്ള കാരണം കവി പാട്ടില്‍ തന്നെ പറഞ്ഞിട്ടുണ്ട്.

"ബല്ലാതിത് കവിയായ് പണിന്തിടുവാനെ 
പാവി ഉത്സാഹം ചെയ്ത കാരണമാനെ
പതികീഴ് പറമ്പെന്നിച്ചിടമിനിലാനെ
വസൂരി നോട്ടക്കാരിലെ മുതിയോരാം
പരിഗ്രഹമേ കോയസ്സന്‍ ഹാജിയാരാം....

കൊല്ലം ഒരഞ്ചാറ് മുതല്‍കിന്നോളം 
കൂറുമെനതെകണ്ടിടുമ്പളെപ്പോഴും
കുരിപ്പിന്റെ പേരുകളേയുമടയാളം
കോര്‍വയിലാക്കി നല്ലതായൊരുപാട്ട്
കൊടുക്കേണമെന്നാവിശ്യപ്പെട്ടത് കേട്ട്...'

ഞാനീ കൃതി എഴുതാന്‍ കാരണം എന്റെ നാടായ കീഴ്പ്പറമ്പിലെ ഉന്നതനായ ഒരു വസൂരി നോട്ടക്കാരനായിരുന്നു കോയ ഹസ്സന്‍ ഹാജി. അദ്ദേഹം അഞ്ചാറ് വര്‍ഷമായി കാണുമ്പോഴെല്ലാം എന്നോട് വസൂരിയുടെ പേരും അതിന്റെ അടയാളങ്ങളും കോര്‍ത്തിണക്കിയ ഒരു പാട്ട് കെട്ടാന്‍ പറയുന്നു. ആ കാരണത്താലാണ് ഞാന്‍ ഈ പാട്ട് കെട്ടിയത് എന്നാണ് കവിവാക്യം.
നാട്ടില്‍ വസൂരി പകര്‍ന്ന സമയത്ത് രോഗികള്‍ വസൂരി നോട്ടക്കാരുടെ അടുത്തുപോയാല്‍ നാലാളുകള്‍ നാല് വിധേനയാണ് പറയുക. ചുരുക്കത്തില്‍ അവര്‍ക്ക് അതിനെക്കുറിച്ചറിയില്ല എന്നര്‍ഥം. അതിനെപ്പറ്റി കവി പറയുന്നു.

"ആട്ട് ദിനം കൊണ്ട്  മരിക്കുമെന്നും 
അല്ല പതിനാലില്‍ കുളിക്കുമെന്നും
അതിന് വിരോധം വേറൊരുവനുമുന്നും
അവനുണ്ടൊരു മണി നല്ലത് പൊന്തുന്ന്
അപ്പോള്‍ പലേ ആകൂതവും ചിന്തുന്ന്...' 

പല വൈദ്യന്മാരും പല രൂപത്തിലാണ് പറയുക. ചിലര്‍ പറയും എട്ട് ദിവസം കൊണ്ട് മരിക്കും, ചിലര്‍ പറയും പതിനാല് ദിവസം കൊണ്ട് കുളിക്കും, ചിലര്‍ ഇതിന് എതിരായിട്ടുള്ളത് പറയും. ഇവരെല്ലാം വസൂരിയെക്കുറിച്ച് അറിയാത്ത,  വിവരമില്ലാത്തവരാണ് എന്നാണ് കവി പറയുന്നത്. ശേഷം പറയുന്നു. ഈ രോഗത്തെക്കുറിച്ച് അറിയാത്തവര്‍ എന്റെ ഈ പാട്ട് മനസ്സിലാക്കി പാടിയാല്‍ രോഗവും അതിന്റെ ലക്ഷണവും മനസ്സിലാക്കാം. പിന്നെ കവി പാട്ടാക്കുന്നത് രോഗ ലക്ഷണങ്ങളെയാണ്.

"കുരിപ്പ് മുളക്കും മുന്‍ പനി ഉളവാകും
കുരു പൊന്തിയാല്‍ 
വാദജ്വരം താന്‍പോകും
കൂടെ പഴുപ്പ് വരേക്കും പിത്തമുണ്ടാകും
കോലം മണികളുണക്കമായിടുവോളം
കൂട്ടം പിരിയാതെ കപഫനി നീളും...'

വളരെ മനോഹരമായിട്ടാണ് കവി ഈ കാവ്യം കെട്ടിയിട്ടുളത്. കമ്പി, വാല്‍ കമ്പി പോലോത്ത പ്രാസനിയമങ്ങള്‍ പാലിച്ച് കെട്ടിയ ഈ പാട്ടിന്റെ ഭംഗിയൊന്ന് വേറെതന്നെയാണ്. കവി ധാരാളം ലക്ഷണങ്ങള്‍ പറഞ്ഞതിന് ശേഷം വസൂരികളുടെ പേരുകളാണ് വിവരിക്കുന്നത്.

"ഇണ ഒമ്പതാം ആകെ വസൂരി എണ്ണം...
ഇവ അകതരുണി ചെങ്കരപ്പന്‍ എന്നും...
എള്‍ പൊരിയനും 
കറുത്തണലി പിന്നും....
എനി മുദിരപ്രവനും കരിഞ്ഞപ്പട്ട.... 
ഈ ആറുമെ വാദ ജ്വരത്തില്‍പെട്ട....'

പതിനെട്ട് ഇനം വസൂരി ഉണ്ടെന്നാണ് കവി മേല്‍ വരികളില്‍ സൂചിപ്പിക്കുന്നത്. പതിനെട്ട് എന്ന് പറയാന്‍ കുഞ്ഞിപ്പോക്കര്‍ "ഇണ ഒമ്പത് 'എന്നാണ് പ്രയോഗിച്ചിട്ടുള്ളത്. അതിവിദഗ്തമായിട്ടാണ് അദ്ദേഹം ഈ പാട്ട് കെട്ടിയുട്ടള്ളത്.
പതിനെട്ട് ഇനം വസൂരിയുടെ പേരും അതിന്റെ ലക്ഷണങ്ങളും പ്രതിവിധിയും വളരെ വിശദമായിട്ട് അവതരപ്പിക്കുന്ന കാവ്യകൃതി ഇതല്ലാതെ അറബിമലയാളത്തില്‍ വേറെ ഇല്ല. വസൂരി ഇനത്തില്‍ ഒന്നാമത്തേത്  അകത്തരുണിയാണ്. അതിന്റെ ലക്ഷണം കവി പാട്ടാക്കിയത് ഇങ്ങനെയാണ്.

"ആതിപ്പറഞ്ഞ 
അകത്തരുണീടെ ലക്ഷണം......
അതിസാരം കൂടെ 
ചോരചര്‍ദിയും തല്‍ക്ഷണം....
അതുമല്ല തൊട്ടാല്‍ 
ദേഹമാകെയും അഷ്ടണം...
അപ്പോത് തന്നെ തണുപ്പ് വന്ന് ചേരും.....
അതിനാലെകയ്യും 
കാലുമൊക്കെ കോറും....'

അകത്തരുണി എന്ന വസൂരിയുടെ ലക്ഷണങ്ങള്‍- ചോര ചര്‍ദിക്കുക, ശരീരം തണുക്കുക, കയ്യുകാലും കോറുക, കണ്ണ് ചുകന്ന് താഴുക,  ശബ്ദം അടഞ്ഞു പോവുക,  എഴുന്നേറ്റ് നിന്നാല്‍ ഉടനെ വീഴുക, ശരീരത്തിന് വലിയ ദുര്‍ഗന്ധമുണ്ടാവുക. ഈ ലക്ഷണങ്ങള്‍ക്കെല്ലാം മുമ്പ് തലവേദനയാണ് ഉണ്ടാവുക എന്ന് കവി പറയുന്നുണ്ട്. അകത്തരുണി എന്ന വസൂരി വന്നുകഴിഞ്ഞാല്‍ സാധാരണ ഗതിയില്‍ മൂന്ന് ദിവസം കൊണ്ട് മരിക്കും എന്നാണ് കണക്ക്. ഇനി അഥവാ മരിച്ചിട്ടിെല്ലങ്കില്‍ അത് മാറാനുള്ള ഔഷധങ്ങള്‍ വേഗം കൊടുക്കണം. ഈ വസൂരി വന്ന് മരണമടുത്താല്‍ രോഗിയുടെ ശരീരത്തിലെ മര്‍മങ്ങളായ സ്ഥലങ്ങളില്‍ കടുക് മണി പോലെയുള്ള മൂന്നോ അഞ്ചോ വസൂരിയുടെ അടയാളം നിഴലടിച്ചുകാണും. ഇത് കണ്ടാല്‍ അവന് മരണം ഉറപ്പാണെന്ന് നമുക്ക് മനസ്സിലാക്കാം എന്നാണ് കവി ശേഷം പറയുന്നത്.

"മാറാ മരണ മടുക്കുകില്‍ രോഗിന്റെ...
മര്‍മങ്ങളായ സന്ധുവില്‍ കടകിന്റെ...
മണി പോലെ മൂന്നോ 
ഖംസയോ കുരുപ്പിന്റെ....
മണികള്‍ നിഴലടിച്ചുകണ്ടീടുമേ..
മരണം അതെന്നുറപ്പ് പൂണ്ടിടാമേ..'

അകത്തരുണി വസൂരിക്ക് ഇനിയും ധാരാളം ലക്ഷണങ്ങളും അതിന്റെ പ്രതിവിധിയും കവി പറയുന്നുണ്ട്. ഇത് പോലെ ബാക്കിവരുന്ന എല്ലാ വസൂരിയെ കുറിച്ചും വിശദമായി കവി പാട്ടിലാക്കിട്ടുണ്ട്. 
രണ്ടാമത്തെ വസൂരി ചെങ്കരമ്പന്‍ ആണ്. ഇതിന്റെ ലക്ഷണവും ചികിത്സയും മേല്‍ പറഞ്ഞ അകത്തരുണിയുടേത് വിശദീകരിച്ച പോലെ വളരെ വ്യക്തമായിട്ട് കവി പറയുന്നുണ്ട്. മൂന്ന് എള്‍പൊരിയന്‍, നാല് കറുത്തണലി, അഞ്ച് മുതിരപ്രവന്‍, ആറ് കരിഞ്ഞപ്പട്ട, ഏഴ് വെളുത്തണലി, എട്ട് കല്ലൂരി, ഒമ്പത് പൂയികല്ലൂരി, പത്ത് കനക കല്ലൂരി, പതിനൊന്ന് വെള്‍പുളകന്‍,  പന്ത്രണ്ട് നീര്‍കരപ്പന്‍, പതിമൂന്ന് പൂ പാലൂരി, പതിനാല് വെന്‍ചിലന്തി, പതിനഞ്ച് മോര്‍ ചിലന്തി, പതിനാറ് നീര്‍ ചിലന്തി, പതിനേഴ് പൊന്‍ ചിലന്തി, പതിനെട്ട് വെട്ട് ചിലന്തി- ഇങ്ങനെ പതിനെട്ട് ഇനമാണ് വസൂരികള്‍ എന്നും അതിന്റെ ലക്ഷണങ്ങളും പ്രതിവിധിയും വളരെ വ്യക്തമായും കവി ഈ കൃതിയില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഇത് മനസ്സിരുത്തി  പാടി നോക്കിയാല്‍ ശരീരത്തില്‍ ഉള്ള വസൂരി ഏത് ഇനത്തില്‍ പെട്ടതാണെന്നും അതിന്റെ ലക്ഷണങ്ങളും അതിന് വേണ്ട ഔഷധങ്ങളും എത്രാം ദിവസം കുളിക്കാം എന്ന്‌പോലും  വിശദമായി മനസ്സിലാക്കാവുന്നതാണ്.
ഈ കൃതിയുടെ രചനാ വര്‍ഷവും കവിയുടെ പേരും ഇതിന്റെ അവസാനത്തില്‍ പാട്ടില്‍ തന്നെ കവികൊടുത്തിട്ടുണ്ട്.

"പാരം ഗുണ 
ബഹറിന്‍ മുഴകിയെ ആസ്വി...
പരഗ്രഹമെ എം കെ 
ബുകൈറെന ഖാസി...
വരിഷം ഹലളഒ യുമാം ഇംഗ്ലീഷില്‍....
പത്താം ദിനെ മാര്‍ച്ചിയില്‍ 
തീര്‍ത്തിതുഎല്ലാ... 
വക ദോഷവും 
ഫഗ്ഫിര്‍ ലിയ യാ അള്ളാ... '

ഈ ഗ്രന്ഥം രചിച്ചത് എം കെ ബുകൈര്‍ (എം കെ കുഞ്ഞിപ്പോക്കര്‍) ആണെന്നും രചിച്ച വര്‍ഷം 1935 മാര്‍ച്ച് പത്തിനാണ് എന്നുമാണ് മുകളിലെ വരിയില്‍ ഉള്ളത്. രചന നിര്‍വഹിച്ച വര്‍ഷം പറയാന്‍ കവി അബ്ജദ് സംഖ്യാ പ്രയോഗമാണ് ആശ്രയിച്ചിട്ടുള്ളത്. എന്നാല്‍ രചന നിര്‍വഹിച്ച് ഒന്‍പത് മാസത്തിന് ശേഷമാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. ഹിജ്റ 1354 റമളാന്‍ മാസത്തില്‍, 1935 ഡിസംബര്‍ പതിമൂന്നാം തിയ്യതി തിരൂരങ്ങാടി അങ്ങാടിപ്പറമ്പില്‍ വെച്ച് പൊറ്റയില്‍ മുഹമ്മദ് എന്നവരുടെ മിസ്ബാഹുല്‍ ഹുദാ എന്ന ലിത്തോ പ്രസ്സിലാണ് ഇത് അച്ചടിക്കപ്പെട്ടത്.