ഇരുപത്തിമൂന്ന് വര്‍ഷം


പ്രശസ്ത ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇമാം റാസി പറയുന്നു: ഇരുപത്തിമൂന്ന് വര്‍ഷം കൊണ്ട് അല്‍പാല്‍പമായാണ് ഖുര്‍ആന്‍ ഇറങ്ങിയത്. (തഫ്സീറുല്‍ കബീര്‍ 5/84). അങ്ങനെ ദീര്‍ഘമായ സമയമെടുത്തതിന് പിന്നിലെ രഹസ്യത്തെ കുറിച്ച് ഖുര്‍ആന്‍ തന്നെ വിശദീകരിക്കുന്നുണ്ട്. 
1) മനഃപാഠം എളുപ്പമാക്കല്‍; ഇസ്റാഅ് സൂറത്തിലെ 106 ാം വചനത്തെ ഇമാം റാസി വിശദീകരിക്കുന്നു. ഖുര്‍ആനെ അല്‍പാല്‍പമായി ഇറക്കിയതും ഓരോ അധ്യായങ്ങളും സൂക്തങ്ങളുമാക്കി വിഭജിച്ചതും ജനങ്ങള്‍ക്ക് വേഗത്തില്‍ മനസ്സിലാക്കാനും ഹൃദിസ്ഥമാക്കാനുമാണ് (റാസി 21/68). 
ഇബ്നു അസ്ഖലാനി പറയുന്നു: നിരക്ഷരരായ സമൂഹത്തിലേക്ക് ഖുര്‍ആന്‍ ഒന്നിച്ച് ഇറക്കിയിരുന്നുവെങ്കില്‍ അവരില്‍ മിക്കവരും അത് വായിക്കാനോ എഴുതാനോ സന്നദ്ധമാകുമായിരുന്നില്ല. അതിനെ ഹൃദിസ്ഥമാക്കലും വലിയ പ്രയാസമായിത്തീരും (ഫത്ഹുല്‍ ബാരി 8/7). 

2) തിരുത്തുകള്‍
അല്ലാഹു പറയുന്നു: മികച്ച ദര്‍ശനങ്ങള്‍ അവതരിപ്പിക്കാതെ ഒരു സൂക്തവും ഞാന്‍ ഒഴിവാക്കിയിട്ടില്ല (അല്‍ ബഖറ 120). അധമവിഭാഗത്തെ സംസ്‌കാര സമ്പന്നരാക്കാന്‍ പടിപടിയായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി, പ്രഥമ ഘട്ടത്തിലുള്ളവക്കുള്ള തിരുത്തുകള്‍ പിന്നീട് വരേണ്ടി വരും. അത്തരം സൂക്തങ്ങല്‍ ഒരുമിച്ചിറക്കിയാല്‍ ആ സ്വത്വം നഷ്ടപ്പെട്ടു പോകും. പ്രത്യുത, ലക്ഷ്യം തന്നെ നഷ്ടപ്പെട്ടു പോകും. ഇബ്നു ഹജറുല്‍ അസ്ഖലാനി ഫത്ഹുല്‍ ബാരിയില്‍ ഇത് സൂചിപ്പിക്കുന്നുണ്ട്. (8/9) 

3) പുനര്‍ വിധികള്‍ 
മദ്യനിര്‍മാര്‍ജനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഇറങ്ങിയ സൂക്തങ്ങള്‍ പരിശോധിക്കുക. ഇമാം നസഫി പറയുന്നു: മദ്യനിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് നാലു ഘട്ടങ്ങളിലായി ആയത്തിറങ്ങിയിട്ടുണ്ട്. മക്കയില്‍ വെച്ചാണ് ആദ്യ ആയത്ത്, 'ഈത്തപ്പഴം, മുന്തിരി ഇവകളില്‍ നിന്നും ലഹരി ഉപയോഗിക്കുന്നു. മുസ്ലിംകള്‍ തന്നെയും അന്ന് മദ്യം കഴിക്കാറുണ്ട്, അനുവദനീയവുമായിരുന്നു. പിന്നീട്, ഉമറും(റ) മറ്റൊരു സംഘം നബിയനുചരരും പ്രവാചകരോട് പരാതിപ്പെട്ടു. നബിയെ, മദ്യം പ്രശ്നക്കാരനാണ്. യുക്തി ബോധം ഇല്ലാതാക്കുന്നു, സ്വത്തുകള്‍ നശിപ്പിക്കുന്നു. അപ്പോഴാണ് രണ്ടാം ഘട്ടം തുടങ്ങുന്നത്. സൂക്തമിറങ്ങി: മദ്യത്തെ കുറിച്ച് അവര്‍ ചോദിക്കുന്നു..... അതിനു ശേഷം ചിലര്‍ കുടി തുടര്‍ന്നു. ചിലര്‍ പാടേ വര്‍ജിച്ചു. 
പിന്നീടൊരിക്കല്‍ അബ്ദുറഹ്മാനിബ്നു ഔഫ് മദ്യസേവയില്‍ ഉന്മത്തനായി ജമാഅത് നിസ്‌കാരത്തിനു വന്നു. അദ്ദേഹത്തെ ഇമാം നിര്‍ത്തി. മതഭ്രഷ്ടിനു തന്നെ കാരണമാകുന്ന വിധത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്തത് വലിയ പ്രയാസം സൃഷ്ടിച്ചു. തദവസരത്തില്‍ മൂന്നാം ഘട്ടം, സൂക്തം ഇറങ്ങി: നിങ്ങള്‍ മദ്യോന്മത്തരായി നിസ്‌കാരത്തിന് വരരുത്. അതോടെ മദ്യസേവകരുടെ എണ്ണം തീരെ കുറഞ്ഞു. 
പിന്നീട് ഉത്ബാനു ബ്നു മാലികും സംഘവും മദ്യപിച്ച് തര്‍ക്കത്തിലേര്‍പ്പെടുകയും കൈയ്യാങ്കളിയിലേക്കെത്തുകയും ചെയ്തു. അന്നേരം ഉമര്‍ (റ) പ്രാര്‍ഥിച്ചു: നാഥാ, മദ്യ വിഷയത്തില്‍ ഞങ്ങള്‍ക്കൊരു പരിഹാരം ചെയ്യണേ! അപ്പോഴാണ് മദ്യനിര്‍മാര്‍ജനത്തിന്റെ അവസാന ഘട്ടം പ്രാബല്യത്തില്‍ വരുന്നത്. അല്ലാഹു പറഞ്ഞു: മദ്യപാനം പിശാചിന്റെ പ്രവര്‍ത്തിയാണ്. നിങ്ങള്‍ക്കിനിയും നിര്‍ത്താനായില്ലേ. അന്നേരം ഉമര്‍(റ) പ്രതിവചിച്ചു: നാഥാ ഞങ്ങള്‍ നിര്‍ത്തി(തഫ്സീറുല്‍ മദാറുക് 1/130). 
ഇവിടെ മദ്യം നിഷിദ്ധമാക്കുന്നത് വിവിധ ഘട്ടങ്ങളിലാണ്. അതിന്റെ പ്രയാസങ്ങളും തിക്തഫലങ്ങളും സമൂഹത്തിന് കൃത്യമായി ബോധ്യപ്പെടുത്തിയാണ് പ്രസ്തുത വിധി പ്രസ്താവിക്കുന്നത്. ആഇശാ ബീവി പറയുന്നു: മദ്യസേവ അരുത് എന്ന ആയത്താണ് ഇറങ്ങുന്നതെങ്കില്‍ അവരുടെ പ്രതികരണം അസാധ്യം എന്നാവുമായിരുന്നു. വ്യഭിചരിക്കരുത് എന്നാണ് ഇറങ്ങുന്നതെങ്കില്‍ അതൊഴിവാക്കാനാവില്ല എന്നുമായിരിക്കും (ബുഖാരി ഫളാഇലുല്‍ ഖുര്‍ആന്‍ 4609). 
ചുരുക്കത്തില്‍, ഖുര്‍ആന്‍ മറ്റു ഗ്രന്ഥങ്ങളെ പോലെയല്ല. അതിനാല്‍ മറ്റു ഗ്രന്ഥങ്ങളുമായി ഖുര്‍ആനിനെ താരതമ്യം ചെയ്യരുത്. അത് ഇരുപത്തിമൂന്ന് വര്‍ഷക്കാലത്ത് സാഹചര്യാനുസരണം ഇറങ്ങിയ നിയമ, ഉപദേശ, ചരിത്ര, തത്വശാസ്ത്ര ദര്‍ശനങ്ങളാണ്.