ഇടതുപക്ഷത്തിനും റെട്രോഗ്രേറ്റ് അംനേഷ്യ


മുബശിര്‍ മഞ്ഞപ്പറ്റ എഴുതുന്നു...

ശ്രീരാം വെങ്കിട്ടരാമന്‍ ആലപ്പുഴ ജില്ലയുടെ കളക്ടറായി ചുമതലയേറ്റു. പൊതുജന സമരങ്ങളോ പ്രതിഷേധങ്ങളോ കണക്കിലെടുക്കാതെ സര്‍ക്കാരിന്റെ ഈ തീരുമാനത്തോട് ഒരിക്കലും യോജിക്കാനാവുന്നില്ല. ഭരണത്തെയും ഭരണമികവിനെയും അന്തിച്ചര്‍ച്ചകളിലും സാമൂഹ്യ മാധ്യമങ്ങളിലും വാനോളം പുകഴ്ത്തിയിരുന്ന പല ചുവന്ന പ്രൊഫൈലുകളും ഇന്ന് മൗനത്തിലാണ്. ഉണര്‍ന്ന പ്രൊഫൈലുകള്‍ പോലും ഭാര്യക്ക് ജോലി കൊടുത്തതും, സസ്പെന്‍ഷന്‍ കാലാവധി പറഞ്ഞും കൂട്ടിയും കുറച്ചും ന്യായീകരിച്ചും തൂക്കമൊപ്പിക്കുന്നതിനപ്പുറം കൃത്യമായ നിലപാട് പറയാനോ ഔദ്യോഗികമായ പ്രസ്താവനകളെ കുറിച്ച് സംസാരിക്കാനോ കഴിയാതപോകുന്നു. കെ എം ബശീര്‍ എന്ന മാധ്യമപ്രവര്‍ത്തകനെ ശ്രീരാം വെങ്കിട്ടരാമന്‍ മദ്യപിച്ച് വാഹനമിടിച്ച് കൊലപ്പെടുത്തിയിട്ട് ആവശ്യമായ നീതി വാങ്ങികൊടുക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. കളക്ടര്‍ പദവിയെന്ന സര്‍ക്കാരിന്റെ ഈ തീരുമാനത്തോട് ജനങ്ങള്‍ തുടക്കം മുതല്‍ കാണിക്കുന്ന എതിര്‍പ്പുകള്‍ക്ക് ജനകീയമായി ഉത്തരം നല്‍കാനും സര്‍ക്കാരിന് കഴിഞ്ഞില്ല. പൗരപ്രമുഖരുടെ സമ്മതങ്ങള്‍ കേരളത്തിന്റെ സമ്മതമായി എടുക്കുന്ന ഈ ധാര്‍ഷ്ട്യമനോഭാവം സര്‍ക്കാര്‍ തിരുത്തേണ്ടതുണ്ട്. മുഖ്യമന്ത്രി അടക്കമുള്ള സംസ്ഥാന നേതാക്കളിറങ്ങിയിട്ടും തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് പരാജയം ധാര്‍ഷ്ട്യമനോഭാവത്തിന്റെ അനന്തരഫലമായിരുന്നെന്ന് മറന്നുപോകരുത്. സ്ഥാനമേറ്റ കളക്ടര്‍ക്ക് മാത്രമല്ല, സര്‍ക്കാരിനും സര്‍ക്കാര്‍ പ്രതിനിദാനം ചെയ്യുന്ന ഇടതുപക്ഷത്തിനും റെട്രോഗ്രേറ്റ് അംനേഷ്യ എന്ന ഗുരുതര മറവി രോഗം ബാധിച്ചല്ലോ..!