ധീരനായ പോരാളി എന്നതിനപ്പുറത്തേക്ക് സ്വലാഹുദ്ദീന്‍ അയ്യൂബിയെക്കുറിച്ചുള്ള നമ്മുടെ ചര്‍ച്ചകള്‍ വികസിക്കാറില്ല. പൊതുവെ നമുക്കുള്ള ചരിത്രബോധത്തിന്റെ പരിമിതിയാണിതിന്റെ കാരണം. ഓരോ കാലത്തെയും രാഷ്ട്രീയ, സാമൂഹിക പശ്ചാത്തലം തിരിച്ചറിഞ്ഞുകൊണ്ടാണ് ചരിത്രത്തിലെ സംഭവങ്ങളെ മനസ്സിലാക്കേണ്ടത്. അധികാരത്തിന്റെ അതിര്‍ത്തികള്‍ വികസിപ്പിച്ച് സാമ്രാജ്യം കെട്ടിപ്പടുക്കാനായിരുന്നില്ല സ്വലാഹുദ്ദീന്‍ അയ്യൂബി ആയുധമെടുത്തത്; വിശുദ്ധമതം ശത്രുക്കളുടെ നീരാളിപ്പിടുത്തങ്ങളിലകപ്പെടാതിരിക്കാനുള്ള ജാഗ്രതയായിരുന്നു ആ ജീവിതമെന്ന് സമര്‍ത്ഥിക്കുന്നതാണ്, സലാഹുദ്ധീന്‍ അയ്യൂബിയുടെ സഹചാരി ആയിരുന്ന ബഹാഉദ്ദീന്‍ എഴുതിയ 'ദ ലൈഫ് ഓഫ് സാലഡിന്‍' എന്ന പുസ്തകം. ആദം പബ്ലിഷേര്‍സ് & ഡിസ്ട്രിബ്യൂട്ടേഴ്‌സാണ് ഇംഗ്ലീഷ് പതിപ്പ് പ്രസിദ്ധീകരിച്ചത്. മൂലഗ്രന്ഥം ഫ്രഞ്ച് ഭാഷയിലാണ്. ഗ്രന്ഥകാരന്‍ ഈ പുസ്തകത്തെ പേര് വിളിച്ചത്, 'വാട്ട് ബെഫെല്‍ സുല്‍ത്താന്‍ യൂസുഫ്'(സുല്‍ത്താന്‍ യൂസുഫിന് എന്തു സംഭവിച്ചു) എന്നാണ്.
പന്ത്രണ്ടാം നൂറ്റാണ്ട് മുസ്ലിംകള്‍ക്കിടയിലെ ഉണര്‍വിന് ദാഹിച്ച സമയമായിരുന്നു. ഭരണാധികാരികള്‍ക്കിടയിലെ ആഭ്യന്തര ശൈഥില്യവും സല്‍ജൂക്കികളുടെ ശക്തിക്ഷയവും തന്ത്രപ്രധാന പ്രദേശങ്ങള്‍ കൈവശമുണ്ടായിരുന്ന ഫാത്വിമികളുടെ ദുര്‍ബലാവസ്ഥയും കുരിശുപടക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. ഇതിനിടയിലാണ് ഭരണാധികാരികള്‍ക്കിടയില്‍ സൗഹൃദത്തിന്റെ പാലം പണിതുകൊണ്ട് ബൈത്തുല്‍ മുഖദ്ദസിന്റെ വിമോചകന്‍ സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി മുസ്ലിം നവോത്ഥാന നായകനായകനായെത്തുന്നത്. ഏറെക്കാലം ഒരുമിച്ചു ജീവിച്ച കൂട്ടുകാരന്റെ ജീവിതമാണ് ബഹാഉദ്ദീന്‍ പകര്‍ത്തി എഴുതിയിരിക്കുന്നത് എന്നതുകൊണ്ടുതന്നെ സ്വലാഹുദീന്‍ അയ്യൂബിയെക്കുറിച്ച് പഠിക്കാന്‍ സഹായിക്കുന്ന ഏറ്റവും ആധികാരിക ഗ്രന്ഥമാണിത്.
ആമുഖത്തില്‍ ഗ്രന്ഥകാരന്‍ പറയുന്നതിങ്ങനെയാണ്: 'സുഹൃത്തായും സേവകനായും സ്വലാഹുദ്ദീന്റെ കൂടെ ജീവിച്ച എനിക്ക്, കൃതജ്ഞതയോടെ ചില കാര്യങ്ങള്‍ അടയാളപ്പെടുത്താതിരിക്കാനാവില്ല. എനിക്കറിയാവുന്ന കാര്യങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ ഉത്തമ സ്വഭാവത്തെക്കുറിച്ചും വീരകൃത്യങ്ങളെക്കുറിച്ചും മനസ്സിലാക്കിയ കാര്യങ്ങളെല്ലാം ആവിഷ്‌കരിക്കാന്‍ എനിക്ക് ബാധ്യത ഉണ്ടായിരുന്നു. പക്ഷേ, കണ്ണുകൊണ്ട് കണ്ടതുതന്നെ പലതും ഇതില്‍ ഉള്‍പ്പെടുത്താന്‍ എനിക്കായിട്ടില്ല. മൊത്തത്തില്‍ ഒരു ഭാഗം മാത്രമേ ശേഖരിക്കാനായിട്ടുള്ളൂവെങ്കിലും, മറ്റുള്ളവരില്‍ നിന്ന് സ്വലാഹുദ്ദീന്‍ അയ്യൂബിയെ വേറിട്ടുമനസ്സിലാക്കാന്‍ ഈ ഭാഗം മതിയാകും. പ്രഭാതകിരണങ്ങള്‍ മതിയല്ലോ സൂര്യനെകുറിച്ച് സൂചന നല്‍കാന്‍.'
രണ്ടു ഭാഗങ്ങളായിട്ടാണ് ഈ പുസ്തകം സംവിധാനിച്ചിരിക്കുന്നത്. ആദ്യത്തേത്, സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ ജനനവും സ്വഭാവവും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്ന വിശേഷണങ്ങളുമാണ്. ഈ ഭാഗം കാലങ്ങളായി നമ്മള്‍ കൊണ്ടുനടക്കുന്ന ബോധ്യങ്ങളെ തിരുത്തുകയാണ്.
ധീരനായ പോരാളി എന്നതിനപ്പുറത്തെ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ ഹൃദയനിര്‍മലതയാണ് ഈ ഭാഗത്തുള്ളത്. ദൃഢവിശ്വാസം, നീതിബോധം, ദയ, കാരുണ്യം, ദുര്‍ബലരോടുള്ള കരുതല്‍, സ്‌നേഹം, സഹിഷ്ണുത, ആത്മവിശ്വാസം, നിത്യോത്സാഹം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഹദീസുകള്‍ ഉദ്ധരിച്ച് അയ്യൂബിയുടെ ജീവിതവുമായി ഇതെങ്ങനെ ചേര്‍ന്നുനില്‍ക്കുന്നു എന്നത് വിശദമായി വിശകലനം ചെയ്തിട്ടുണ്ട്.
അധികാരത്തിലിരിക്കുമ്പോഴും സ്വന്തമായി സ്വത്തൊന്നുമില്ലാത്തതിനാല്‍ സകാത്ത് നല്‍കേണ്ടിവന്നിട്ടില്ല. മരണസമയത്ത്, മയ്യിത്ത് പരിപാലനത്തിന് പോലും തികയുന്ന സമ്പാദ്യമുണ്ടായിരുന്നില്ല. കുരിശു യോദ്ധാക്കളില്‍ നിന്ന് ഇസ്ലാമിനെ സംരക്ഷിച്ചുനിര്‍ത്താന്‍ നിരവധി പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടിവന്നപ്പോഴെല്ലാം മാനുഷിക മൂല്യങ്ങള്‍ കൈവിടാതെ സൂക്ഷിച്ചിട്ടുണ്ട്. ഹിത്വീന്‍ യുദ്ധത്തിലൂടെ ബൈത്തുല്‍ മുഖദ്ദസ് മോചിപ്പിക്കുമ്പോള്‍ ഒരു ലക്ഷം ക്രിസ്ത്യാനികള്‍ നഗരത്തിലുണ്ടായിരുന്നു. കഴിഞ്ഞ കാലങ്ങളില്‍ ക്രിസ്ത്യാനികള്‍ സ്വീകരിച്ച നിലപാടുകളുടെ പ്രതികാരനടപടി സ്വീകരിച്ചിരുന്നെങ്കില്‍ രക്തപ്പുഴകളൊഴുകുമായിരുന്നു. പക്ഷേ, മക്കം ഫത്ഹിനെ ഓര്‍മപ്പെടുത്തുന്ന സംരക്ഷണമാണ് അവിശ്വാസികള്‍ക്കായി സലാഹുദ്ധീന്‍ അയ്യൂബി കാത്തുവെച്ചത്. ക്രൂരമായ നിയമനിര്‍മാണത്തിലൂടെ പൗരന്മാരെ അഭയാര്‍ഥികളാക്കി ദുരിതത്തിലേക്കെറിയുന്ന ഭരണാധികാരികള്‍ക്ക് പഠിക്കാനേറെയുള്ള മനുഷ്യോന്മുഖതയുടെ പാഠശാലയാണ് സ്വലാഹുദ്ദീന്‍ അയ്യൂബി.
രണ്ടാം ഭാഗത്തില്‍, സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ ജീവിതത്തിന്റെ ദൃശ്യാവിഷ്‌കാരമാണ്. വായിക്കുന്നതിനപ്പുറം ചരിത്ര സംഭവങ്ങളുടെ കാഴ്ചക്കാരനാവുന്ന അനുഭവം. ഈജിപ്തിലെ സൈനികനീക്കത്തില്‍ നിന്നാരംഭിച്ച് മരണത്തിന്റെ മണിക്കൂറുകളിലെത്തിനില്‍ക്കുന്ന കാലക്രമത്തിലാണ് അവതരണം. രാജ്യാതിര്‍ത്തികളിലൂടെ വികസിക്കുന്ന അയ്യൂബി ഭരണകൂടത്തിന്റെ അധികാര യാത്രക്കൊപ്പമാണ് രണ്ടാം ഭാഗവും സഞ്ചരിക്കുന്നത്. കുരിശുയുദ്ധങ്ങളുടെ മുസ്ലിം കാഴ്ചപ്പാടുകള്‍ മനസ്സിലാക്കാന്‍ ഈ പുസ്തകം സഹായിക്കും. യുദ്ധ പശ്ചാതലങ്ങളുടെ വസ്തുനിഷ്ഠ വിശകലനവും ഈ പുസ്തകത്തിലുണ്ട്.