മുസ്‌ലിം നാഗരികതയുടെ സുവർണ കാലത്ത് പരശ്ശതം ശാസ്ത്ര ഗ്രന്ഥങ്ങൾ വിരചിതമായി. മുസ്‌ലിംകളെ ഒതുക്കാനുള്ള അധീശത്വമോഹികളുടെ ശ്രമഫലമായി ഒട്ടേറെ മുസ്‌ലിം പ്രതിഭകൾ ശാസ്ത്രലോകത്ത് സ്ഥാനഭ്രഷ്ടരായി. പക്ഷേ ചിലരുടെ പ്രതിഭാത്വം യൂറോ കേന്ദ്രീകൃതമായ കുത്സിത നീക്കങ്ങളെ നിഷ്ഫലമാക്കുകയും ചരിത്രത്തിലെ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായി പരിണമിക്കുകയും ചെയ്തു. പാശ്ചാത്യ ലോകത്ത് അൽ ഹസൻ എന്നറിയപ്പെടുന്ന ഇബ്നു ഹൈതം ഇവരിൽ പ്രധാനിയാണ്. പ്രകാശത്തെയും ദർശനത്തെയും പഠന വിധേയമാക്കിയ അദ്ദേഹത്തിന്റെ വിശ്രുത രചനയാണ് കിതാബുൽ മനാളിർ. പ്രഥമ ശാസ്ത്രജ്ഞനെന്ന് വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹത്തെ ആധുനിക പ്രകാശശാസ്ത്രത്തിന്റെ (Modern optics) പിതാവായി ഗണിക്കുന്നു.
ഏഴ് വാള്യങ്ങളുള്ള കിതാബുൽ മനാളിർ പ്രകാശ ശാസ്ത്രത്തിൽ വിരചിതമായ പ്രഥമ ഗ്രന്ഥമാണ്. കാഴ്ചയുടെ ആധുനിക വിശദീകരണങ്ങൾക്ക് അടിത്തറ പാകിയ ഈ ഗ്രന്ഥം പതിനൊന്നാം നൂറ്റാണ്ടിലാണ് വിരചിതമായത്. ഭൗതികശാസ്ത്രത്തെ ഏറ്റവുമധികം സ്വാധീനിച്ച രണ്ട് ഗ്രന്ഥങ്ങളിലൊന്നാണിത്. കിതാബുൽ മനാളിർ ആയിരം വർഷം പൂർത്തിയാക്കിയ വേളയിൽ യുനെസ്കോ അന്താരാഷ്ട്ര പ്രകാശ വർഷമായി ആചരിച്ചിരുന്നു. പ്രകാശത്തെക്കുറിച്ച് അടിസ്ഥാന പഠനം തുടങ്ങുന്നത് തന്നെ ഈ ഗ്രന്ഥം ആധാരമാക്കിയാണ്. ലാറ്റിൻ ഭാഷയിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടതോടെയാണ് പാശ്ചാത്യ ലോകത്തിൻ ഈ വിജ്ഞാന ശാഖയിൽ പുതിയ അറിവുകൾ നേടാനായത്. നേത്രങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഇബ്നു ഹൈതമിന്റെ പഠനങ്ങളായിരുന്നു ആറേഴു നൂറ്റാണ്ടു കാലം ശാസ്ത്രജ്ഞർ പ്രധാനമായും അവലംബിച്ചിരുന്നത്. റോഗൺ ബെക്കൺ, ജോൺ പെയവർ തുടങ്ങിയവരുടെ കൂടുതൽ ഗവേഷണങ്ങളും ഈ ഗ്രന്ഥം ആധാരമാക്കിയിട്ടുള്ളതാണ്. ബസറയിലാണ് ഇബ്നു ഹൈതമിന്റെ ജനനമെങ്കിലും ഈജിപ്ത് വാസത്തിനിടയിലാണ് കിതാബുൽ മനാളിർ വിരചിതമായത്. ബുക്ക് ഓഫ് ഒപ്റ്റിക്സ് എന്ന പേരിലുള്ള ഇംഗ്ലീഷ് പരിഭാഷ വിഖ്യാതമാണ്.
പ്രകാശ ശാസ്ത്രത്തിനു പുറമെ ഗണിത ശാസ്ത്ര തത്വങ്ങളെയും ഗോള ശാസ്ത്ര തത്വങ്ങളെയും ഇബ്നു ഹൈതം തന്റെ ഗ്രന്ഥത്തിൽ ആവിഷ്കരിക്കുന്നു. ഇവയിലെ നിലവിലെ നിഗമനങ്ങളെയും സാങ്കൽപിക സിദ്ധാന്തങ്ങളെയും ഇബ്നു ഹൈതം സൂക്ഷ്മമായി നിരീക്ഷിക്കുന്നു. പ്രകാശത്തിന് ദൃശ്യ ദർശനം സാധ്യമാക്കുക എന്നതിനപ്പുറം ജീവികളുടെ ജീവിത വ്യവഹാരങ്ങളിൽ അപാരമായ പങ്കുണ്ടെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. നിലവിലെ പഠനങ്ങളിൽ നിന്ന് ചികഞ്ഞെടുക്കുന്നതിനു പകരം സ്വന്തം പരീക്ഷണങ്ങളുടെയും അനുഭവങ്ങളുടെയും പിൻബലത്തിലാണ് അദ്ദേഹം തന്റെ ദർശനങ്ങളെ കണ്ടെത്തുന്നത്. പ്രകാശത്തിന്റെയും കാഴ്ചയുടെയും സ്വഭാവത്തെ ഇരുൾ മുറിയിൽ നടത്തിയ പരീക്ഷണങ്ങളിലൂടെയാണ് അദ്ദേഹം സമർഥിക്കുന്നത്. അദ്ദേഹത്തിന്റെ പരീക്ഷണ രീതികൾക്ക് ആധുനിക പരീക്ഷണങ്ങളുടെ രീതി ശാസ്ത്രവുമായി സാമ്യതകളുണ്ട്.
പ്രകാശവും പ്രകാശത്തിന്റെ സഞ്ചാര പഥവും സഞ്ചാര മാധ്യമവും പ്രമേയമാവുന്ന കിതാബുൽ മനാളിറിനെ പൊതുവെ നാല് ഭാഗങ്ങളായി തിരിക്കാം. പ്രകാശം, ദർശനം, വർണം, പ്രകാശ വികിരണം, രശ്മികളുടെ കിരണ പ്രവാഹം, കിരണപ്രവാഹം വരുത്തുന്ന വ്യതിയാനങ്ങൾ എന്നിവയാണ് ആദ്യ ഭാഗത്ത് വിവരിക്കുന്നത്. പ്രകാശം നേർരേഖയിൽ ചലിക്കുന്ന കണികകളാൽ നിർമിതമാണെന്നും ഏഴു വർണങ്ങളുടെ സഞ്ചയമാണെന്നും ഇബ്നു ഹൈതം വെളിപ്പെടുത്തുന്നു.
രണ്ടാം ഭാഗത്ത് കാഴ്ചയുടെ മനഃശാസ്ത്ര സാകല്യവും മിഥ്യാധാരണകളും വിശദീകരിക്കുന്നു. കാഴ്ച എങ്ങനെ സാധ്യമാകുന്നു എന്നതിൽ പൂർവ ജനങ്ങൾക്കിടയിൽ അഭിപ്രായാന്തരമുണ്ട്. കാഴ്ചയെ വിശദീകരിക്കാൻ രണ്ട് സിദ്ധാന്തങ്ങളാണ് പ്രാചീന കാലത്തുണ്ടായിരുന്നത്. യൂക്ലിഡ്, ടോളമി തുടങ്ങിയ ചിന്തകർ പിന്താങ്ങിയ ഉത്സർജന സിദ്ധാന്തം, കണ്ണ് പ്രകാശ രശ്മികളെ പുറത്തുവിടുന്നുവെന്നും അവ വസ്തുക്കളിൽ തട്ടുമ്പോഴാണ് കാഴ്ച സാധ്യമാകുന്നതെന്നായിരുന്നു വാദിച്ചിരുന്നത്. അരിസ്റ്റോട്ടിലും അനുചരരും വിശ്വസിച്ചിരുന്ന ഇന്ററോമിഷൻ തിയറി, വസ്തുക്കൾ ഭൗതിക രൂപങ്ങൾ പുറത്തുവിടുന്നുവെന്നും അവ നേത്രത്തിലെത്തുമ്പോഴാണ് കാഴ്ച സാധ്യമാകുന്നതെന്നായിരുന്നു വാദിച്ചിരുന്നത്. ഈ രണ്ട് സിദ്ധാന്തങ്ങളെയും ഇബ്നു ഹൈതം തന്റെ ഗ്രന്ഥത്തിലൂടെ ഖണ്ഡിച്ചു. നേത്രം തുറന്ന ഉടനെ തന്നെ നേത്രത്തിൽ നിന്ന് പുറപ്പെടുന്ന രശ്മികൾ വിദൂരതയിലുള്ള നക്ഷത്രങ്ങളിലെത്തുക സാധ്യമല്ലെന്നും ശക്തിയേറിയ പ്രകാശ സ്രോതസ്സുകളിൽ നോക്കുമ്പോൾ കാഴ്ച മങ്ങുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രകാശത്തിന്റെ അനുപേക്ഷണീയമായ പങ്ക് നേത്രദർശനത്തിൽ ഉൾച്ചേരുന്നുവെന്നും വസ്തുവിൽ പതിക്കുന്ന പ്രകാശത്തിന്റെ പ്രതിഫലനം കണ്ണിൽ പ്രവേശിക്കുമ്പോഴാണ് കാഴ്ച സംഭവിക്കുന്നതെന്ന നിഗമനത്തിലാണ് അദ്ദേഹം എത്തിച്ചേർന്നത്.
പ്രതിഫലന(reflection) വുമായി ബന്ധപ്പെട്ട ഇബ്നു ഹൈതമിന്റെ പരീക്ഷണങ്ങളും പ്രതിഫലനത്തെക്കുറിച്ചുള്ള മിഥ്യാധാരണകളും മൂന്നാം ഭാഗത്ത് ചർച്ചക്കെടുക്കുന്നു. പ്രതിഫലനത്തിന്റെ ഗണിത ശാസ്ത്ര തത്വങ്ങളും ദർപ്പണങ്ങളുപയോഗിച്ചുള്ള പ്രകാശ പഠനമായ കാറ്റോപ്ട്രിക്സും ചർച്ചയാകുന്നു.
അപവർത്തനവും (refraction) അവയുടെ നിയമങ്ങളും ദൃഷ്ട്രിയിൽ അപവർത്തനം വരുത്തുന്ന പിഴവുകളും ചർച്ചക്കെടുത്ത് ഗ്രന്ഥം ഉപസംഹരിക്കുന്നു. ഇതിന്റെ പൂർത്തീകരണമെന്നോണം ഇബ്നു ഹൈതം തന്നെ രിസാല ഫി ളൗഅ എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്.
പിൽകാലശാസ്ത്രജ്ഞർക്ക് പ്രകാശശാസ്ത്രത്തിലെ ആധികാരിക അവലംബമായി കിതാബുൽ മനാളിർ പരിലസിച്ചു പോന്നു. പേർഷ്യൻ ശാസ്ത്രജ്ഞനായ കമാലുദ്ധീൻ ഫാരിസി കിതാബുൽ മനാളിറിലെ കണ്ടെത്തലുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കാടുകയറിയ ചിന്തകളും അനുമാനങ്ങളും ശാസ്ത്രമായി കൊണ്ടു നടന്ന ഒരു കാലത്ത് പരീക്ഷണവും നിരീക്ഷണവും തന്റെ ശാസ്ത്രീയ ദർശനങ്ങൾക്ക് അടിസ്ഥാനമാക്കി എന്നതാണ് ഇബ്നു ഹൈതമിനെ വ്യത്യസ്തനാക്കുന്നത്. അരിസ്റ്റോട്ടിൽ മുതലുള്ളവർ തുടർന്നു പോന്നിരുന്ന ഊഹങ്ങളെ നിരാകരിക്കുകയും സ്വപരീക്ഷണങ്ങളുടെ വെളിച്ചത്തിൽ ശാസ്ത്രീയ സത്യങ്ങളെ അദ്ദേഹം തുറന്നു പറയുകയും ചെയ്തു. ഇരുട്ടിന്റെ ഉപാസകരെ വകഞ്ഞു മാറ്റി കിതാബുൽ മനാളിർ ഇന്നും പ്രകാശം പരത്തുന്നു. നൂറോളം പുസ്തകങ്ങളെഴുതിയ അദ്ദേഹത്തിന്റെ പുസ്തകങ്ങളിലധികവും പ്രകാശവൈവിധ്യങ്ങളെയാണ് പഠന വിധേയമാക്കുന്നത്. ആയതിനാൽ ആധുനിക പ്രകാശ ശാസ്ത്രത്തിന്റെ പിതാവായി അദ്ദേഹത്തെ ഗണിക്കുന്നതിൽ അൽഭുതപ്പെടാനൊന്നുമില്ല.
പടിഞ്ഞാറിന്റെ ആധുനിക വൈജ്ഞാനിക സംഭാവനകൾ മധ്യകാലത്തെ മുസ്‌ലിം ധൈഷണിക ലോകത്തിന്റെ അയലത്തു പോലും എത്തില്ല. കാലഘട്ടത്തിന്റെ കുത്തൊഴുക്കിൽ പല വൈജ്ഞാനിക ശാഖകളും ഗ്രന്ഥങ്ങളും മുസ്‌ലിംകൾക്ക് നഷ്ടപ്പെടുകയും തങ്ങളുടേതാണെന്ന രീതിയിൽ പാശ്ചാത്യർ അതിനെ പുതിയ രൂപത്തിൽ അവതരിപ്പിക്കുകയും ചെയ്തു. അതോടെ ആധുനിക പുരോഗതിയുടെ ചാലകശക്തിയായി വർത്തിച്ച മധ്യകാലഘട്ടത്തിലെ മുസ്‌ലിം ശാസ്ത്രജ്ഞരും പണ്ഡിതരും ചരിത്രത്തിൽ ആഘോഷിക്കപ്പെടാതെ പോയി. മധ്യകാലഘട്ടം മുസ്‌ലിംകളുടെ ശാസ്ത്രീയ സംഭാവനകൾ കൊണ്ട് സമ്പന്നമായിരുന്നെങ്കിലും അതിനു ശേഷം ശ്രദ്ധേയമായ ഒരു ശാസ്ത്ര ഗ്രന്ഥം പോലും അറബിയിൽ രചിക്കപ്പെട്ടിട്ടില്ലെന്ന് പറയാതെ വയ്യ.