വഴിയരികില്‍ ദുഃശ്ശകുനം പോലെ നിന്നിരുന്ന കരിമ്പാറക്കെട്ടിനു മുകളിലേക്ക് അയാള്‍ തുരുമ്പിച്ച കാലെടുത്തുവെച്ചു. കല്‍മുന തട്ടി മുറഞ്ഞ നഖച്ചീളുകള്‍ക്കിടയില്‍ നിന്ന് ചുവന്ന രക്തത്തുള്ളികള്‍ ഇറ്റിയിറ്റി വീണു. മണ്ണ് ചുവന്നു തുടുത്തു. പഴകി ദ്രവിച്ച തുണിയരികു കീറിയെടുത്തയാള്‍ മുറിവ് കൂട്ടിക്കെട്ടി. കടുത്ത ചോരയുടെ നിറം വെളുത്ത തുണിയുടെ വായിലൂടെ പുറത്തേക്ക് ഛര്‍ദിച്ചു. കൈയ്യില്‍ പറ്റിപ്പിടിച്ച ചുവന്ന തുള്ളികളെ തുണി സഞ്ചിയില്‍ നിന്നും പുറത്തെടുത്ത ചുളുങ്ങിയ പേപ്പറില്‍ തുടച്ചു. എന്നിട്ട് വലിഞ്ഞു മുറുകിയ കൈപേശികള്‍ അതിനെ നീട്ടിയെറിഞ്ഞു. അറുത്ത മരങ്ങളെ തിന്ന് വയറു വീര്‍ത്ത ലോറി പാഞ്ഞുപോയ പോലെ നിരത്തില്‍ കിടന്ന് അത് അയാളെ തുറിച്ചു നോക്കി.
'നീ മിണ്ടിയില്ലേ, നിന്റെ ജീവനെടുക്കപ്പെടും' - ഇരുട്ട്
ചുളുങ്ങിയ അക്ഷരങ്ങള്‍ വെളുത്ത പേപ്പറില്‍ നിന്നും അയാള്‍ക്ക് നേരെ നാക്കു നീട്ടി. അയാള്‍ കുനിഞ്ഞ മുതുക് നിവര്‍ത്താന്‍ ശ്രമിച്ച് നടക്കാന്‍ തുടങ്ങി. വഴികളിലുടനീളം മരിച്ചു കിടന്ന പഴുത്ത ഇലകള്‍ അയാളുടെ നഖച്ചീളുകളില്‍ നിന്നുറ്റിയ കൊഴുത്ത ദ്രാവകത്തില്‍ നനയുന്നുണ്ടായിരുന്നു.
ചുവന്നിരിക്കുന്ന പടിഞ്ഞാറന്‍ അംബരത്തിണ്ണയില്‍ നിന്ന് വീശിയടിച്ച ചെറുകാറ്റ് അയാളുടെ ഹൃദയ അറകളിലെ ചൂടില്‍ ദ്വാരങ്ങളുണ്ടാക്കി. തുണി സഞ്ചിയില്‍ നിന്നും ചുരുട്ടിവെച്ച ആഴ്ചപ്പതിപ്പെടുത്ത് അയാള്‍ ഒന്നുകൂടെ കണ്ണുതുറുപ്പിച്ച് നോക്കി. ആഴ്ചപ്പതിപ്പിന്റെ കവറില്‍ അയാളുടെ പ്രസരിപ്പുള്ള മുഖം ചിരിച്ചു നില്‍ക്കുന്ന ചിത്രം.
ഓ പ്രധാന്‍...
നീ നിന്റെ നാവടക്കണം
ചുട്ടുവെന്ത കിനാവുകള്‍
സമരമിരിപ്പുണ്ട്.
അയാള്‍ തന്റെ കവിത ഒന്നുകൂടെ ഉറക്കെപ്പാടി. പറന്നകലാനൊരുമ്പെടുന്ന വെള്ളരിപ്രാവുകള്‍ ആകാശത്തിന്റെയറ്റത്തു നിന്ന് അയാളിലേക്ക് പ്രതീക്ഷയോടെ തിരിഞ്ഞുനോക്കി.
'ഓയ്' അയാള്‍ നീട്ടിക്കൂവി. അയാളുടെ പിന്നില്‍ കഴുത്തറക്കപ്പെട്ട ശിരസ്സുകള്‍ കൈയ്യിലേന്തിയ സ്വപ്‌നങ്ങളും പ്രതീക്ഷകളും എന്തിനേറെ ഭാരതമാതാവും ഉറക്കെ കൂവി.
അയാള്‍ വള്ളിച്ചെടികള്‍ വകഞ്ഞുമാറ്റി പള്ളിയുടെ ഇറയത്തെ മൈലാഞ്ചിച്ചുവട്ടിലേക്ക് നടന്നു. അവിടെയാണ് നൂറു വര്‍ഷങ്ങള്‍ക്കപ്പുറം സായിപ്പിനെതിരെ കല്ലെറിഞ്ഞ ഇരുപത്തിമൂന്നുകാരന്‍ ശയിക്കുന്നത്. അയാള്‍ മുട്ടുകുത്തി മൈലാഞ്ചിച്ചെടിയെ ചുണ്ടിനോടടുപ്പിച്ചു. ഓര്‍മകളുടെ കലവറകള്‍ക്കപ്പുറത്ത് നിന്ന് നെഞ്ചു തുളച്ച്, തെറിച്ച രക്തത്തിന്റെ, വെടിയുണ്ടയുടെ മിശ്രത ഗന്ധം അയാളുടെ മൂക്കിലേക്കടിച്ചു കയറി.
'ഞാനിതാ നിങ്ങടെ പേരക്കുട്ടി. മണ്ണിനു വേണ്ടി പിടഞ്ഞുമരിച്ച ഒരു ഹൃദയത്തിന്റെ പേരക്കുട്ടി. വലിയുപ്പാ, എന്നെ മിണ്ടിയതിന്, എഴുതിയതിന്, കിനവു കണ്ടതി് കല്‍തുറുങ്കിലടക്കുന്നുവത്രെ.' അയാളുടെ മനസിന്റെ കണ്ണുകള്‍ നിറഞ്ഞൊലിക്കാന്‍ തുടങ്ങി.
കാക്കികള്‍ക്കിടയില്‍ ജീപ്പിന്റെ പിന്നിലിരിക്കുമ്പോള്‍ അയാള്‍ മണ്ണിലുറങ്ങുന്ന രക്തമിറ്റുന്ന ഇരുപത്തിമൂന്നുകാരനിലേക്ക് പാളി നോക്കി. ഒളിവില്‍ കിടന്ന കിണറില്‍ നിന്ന് ചേറില്‍ കുളിച്ച് വലിയുപ്പ മുഷ്ടിചുരുട്ടുന്നതയാള്‍ കണ്ടു. മാമലകള്‍ക്കിടയില്‍ നിന്ന് തലയുയര്‍ത്തുന്ന ചന്ദ്രന്‍ ഒരു കണ്ണുപൊത്തി അയാളുടെ കാതുകളില്‍ മന്ത്രച്ചു: 'രാജ്യദ്രോഹി'.