ഖുര്‍ആനെ അറിയാം




ബുദ്ധിയുടെയും യുക്തിയുടെയും അപാകതകള്‍ നിമിത്തം നേരായ പാതയേതാണെന്ന് തിരിച്ചറിയാത്ത ജനങ്ങള്‍ക്ക് വഴികാണിക്കാനായി സ്രഷ്ടാവ് ധാരാളം നബിമാരെയും റസൂലുകളെയും അയച്ചിട്ടുണ്ട്. കൂടെ സന്മാര്‍ഗ ദര്‍ശനങ്ങളായി ഗ്രന്ഥങ്ങളും ലഘുലേഖകളും, ദൃഷ്ടാന്തങ്ങളായി അമാനുഷിക ശേഷികളും നല്‍കി. അല്ലാഹു പറയുന്നു: നിങ്ങളോട് പറഞ്ഞതും പറയാത്തതുമായ ധാരാളം റസൂലുകളെ നിങ്ങളുടെ മുന്‍ഗാമികളിലേക്ക് അയച്ചിട്ടുണ്ട്. (ആഫിര്‍ 78)
പക്ഷേ, പ്രവാചകര്‍ മുഹമ്മദ് നബിയുടേതല്ലാത്ത(സ) നബിമാരുടെയും റസൂലുകളുടെയും പ്രബോധനവും ഗ്രന്ഥങ്ങളും ലഘുലേഖകളും കാലഹരണപ്പെട്ടു പോയി. മുഹമ്മദ് നബി(സ) കൊണ്ടുവന്ന പ്രബോധന ഗ്രന്ഥം, ഖുര്‍ആന്‍ മാത്രം ഇന്ന് നിലനില്‍ക്കുന്നു. അല്ലാഹു പറയുന്നു: ഖുര്‍ആനിനെ നാമാണിറക്കിയത്, നാം തന്നെ അത് സംരക്ഷിക്കുകയും ചെയ്യും. (അല്‍ ഹിജ്റ് 9)
തദനുസൃതമായി മുന്‍ഗാമികളുടെ മതം ഇക്കാലത്ത് നേരായ മാര്‍ഗമല്ല. അക്കാലത്തെ പ്രവാചകന്മാരുടെ മതഗ്രന്ഥങ്ങള്‍ ശരിയായ രീതിയില്‍ ഇന്ന് അവശേഷിക്കുന്നുമില്ല. അവരുടെ പിന്‍ഗാമികള്‍ തന്നെ അര്‍ഥം മാറാവുന്ന വിധത്തില്‍ വാക്കുകളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അവ അല്ലാഹുവിന്റെ കലാമുകള്‍ തന്നെയാണ്. അക്കാലത്ത് ജീവിച്ചവര്‍ക്ക് നേര്‍മാര്‍ഗമായ ദര്‍ശനങ്ങളുമാണ്. ആ ദര്‍ശനങ്ങള്‍ എക്കാലവും നിലനിര്‍ത്താനും അവരുടെ ചര്യകള്‍ അതേപടി തുടര്‍ന്നു പോവാനും അല്ലാഹു ഉദ്ദേശിച്ചിട്ടില്ല. അതിനാലാണ് ആ ഗ്രന്ഥങ്ങള്‍ തങ്ങളുടേതാണ് എന്നവകാശപ്പെട്ടവര്‍ പോലും ഗ്രന്ഥത്തെ അവര്‍ക്ക് യോജിച്ച രീതിയില്‍ തിരുത്തിയെഴുതിയത്. 
ഖുര്‍ആനും മുഹമ്മദ് നബിയുടെ(സ) ദര്‍ശനങ്ങളും ഈ രൂപത്തിലല്ല. ഇന്നുവരെയും അവ തിരുത്തലിനോ ആശയ മാറ്റത്തിനോ വിധേയമായിട്ടില്ല. കാരണം, എന്നെന്നും നിലനില്‍ക്കേണ്ട തത്വസംഹിതയും ദര്‍ശനങ്ങളുമാണതില്‍ സ്രഷ്ടാവ് സന്നിവേശിപ്പിച്ചിട്ടുള്ളത്. ത്രികാല ജ്ഞാനിയായ നാഥന് അതിനു സാധ്യവുമാണല്ലോ! പ്രവാചകരുടെ ദര്‍ശനങ്ങള്‍ പലതും ഇന്നത്തെ കാലത്തേ ക്രയവിക്രയങ്ങള്‍ നേരിട്ട് കണ്ടുമനസ്സിലാക്കി തത്വങ്ങള്‍ രൂപീകരിച്ചതു പോലെയാണ്. ഒടുവുനാള്‍ വരേക്കും അവ മാറ്റമില്ലാതെ തുടരും. ഇസ്‌ലാം മതത്തിന്റെ പ്രചരണത്തിന് ഇനിയൊരു നബിയോ ഗ്രന്ഥമോ ആവശ്യമില്ല. മുഹമ്മദ്(സ) പ്രവാചക പരമ്പരയിലെ അവസാനത്തെ കണ്ണിയാണ്. ലോക രക്ഷിതാവിന്റെ മഹദ് ദൂതനുമാണ്.
 
(തുടരും)