വയറ് നിറച്ചുണ്ണാന്‍ എങ്ങനെ മനസ്സുവരുന്നു?

കരിഞ്ഞൊട്ടിയൊരെൻ ഉണ്ണി, 

ഗാസയിലെ മണലിൽ വിരിഞ്ഞവൻ, 

രോഗമല്ല, വിശപ്പാണ് 

കവർന്നൂ നിൻ ജീവൻ. 

കുഞ്ഞിക്കൈകൾ നീട്ടി, 

ഒരു പിടി അന്നത്തിനായി കേണു, 

ലോകം കേട്ടില്ല, കണ്ണടച്ചിരുന്നു.

കളിചിരി മാഞ്ഞൊരെൻ പൂമുഖം, 

വെള്ളം പുരട്ടുമ്പോൾ, 

ഓർമ്മകൾ മാത്രം കനക്കുന്നു നെഞ്ചിൽ. 

ബോംബുകൾ പെയ്തൊഴിഞ്ഞ നാട്ടിൽ, 

സ്വപ്നങ്ങൾ കരിഞ്ഞുപോയ ബാല്യം, 

നിസ്സഹായതയോടെ 

നോക്കിനിന്നു ലോകം.

നിറയെ വെളിച്ചമുള്ള ലോകത്ത്,

 എൻ കുഞ്ഞിന് നിഴൽ പോലുമില്ലായിരുന്നു. 

അന്നത്തിനായി പിടഞ്ഞൊരെൻ ജീവൻ, 

ഒരു ചോദ്യം ബാക്കിയാക്കുന്നു: 

ഏ മനുഷ്യാ

ഇനിയും നിനക്ക് 

വയറ് നിറച്ചുണ്ണാന്‍ 

എങ്ങനെ മനസ്സുവരുന്നു?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍