കെ എം ബി ഓര്‍മയായപ്പോള്‍ കെ ടി ജലീല്‍ എഴുതിയ കുറിപ്പ്‌


ഇനിയും വിശ്വാസിക്കാനാകുന്നില്ല ബഷീറിന്റെ വിയോഗം. വിനയം കൊണ്ടും സൗമ്യമായ പെരുമാറ്റം കൊണ്ടും പരിചയപ്പെടുന്നവരുടെ മനസ്സിൽ മായാത്ത ഓർമ്മയായി ബഷീറിന്റെ മുഖമുണ്ടാകുമെന്നുറപ്പ്. ബഷീർ തലസ്ഥാനത്തെ നിർമല ഹൃദയനായ ഒരു പത്രപ്രവർത്തകൻ മാത്രമായിരുന്നില്ല എനിക്ക്, നല്ലൊരു സുഹൃത്തും അനുജ സഹോദര തുല്യനും എല്ലാറ്റിനുമപ്പുറം ഏറ്റവും അടുത്ത ഗുണകാംക്ഷിയുമായിരുന്നു. ഇത്രമേൽ അടുപ്പമുള്ളത് കൊണ്ട് തന്നെയാണ് പത്തുപന്ത്രണ്ട് വർഷം മുമ്പ് നടന്ന ബഷീറിന്റെ വിവാഹത്തിലും ആഴ്ചകൾക്ക് മുമ്പ് നടന്ന അവന്റെ ഗൃഹപ്രവേശത്തിലും എനിക്ക് പങ്കെടുക്കാനായത്.
സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന ബഷീർ നിഷ്കളങ്കതയുടെ തനിസ്വരൂപവും എല്ലാവരുടെയും ഇഷ്ട ചങ്ങാതിയുമായിരുന്നു. മുഖം പോലെ പ്രസന്നമായിരുന്ന മനസ്സിന്റെ ഉടമ കൂടിയായിരുന്ന ബഷീറിന്റെ പരലോക നന്മക്കായി നമുക്ക് പ്രാർത്ഥിക്കാം.