കുടപ്പനകള്‍
പൂക്കുന്ന നാട്ടില്‍
മല മൂപ്പന്മാരുടെ
മുതുക് ചവിട്ടിയാല്‍
ചൊവ്വാഴ്ച കളില്‍
തുറക്കുന്ന
സന്നിധാനത്തിലെത്താം.
കാറ്റും മഴയും കോളും
വേനല്‍ തിന്ന വെയിലും
കാത്ത് കാത്തിരിക്കുന്നു.
വിരഹം കുടിച്ച
ഒരു പാസ്‌പോര്‍ട്ടില്‍
ഫാത്തിഹയുടെ
തണല്‍ വീണു.
ജ്വരബാധിതമായ
പൈതല്‍ ചുണ്ടില്‍
യാസീന്റെ കരുണ വര്‍ഷിച്ചു.
കരിവളയിട്ട
ഒരു കീറത്തട്ടത്തിന്റെ
കരച്ചിലമര്‍ന്നു.
കാച്ചിത്തുണിയും
കോന്തലകളും
ഭയപ്പകര്‍ച്ചകളെ
ഉറുക്കും നൂലും കെട്ടി വരിഞ്ഞ്
ഐക്കല്ലുകളെ തേടിയിറങ്ങി.
പെയ്ത് പെയ്ത്
നിറയാനായ്
മിഥുനവും കര്‍ക്കിടകവും
കൂനിക്കൂടിയിരിക്കുന്നു.
ഇരുന്നും നടന്നും
പിന്നെയും ഇരുന്നും
വിശ്രമവും വിശ്രാന്തിയുമില്ലാതെ...
ചൊവ്വാഴ്ചകള്‍ തോല്ക്കുന്നു.
ശത തന്ത്രികള്‍ ചേര്‍ത്ത
ദുആയുടെ കൈക്കുമ്പിള്‍
കോരിക്കുടിച്ച്
വേദനകള്‍ മടങ്ങുന്നു.
വിഷാദിച്ച വെയിലുകളേ
സായാഹ്നങ്ങളുടെ
വിറയലുകളേ
വേനലേ
വര്‍ഷമേ
ഇനി ഏതു
മലയുണ്ട്
പെയ്തിറങ്ങാന്‍...