കാലിഗ്രഫിയുടെ വേരുകള്‍


വൈവിധ്യമാർന്ന മാതൃകകൾ കൊണ്ട് അക്ഷരങ്ങളെ കലാപരമായി ആവിഷ്കരിക്കുന്ന കലാരൂപമാണ് കാലിഗ്രഫി. നാഗരിക മുസ്‌ലിം കാലത്ത് ഏറ്റവും കൂടുതൽ ജനകീയമായ കാലിഗ്രഫിക്ക് ഇസ്‌ലാമിൽ ചരിത്രപരമായ വേരുകളുണ്ട്.
രൂപകല നിഷിദ്ധമാക്കപ്പെട്ട  സമൂഹത്തിലായിരുന്നു അക്ഷരകല അതിന്റെ  അത്യുന്നതിയിലെത്തിയത്. വാസ്തവത്തിൽ ഇസ്‌ലാമിക കല വളർന്നതും വികസിച്ചതും കാലിഗ്രഫിയിലൂടെയാണ്. ഖുർആൻ തന്നെയായിരുന്നു ഇതിന്റെ പ്രധാന കാരണം. ഖുർആനിക സൂക്തങ്ങളും തിരുവചനങ്ങളും ആകർഷണീയമായ ശൈലിയിൽ ആവിഷ്കരിക്കപ്പെട്ടപ്പോൾ അവ കൂടുതൽ ജനസ്വീകാര്യമായി.
ഖുർആൻ വചനങ്ങളായി ഇറങ്ങിയത് കൊണ്ടാണ് എഴുത്ത് ഇസ്‌ലാമിക കലയുടെ ഭാഗമായതെന്ന് ഷീല എസ് ബ്ലെയർ (ബോസ്റ്റൺ കോളജ്) നിരീക്ഷിക്കുന്നുണ്ട്. ഖുർആനിക വചനങ്ങളെ മുസ്ഹഫുകളിലേക്ക് പകർത്തിയെഴുതുന്നതിലും അവ പ്രചരിപ്പിക്കുന്നതിലും കാലിഗ്രഫിയെ വലിയൊരളവിൽ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. 
കൂടാതെ ഇത് ചിത്രകലകൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തു. എല്ലാത്തിനുമപ്പുറത്ത് ഇസ്‌ലാമികകലയിലെ സർവസൗന്ദര്യാവിഷ്കാരങ്ങൾക്കും കാലിഗ്രഫി ഉപയോഗപ്പെടുത്തിയതായി കാണാം.
മുസ്‌ലിം ലോകത്തിന്റെ ഖുർആനിനോടുള്ള താൽപര്യം പതിയെ എഴുത്തുകലയിലേക്കും വളർന്നതായി കാണാനാവും. അറബി അക്ഷരങ്ങളുടെ ലിപിവിന്യാസം പുരോഗതി പ്രാപിച്ചതോടെ വിവിധ എഴുത്തുശൈലികൾ വികാസം നേടി.  Islamic calligraphy എന്ന ഗ്രന്ഥത്തിൽ യാസീൻ ഹമീദ് സദാദി വൈവിധ്യമാർന്ന എഴുത്തുരൂപങ്ങളേയും അവയുടെ ഉത്ഭവ കാരണങ്ങളെയും പരിചയപ്പെടുത്തുന്നുണ്ട്.
കൂഫീ, റുഖഈ, നസ്ഖീ, ദീവാനീ തുടങ്ങിയ വിവിധ പ്രാദേശിക രൂപങ്ങൾ കാലിഗ്രഫിക്കുണ്ട്. വളർച്ചയും പൂർണതയുമില്ലാത്ത എഴുത്തുരൂപങ്ങൾ തിരുദൂതരുടെ കാലത്തിന് മുമ്പ് തന്നെ നിലവിലുണ്ടായിരുന്നെങ്കിലും കൃത്യമായൊരു സംവിധാനം എഴുത്തുകലക്ക് രൂപം കൊള്ളുന്നത് ഏഴാം ശതകത്തോട് കൂടെയാണ്. മുഹമ്മദ്(സ) വിദേശ രാജാക്കൻമാർക്കെഴുതിയ കത്തുകൾ ആധാരമാക്കിയാണ് പിന്നീടുള്ള ലിപി പരിഷ്കാരം നടപ്പിലായത്. അങ്ങനെ പത്താം നൂറ്റാണ്ടിൽ ഇബ്നു മുൽഖഇന്റെ കാർമികത്വത്തിൽ എഴുത്തു കലയെ ഏകീകരിക്കാനുള്ള നിയമങ്ങൾ രൂപപ്പെടുത്തുകയുണ്ടായി. അദ്ദേഹം തന്നെ വികസിപ്പിച്ചെടുത്തതാണ് നസ്ഖീ ലിപി. ലിപിശാസ്ത്ര നിയമങ്ങൾ ക്രോഡീകരിച്ച് അദ്ദേഹം നിരവധി ഗ്രന്ഥങ്ങൾ തയാറാക്കി. ആദ്യം പുള്ളിയില്ലാത്തതും പിന്നീട് വള്ളിയില്ലാത്തതുമായ ശൈലിയിൽ നിന്ന് കാലിഗ്രഫി ക്രമേണ വൈവിധ്യങ്ങളുടെ ഉന്നതപർവങ്ങൾ താണ്ടി. പിന്നീട് ലോകത്ത് ഏറ്റവും കൂടുതൽ പ്രചാരം നേടിയ കാലിഗ്രഫിക് ശൈലികളായി അറബിയും ലാറ്റിനും മാറി.
നാലാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ ഇറാഖിൽ വികാസം കൊണ്ടതെന്ന് കരുതപ്പെടുന്ന ആദ്യകാല ലിപികളിലൊന്നാണ് കോണാകൃതിയിലുള്ള കൂഫി. മുഹമ്മദ് നബിയുടെ(സ) കാലഘട്ടത്തിനു മുമ്പ് തന്നെ കൂഫി ഒരു ലിപിയെന്ന അസ്ഥിത്വം പ്രാപിച്ചിട്ടുണ്ടെങ്കിലും കൂഫാ നഗരം സ്ഥാപിക്കപ്പെട്ടിട്ടില്ലാത്തതിനാൽ അന്ന് പേര് മറ്റൊന്നായിരുന്നു. കൂഫീ ലിപി ഇന്ന് ഒദ്യോഗികമായി നിലവിലില്ലെങ്കിലും അലങ്കാരത്തിനും കലാപ്രദർശനത്തിനും ഇത് ഒരളവോളം ഉപയോഗിക്കപ്പെടുന്നു. കലാപരമായും ഘടനാപരമായും കൂഫിക്ക് വ്യത്യസ്ത ഉപവിഭാഗങ്ങളുണ്ട്. പുഷ്പ കൂഫി (Floriated kufi ), മെടഞ്ഞ കൂഫി (Blaited kufi), സചേതന കൂഫി (Animated kudi) എന്നിവ കൂഫിലിപിയുടെ വകഭേദങ്ങളാണ്. നാഭിയ അബോട്ടിന്റെ Studies In Arabic literary Papyri എന്ന ഗ്രന്ഥം കൂഫി ലിപിയുടെ ചരിത്രം പരിചയപ്പെടുത്തുന്നുണ്ട്.ോ
തുർക്കിയിൽ നിന്ന് ബീജാവാപം നേടിയ മറ്റൊരു എഴുത്തുശൈലിയാണ് ഖത്തുറുഖഈ. അറബി ഭാഷ ഏറ്റവും വേഗത്തിലെഴുതാൻ സാധിക്കുന്ന പ്രസ്തുത ലിപി ഹിജ്റ ഒമ്പതാം നൂറ്റാണ്ടിലാണ് പ്രചാരത്തിലാവുന്നത്. കയ്യെഴുത്തിനാണ് ഇത് സാധാരണ ഉപയോഗിച്ചു വരുന്നത്. ഭാഷാ പരിജ്ഞാനമുള്ളവർക്കേ ഇത് ഉപയോഗിക്കാൻ സാധ്യമാവൂ എന്നുള്ളതിനാൽ പ്രൈമറി തലങ്ങൾക്കപ്പുറം യൂണിവേഴ്സിറ്റി തലങ്ങളിലാണ് ഇത് വിശദമായി പഠിപ്പിക്കപ്പെടുന്നത്. ഹിജ്റ 1270 ൽ തന്നെ ഈ ലിപിക്ക് ആലേഖന വ്യവസ്ഥ നിർദേശിക്കപ്പെട്ടിട്ടുണ്ട്.
വ്യത്യസ്ത കലാ ശൈലികളും കാലിഗ്രഫി മോഡലുകളും ഉൾച്ചേർന്ന് കിടക്കുന്ന ലിപി സമ്പ്രദായമാണ് ദീവാനീ ജലിയ്യ്. വളഞ്ഞതും മനസ്സിലാക്കാൻ പ്രയാസമുള്ളതുമായ ശൈലിയാണ് ദീവാനിയുടേത്. ഉസ്മാനിയ്യ ഖിലാഫത്തിന്റെ ചുവട് പിടിച്ചു വളരുകയും ഒട്ടോമൻ ഖലീഫമാരാൽ തന്നെ ഇത് പ്രചാരം നേടുകയും ചെയ്തു. പ്രസിദ്ധ ലിപി ശാസ്ത്രജ്ഞൻ ഇബ്റാഹീം മുനീഫ് ആണ് ഇതിന് രൂപം നൽകിയത്. താളുകളിൽ ഒഴിഞ്ഞ് കിടക്കുന്ന സ്ഥലങ്ങൾ അക്ഷരങ്ങൾ കൊണ്ട് കലാനിരതമാക്കാൻ ദീവാനി ഏറെ സഹായകരമാണ്. ഒഴുകുന്ന പ്രതീതി ഉളവാക്കുന്ന വട്ടെഴുത്ത് രീതിയാണിത്. അക്ഷരങ്ങളുടെ ക്രമപ്രവൃദ്ധമായ ആരോഹണവും അറ്റങ്ങളുടെ നീണ്ടുകിടപ്പും ഇതിന്റെ സവിശേഷതയാണ്. സാമ്പ്രദായിക ശൈലികളിൽ നിന്ന് കലാത്മകമായ ഒരു മുന്നേറ്റം ദിവാനി സാധ്യമാക്കിയിട്ടുണ്ട് എന്നത് തീർച്ചയാണ്. മുസ് ലിം സ്പെയ്നിലും പശ്ചിമ ഉത്തരാഫ്രിക്കയിലും നിലനിന്നിരുന്ന മഗ്്രിബി എഴുത്ത് രീതിയും തിബ്രീസിലെ മീർ അലിയുടെ കാലത്ത് പ്രചാരം നേടിയ ഇറാനീ കയ്യെഴുത്ത് രീതിയായ തഅലീഖും കാലിഗ്രഫിയുടെ വൈവിധ്യ പ്രതിനിധാനങ്ങളാണ്. തഅലീഖിൽ നിന്നും വകതിരിഞ്ഞു വന്ന നസ്തലിഖ് ലിപിയിലാണിപ്പോൾ ഉറുദു എഴുതപ്പെടുന്നത്.
എഴുത്തുരീതികളുടെ ചിട്ടവട്ടങ്ങളെ മാനിച്ചുകൊണ്ട് തന്നെ സൗന്ദര്യത്തിന്റെ പുതിയ മേച്ചിൽപുറങ്ങൾ തേടാൻ മുസ്‌ലിം കയ്യെഴുത്തു വിദഗ്ധർ ശ്രമിച്ചിരുന്നു. കിരീട ലിപിയും ചിത്രാക്ഷര മുദ്രയുമെല്ലാം ഇതിന്റെ നീക്കിയിരിപ്പുകളാണ്. സ്വതസിദ്ധമായ ലിപിരൂപങ്ങളല്ലെങ്കിലും കിരീടത്തിന്റെയും ഇതര ചിത്രങ്ങളുടെയും രൂപത്തിലേക്ക് കാലിഗ്രഫിയെ മാറ്റിയെടുക്കുകയാണ് ഇവ ചെയ്യുന്നത്. വിശാലമായ ഉപയോഗത്തിലുപരിയായി ഭരണാധികാരികളുടെ ഔദ്യോഗിക രേഖകൾക്കാണ് ഇത് ഉപയോഗിക്കപ്പെട്ടത്. കാലിഗ്രഫിയിൽ സൗന്ദര്യാത്മകമായ മാറ്റങ്ങൾ വരുത്തിവെക്കാൻ ഇവക്ക് സാധിച്ചിട്ടുണ്ട്. മുസ്്ലിം എഴുത്തു കലയിൽ മാറ്റത്തിനുള്ള മുറവിളികൾ ഇന്നും മുഴങ്ങിക്കേൾക്കുന്നുണ്ട്. കൂടാതെ ഇതര സ്വാധീനങ്ങൾ തേടിയുള്ള യാത്രകൾ ഈ രംഗത്ത് വളരെയധികം സജീവമാണ്. പുതിയ കാലിഗ്രഫിയെ ഗുണവിശേഷങ്ങൾ കൊണ്ട് വ്യത്യസ്തമായി വർഗീകരിക്കാനാവും. സാമ്പ്രദായികം (Traditional), രൂപചിത്രപരം (Figural), അഭിവൃജ്ഞകം (Expressionalist), പ്രതീകാത്മകം (Symbolic), ശുദ്ധ അമൂർത്തം (Pure abstractionist) തുടങ്ങിയവയാണവ. സമകാലിക കലാരൂപങ്ങളോടും പാശ്ചാത്യ രീതികളോടുമുള്ള ഇവയുടെ ബന്ധം ഏറെക്കുറെ ദൃശ്യമാണ്.
ഈറ്റയിൽ നിർമിച്ച  പേനയാണ് ആദ്യ കാലത്ത് കയ്യെഴുത്ത് കലക്കായി ഉപയോഗിച്ചത്. ഏഴാം നൂറ്റാണ്ടിലെ കയ്യെഴുത്തു വിദഗ്ധർ  മൃഗങ്ങളുടെ തോലുകളിലാണ് ഖുർആനിക സൂക്തങ്ങൾ എഴുതിയിരുന്നത്. ഇവ വീണ്ടും വീണ്ടും ഉപയോഗിക്കപ്പെടുകയും ചെയ്തിരുന്നു. അതേ സമയം കടലാസിന്റെ കണ്ടുപിടുത്തമാണ് മുസ്‌ലിം കാലിഗ്രഫിയിൽ വിപ്ലവാത്മക മാറ്റങ്ങൾക്കു കാരണമായത്. മുസ്‌ലിം ഖലീഫമാരും ചൈനയും തമ്മിലുള്ള ബന്ധം മുസ്‌ലിം ലോകത്താകമാനം എട്ടാം നൂറ്റാണ്ടിൽ തന്നെ കടലാസ് പ്രചാരത്തിന് വഴിമരുന്നിട്ടു. എഴുത്തുമായി ബന്ധപ്പെട്ട് തൊഴിലാളികളും നിർമാണവിദ്യകളും അതോടെ അറേബ്യയിലെത്തി. കടലാസിന്റെ ചെറിയ തോതിലെങ്കിലുമുള്ള ഇസ്‌ലാമിക പശ്ചാത്തലത്തിന് കാരണമിതാണ്. കടലാസിന്റെ ആഗമനത്തോടെ കാലിഗ്രഫി കൂടുതൽ വിസ്തൃതവും ജനകീയവുമായി. എഴുത്തു കലക്കായി ഉപയോഗിച്ചിരുന്ന കടലാസും പേനയും പ്രത്യേക രീതിയിൽ തയാറാക്കിയതായിരുന്നു.
സ്പെയിനിലെ അവസാനത്തെ മുസ്‌ലിം ഭരണാധികാരി പതിനാലാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച അൽ-ഹംബ്ര കൊട്ടാരത്തിലെ കാലിഗ്രഫി പദ്യശകലങ്ങളായി നിർഗളിക്കുന്നത് ഇന്നും ഒരു ആത്മീയാനുഭവമാണ്. ഖുർആനിക വചനങ്ങൾ ആദ്യമായി കലാപരമായി ആലേഖനം ചെയ്യപ്പെട്ടത് ജറുസലേമിലെ ഖുബ്ബത്തു അൽ സഖറയിലാണ്. കാലിഗ്രഫിയുടെ ആത്മീയ പ്രഭാവത്തേയും അമൂർത്തവൽക്കരണത്തേയും ഇത് പ്രദർശിപ്പിക്കുന്നു. ഗാരി വിക്കാമിന്റെ(Director The Walters Museum of Art,Baltimore) വാക്കുകൾ കാണുക "ലിഖിതവും അതിന്റെ അലങ്കാരവും തമ്മിലുള്ള വ്യത്യാസം ഒരിക്കലും നമുക്ക് പിടി തരുന്നില്ല. നെയ്തെടുത്തത് പോലെയാണ് അവ ഇണങ്ങിച്ചേരുന്നത്.  അവക്ക് ജന്തുക്കളുടെ രൂപമോ പക്ഷിരൂപമോ ആണ് എന്നൊക്കെ തോന്നിയേക്കാം. സസ്യങ്ങൾ എവിടെ നിന്നാണോ ഉൽഭവിക്കുന്നത് അവിടെ നിന്ന് തന്നെയാണ് കലയും ഉൽഭവിക്കുന്നതെന്നാണ് അവസാനം നമുക്ക് തോന്നുക'. പ്രാദേശിക ക്രിസ്ത്യൻ നിർമാണ ശൈലിയിൽ നിർമിക്കപ്പെട്ട ഖുബ്ബത്തു അൽ സഖറ ഒരു പാറക്ക് മുകളിലാണ് നിലകൊള്ളുന്നത്. ഇസ്‌ലാമിക നിർമിതികളുടെ ജീവസ്സുറ്റ സാക്ഷ്യമാണ് ഈ സ്മാരകം. ഇവിടെയുള്ള കാലിഗ്രഫി രൂപങ്ങൾ തൗഹീദിനെ (ഏകദൈവ വിശ്വാസം) ദ്യോതിപ്പിക്കുന്നതാണെന്ന് നിരവധി ആളുകൾ നിരീക്ഷിച്ചിട്ടുണ്ട്. ഇതോടെ ക്രിസ്ത്യൻ വിശ്വാസധാരകളെ വെല്ലുവിളിക്കാനും പലരും മുന്നോട്ട് വന്നു. "അകത്തുള്ള ആലേഖനങ്ങൾ ത്രിയേകത്വത്തെ സാധൂരിക്കുന്നതല്ല. അതേ സമയം ദൈവം ഒരാൾ മാത്രമാണെന്ന് ഇവ നമ്മെ ഉണർത്തുകയും ചെയ്യുന്നു. ദൈവം തന്റെ മകനെ ഭൂമിയിൽ അവതരിപ്പിച്ചുവെന്നും ദൈവം മൂന്നുപേർ ചേർന്നതാണെന്നുമുള്ള ക്രിസ്ത്യൻ വിശ്വാസത്തിന് ഇത് തിരിച്ചടിയാണ്' ഷീല എസ് ബ്ലയർ എന്ന പടിഞ്ഞാറൻ കലാ ഗവേഷകയുടെ നിരീക്ഷണമാണിത്. ക്രിസ്ത്യൻ നിർമിതികളിൽ യേശുവിന് ചുറ്റും പ്രകാശ വലയം സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന സ്ഫടിക-സ്വർണക്കട്ടകൾ കൊണ്ടാണ് ഈ വചനങ്ങൾ പണി കഴിപ്പിച്ചിരിക്കുന്നത്.