അമേരിക്കയിലെ വിചിത്രമായ ശിക്ഷാവിധികേട്ട് ആളുകള്‍ ഞെട്ടിപ്പോയി


അമേരിക്കയില്‍ പതിനഞ്ചു വയസ്സുള്ള ഒരു കുട്ടി, കടയില്‍ നിന്ന് മോഷ്ടിക്കുമ്പോള്‍ പിടിയിലായി. കാവല്‍ക്കാരന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ, സ്റ്റോറിന്റെ അലമാരയും തകര്‍ന്നു. കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ കുട്ടിയോട് ജഡ്ജ് ചോദിച്ചു: 
നിങ്ങള്‍ ശരിക്കും എന്തെങ്കിലും മോഷ്ടിച്ചോ, അതായത് ഒരു  പാക്കറ്റ് റൊട്ടിയും ചീസും?
താഴേക്ക് നോക്കിയാണ് കുട്ടി പ്രതികരിച്ചത്; അതെ.
ന്യായാധിപന്‍: എന്തുകൊണ്ട്?
പയ്യന്‍: എനിക്ക് ആവശ്യമായിരുന്നു.
ജഡ്ജി: വാങ്ങാമായിരുന്നില്ലേ.
പയ്യന്‍: പണമില്ലായിരുന്നു.
ന്യായാധിപന്‍: വീട്ടില്‍ നിന്ന് എടുക്കാമായിരുന്നില്ലേ? 
കുട്ടി: വീട്ടില്‍ അമ്മ മാത്രമേയുള്ളൂ, അമ്മ രോഗിയാണ് കുറെ ദിവസമായി വല്ലതും കഴിച്ചിട്ട്. 
വിധികര്‍ത്താവ്: നിങ്ങള്‍ ജോലി ഒന്നും ചെയ്യുന്നില്ലേ?
കുട്ടി: ഒരു കാര്‍ കഴുകാന്‍ പോയിരുന്നു. അമ്മയ്ക്ക് കലശലായ അസുഖം വന്നപ്പോള്‍ ഞാന്‍ ഒരു ദിവസം അവധി എടുത്തതിനാല്‍ എന്നെ പുറത്താക്കി.
വിധികര്‍ത്താവ്: നിങ്ങള്‍ ആരോടെങ്കിലും സഹായം ചോദിച്ചോ?
കുട്ടി: രാവിലെ മുതല്‍ വീട് വിട്ടിറങ്ങി, അമ്പതോളം പേരുടെ അടുത്തേക്ക് പോയി, കരഞ്ഞു യാചിച്ചു, ആരും ഒന്നും തന്നില്ല. അമ്മയുടെ അവസ്ഥ ആലോചിച്ചപ്പോള്‍ വേറെ വഴി ഇല്ലായിരുന്നു.  
വാദങ്ങള്‍ അവസാനിച്ചു. ജഡ്ജി വിധി പ്രഖ്യാപിക്കാന്‍ തുടങ്ങി. മോഷണം, പ്രത്യേകിച്ച് ബ്രെഡ് മോഷണം വളരെ ലജ്ജാകരമായ കുറ്റമാണ്, ഒരിക്കലും പൊറുക്കപ്പെടാന്‍ പറ്റാത്ത കുറ്റം.. കടുത്ത  ശിക്ഷ അര്‍ഹിക്കുന്നു. ഈ കുറ്റത്തിന് നാമെല്ലാം ഉത്തരവാദികളാണ്. ഞാനടക്കം കോടതിയിലെ ഓരോ വ്യക്തിയും കുറ്റവാളിയാണ്, അതിനാല്‍ ഇവിടെ ഹാജരായിരിക്കുന്ന ഓരോ വ്യക്തിക്കും പത്ത് ഡോളര്‍ പിഴ വിധിക്കുന്നു,  പത്ത് ഡോളര്‍ നല്‍കാതെ ആര്‍ക്കും ഇവിടെ നിന്ന് പുറത്തുപോകാന്‍ കഴിയില്ല.
ഇത് പറഞ്ഞ് ജഡ്ജി തന്റെ പോക്കറ്റില്‍ നിന്ന് പത്ത് ഡോളര്‍ എടുത്ത് മേശ പുറത്തുവച്ചു. തുടര്‍ന്ന്  എഴുതിത്തുടങ്ങി: കൂടാതെ, വിശന്ന കുട്ടിയെ പൊലീസിന് കൈമാറിയതിന് ഞാന്‍ സ്റ്റോര്‍ ഉടമക്ക്  ആയിരം ഡോളര്‍ പിഴ ചുമത്തുന്നു. പിഴ 24 മണിക്കൂറിനുള്ളില്‍ നിക്ഷേപിച്ചില്ലെങ്കില്‍, സ്റ്റോര്‍ മുദ്രവെക്കാന്‍ കോടതി ഉത്തരവിടും. ഈ കുട്ടിക്ക് മുഴുവന്‍ പിഴയും നല്‍കിക്കൊണ്ട് കോടതി ആ കുട്ടിയോട് ക്ഷമ ചോദിക്കുന്നു.

വിധി കേട്ട ശേഷം, കോടതിയില്‍ ഹാജരായ ആളുകളുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകുന്നുണ്ടായിരുന്നു. കുട്ടി സംഭവിക്കുന്നതെന്തെന്നറിയാതെ ജഡ്ജിന്റെ മുഖത്തേക്ക് നോക്കി കൊണ്ട് വിങ്ങിപ്പൊട്ടി കരയുന്നു.   
അത്തരമൊരു തീരുമാനത്തിന് നമ്മുടെ സമൂഹവും സംവിധാനങ്ങളും കോടതികളും തയാറാണോ?
വിശപ്പുള്ള ഒരാള്‍ അന്നം മോഷ്ടിക്കപ്പെട്ട കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ ആ രാജ്യത്തെ ജനങ്ങള്‍ ലജ്ജിക്കണം എന്ന് ചാണക്യന്‍ പറഞ്ഞിട്ടുണ്ട്. മോഷ്ടിക്കുന്നവന്റെ കൈ മുറിക്കണമെന്നും വിശന്നിട്ടാണവന്‍ മോഷ്ടിച്ചതെങ്കില്‍ ഭരണാധികാരിയുടെ കൈ മുറിക്കണമെന്നും ഖലീഫ ഉമറിന്റെ വരികളുണ്ട്. ഭക്ഷണം മോഷ്ടിച്ച കുറ്റത്തിന് പ്രബുദ്ധരായ മലയാളികള്‍ തല്ലിക്കൊന്ന മധുവിന്റെ വിധി വരാനുണ്ട്. ഓര്‍മിപ്പിച്ചെന്നേയുള്ളൂ. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍